Sunday, August 24, 2008

തിരകള്‍ക്കപ്പുറം

കടല്‍ കാറ്റു ഏറ്റു ഇരുന്നപ്പോള്‍ ക്ഷീണമൊക്കെ പോയത് പോലെ .ഈ യാത്ര തനിച്ചാക്കിയത് മനഃപൂര്‍വ്വം ആയിരുന്നല്ലോ.കൂട്ടുകാരെയും ബന്ധുക്കളെയും എന്തിനു അച്ഛനെ പോലും കൂട്ടാതെ തനിയെ പോന്നു.യാത്ര തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണമെന്നോ എങ്ങനെ ഒക്കെ ചെയ്യണമെന്നോ ഒന്നും ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.മനസ്സില്‍ അമ്മയുടെ മുഖം മാത്രമായിരുന്നു.

ബസ് ഇറങ്ങി..തീരത്തേക്ക് വന്ന്‌ ആള്‍ തിരക്കില്ലാത്ത ഒരിടത്ത് ഇരിക്കുമ്പോള്‍ മനസ്സും കടല്‍ പോലെ തന്നെ അശാന്തമായിരുന്നു.അമ്മ എന്നാല്‍ എനിക്ക് കൂട്ടുകാരിയും പിന്നെ നിര്‍വച്ചനങ്ങള്‍ക്ക് അതീതമായ ആരൊക്കെയോ കൂടിയും ആയിരുന്നു..അമ്മയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല..എന്നും എവിടെ നിന്നും എപ്പോളും എനിക്ക് മടങ്ങിയെത്താന്‍ ഒരു അത്താണി..സ്നേഹത്തിന്റെ കടല്‍ ..പരാതി പറഞ്ഞു പിണങ്ങാത്ത സ്നേഹിത ..കുറ്റം പറയാതെ എന്തും കേള്‍ക്കാന്‍ ക്ഷമയുള്ള ശ്രോതാവ്..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാക്കുകളില്‍ വരച്ചു കാണിക്കാനാവാത്ത എന്തെല്ലാമോ ആയിരുന്നു..ആരെയും വേദനിപ്പിക്കാതെ സ്വന്തം ശരികളില്‍ എങ്ങനെ ഉറച്ചു ജീവിക്കാം ന്നു ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്ന് മാത്രമാണ്.കഥയും കവിതയും ഒക്കെയായി ഏതോ സ്വപ്ന ലോകത്തായിരുന്നു അമ്മ എപ്പോളും.അമ്മമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ വഴി തെറ്റി ഭൂമിയില്‍ എത്തി പെട്ട് പോയ ഒരു സ്വപ്നജീവി.

ജോലി തിരക്കുകളില്‍ പെട്ട് അമ്മയെ വിളിക്കാന്‍ മറക്കുന്ന ദിവസങ്ങള്‍.ഒരു പരിഭവമോ വഴക്കോ പ്രതീക്ഷിച്ചു ഫോണ്‍ വിളിക്കുമ്പോള്‍.. നിന്റെ തിരക്കുകള്‍ എനിക്കറിയില്ലേ കണ്ണാ.നന്നായോന്നുറങ്ങി ക്ഷീണം തീര്‍ക്കു.അമ്മയ്ക്കിവിടെ സുഖം തന്നെയാണെന്നു പറയും.പക്ഷെ മൂന്നു മാസം മുന്‍പ് ,ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഞാന്‍ കിടക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ കാള്‍..കണ്ണാ എനിക്ക് നിന്നെ ഒന്ന് കാണണം..കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്..എന്താണെന്റെ അമ്മക്കുട്ടിയുടെ ശബ്ദത്തിലിത്ര ഗൌരവമെന്നു കളിയാക്കുകയും ചെയ്തു.എങ്കിലും ഫോണ്‍ വച്ച ഉടന്‍ തന്നെ ഏറ്റം അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു..ഇങ്ങനെ ഒരാവശ്യം ഒരിക്കലും ഉണ്ടാവാത്തതാണ്..മനസ്സൊന്നു പിടഞ്ഞു..എങ്കിലും ഒന്നുമില്ലന്നു സ്വയം ആശ്വസിപ്പിച്ചു..

വീടെത്തിയപോള്‍ എന്നത്തേയും പോലെ അടുക്കളയില്‍ തിരക്കിലായിരുന്നു അമ്മ..എനിക്കേറ്റം പ്രിയപ്പെട്ട ഉണ്ണിയപ്പവും പാലടയുമൊക്കെ അങ്ങനെ എന്നെ കാത്തിരിക്കുന്നു.ഊണ് കഴിച്ചു ഒന്ന് കിടന്നോള് കണ്ണാ.വൈകുന്നേരം സംസാരിക്കാം..ഉറക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ അമ്മ ഉണ്ടാരുന്നു അരികില്‍.കണ്ണാ മരണം എല്ലാവര്‍ക്കുമുണ്ട്..ചിലര്‍ക്ക് ഒന്ന് യാത്ര പറയാനുള്ള അവസരം പോലും കിട്ടുന്നില്ല..മറ്റു ചിലര്‍ക്കോ മുന്കൂട്ടിയറിഞ്ഞു ,ചെയ്യാനുള്ളതൊക്കെ ചെയ്തു തീര്‍ത്തു സമാധാനമായി യാത്ര പറഞ്ഞു പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടാവും..എത്ര ലളിതമായ വാക്കുകളില്‍ അമ്മ എല്ലാം പറഞ്ഞു തീര്‍ത്തു..മുഖത്ത് ഭയമോ വേദനയോ ഒന്നുമുണ്ടായില്ല..കണ്ണ് നീരിന്റെ നനവില്ലാതെ പുഞ്ചിരിയോടെയാണ് അമ്മ ഒക്കെ പറഞ്ഞു തീര്‍ത്തത്...തൊണ്ടയില്‍ കുടുങ്ങിയ കരച്ചില്‍ പുറത്തേയ്ക്ക് വരാനാവാതെ നെഞ്ചില്‍ ഒതുങ്ങി.

വിരലില്‍ എണ്ണാന്‍ കഴിയുന്ന ദിവസങ്ങളെ അവിടെ ആര്‍ സി സി യില്‍ കഴിക്കെണ്ട്തായി വന്നുള്ളൂ..ക്ഷീണവും വിളര്‍ച്ചയും ഏറി വന്നപ്പോളും മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.അധികം ആളുകളെ ഒന്നും കാണാന്‍ അമ്മ ആഗ്രഹിച്ചില്ല..ഞാനും അമ്മയും തനിച്ചരുന്നു ഏറിയ നേരവും..ഓരോ ദിവസവും അമ്മ ഓരോ കഥകള്‍ പറഞ്ഞു തന്നു.വീണ്ടുമൊരിക്കല്‍ കൂടെ ഞാന്‍ എന്‍റെ ബാല്യകാലതിലെയ്ക്ക് യാത്ര പോയി..യാത്ര ചെയ്യാന്‍ ഏറെ കൊതിച്ചിട്ടും അത് നടക്കാതെ വന്നപ്പോള്‍ അമ്മ മനസ്സ് കൊണ്ട് യാത്ര പോയ സ്ഥലങ്ങള്‍...എഴുതാന്‍ കഴിയാതെ പോയ കഥകളും കഥാപാത്രങ്ങളും..എവ്ടെയോ ദൂരെ ഒരു വേള പോലും നേരില്‍ കാണാതിരുന്നിട്ടും മനസ്സ് കൊണ്ട് മകളായി കണ്ട ഏതോ ഒരു പെണ്‍കുട്ടിയെ പറ്റിയും ...പിന്നെ വര്‍ഷങ്ങള്‍ക്കപ്പുറം കന്യാകുമാരിയില്‍ പോയതും ...അവിടെ വിവേകാനന്ദ പാറ യിലെ ധ്യാന മന്ദിരത്തില്‍ സ്വയം മറന്നിരുന്നതും..

ചുറ്റും ഇരുട്ട് പടര്‍ന്നു..സൂര്യന്‍ അസ്തമിക്കാറയിരിക്കുന്നു
.മെല്ലെ തിരകളിലെക്ക് നടന്നിറങ്ങി..വെള്ളം മുട്ടിനു മേലെ എത്തിയപ്പോള്‍ നടപ്പ് നിര്‍ത്തി ..മെല്ലെ കുനിഞ്ഞു ആ ഭസ്മം തിരകളെ ഏല്പിച്ചു..അമ്മയുടെ ആഗ്രഹം പോലെ തന്നെ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ..അമ്മ ഏറെ സ്നേഹിച്ചിരുന്ന കന്യാകുമാരിയിലെ തിരകളില്‍ അലിഞ്ഞു കൊള്ളട്ടെ..പലയാവര്‍ത്തി വായിച്ചു മനപാഠമയ ആ പഴയ ഡയറിയും നിറം മാഞ്ഞു തുടങ്ങിയ ഒരു മോതിരവും കൂടെ ആ തിരകള്‍ക്കു സമ്മാനിച്ചു.തിരികെ കരയില്‍ വന്നിരിക്കുമ്പോള്‍ ചന്ദ്രന്‍ ഉദിച്ചിരുന്നു.അമ്മക്കേറ്റം ഇഷ്ടപ്പെട്ട സമയം..എത്രയോ വൈകുന്നേരങ്ങളില്‍ അമ്മയോടോന്നിച്ചു ഇങ്ങനെ നിലാവ് പരക്കുന്ന നേരം വരെ കടല്‍ തീരത്ത് ഇരുന്നിട്ടുണ്ട്...ഇപ്പോളും ഞാന്‍ തനിച്ചല്ലല്ലോ..തിരകള്‍ക്കപ്പുറം അമ്മയുണ്ട്‌ ...കടലോളം സ്നേഹമുണ്ട്..

Sunday, August 17, 2008

ഇതൊരു പ്രണയമോ?

പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ..രംഗ ബോധമില്ലാത്ത കോമാളിയെന്നു പറയേണ്ടത് പ്രണയത്തെ അല്ലേയെന്ന് അയാള്‍ സംശയിച്ചു..സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല .ഇതൊക്കെ സംഭവിക്കുന്നത്‌ തന്റെ ജീവിതത്തില്‍ തന്നെ ആണോ?അതും ഈ പ്രായത്തില്‍..ആരെന്നറിയാത്ത ,ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത..ശബ്ദം പോലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് മനസ്സ് പൂര്‍ണമായും നഷ്ടമായെന്ന് സമ്മതിച്ചു കൊടുക്കാന്‍ നന്ദന് കഴിയുമായിരുന്നില്ല..തിരക്കുകള്‍ക്കിടയില്‍ എപ്പോളാണ് പ്രണയാതുരമായ ചിന്തകള്‍ക്ക് മനസ്സില്‍ ഇടം തേടാന്‍ ആയതു?ആദ്യമൊന്നും പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നതാണ് സത്യം.രാത്രി ഏറെ വൈകി യു എസ് കോളുകള്‍ക്ക് വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ ഉറക്കത്തെ അകലെ നിര്‍ത്താനായി പലരോടും ചാറ്റ് ചെയ്തിരുന്നു.അത് പോലെ മറ്റൊരാള്‍..അങ്ങനെയേ അവളെയും കണ്ടിരുന്നുള്ളൂ..പിന്നെ പിന്നെ ബാക്കി ഉള്ളവരുടെ മെസ്സേജ് ഒക്കെ ഒഴിവാക്കി തുടങ്ങി..സംസാരിച്ചു മതിയാവുന്നുണ്ടാരുന്നില്ല.ഇഷ്ടങ്ങള്‍ ഒരേ പോലെ..സ്വപ്‌നങ്ങള്‍ ഒരേ പോലെ..പലതും താന്‍ അങ്ങോട്ടേയ്ക്ക് ടൈപ്പ് ചെയ്തു തുടങ്ങുമ്പോള്‍ അവള്‍ടെ മെസ്സേജ് ആയി വരുന്നു..വല്ലാത്തൊരു അതിഭാവുകത്വം..

പകലത്തെ തിരക്കുകള്‍ക്കിടയില്‍ പോലും അവളെ വല്ലാതെ ഓര്‍മ്മ വന്നു തുടങ്ങി..രാത്രികള്‍ക്കായി കാത്തിരുന്നു തുടങ്ങിയോ?അറിയില്ല.ബോര്‍ അടിപ്പിക്കുന്ന മീറ്റിങ്ങുകളിലും ,ട്രെയിനിംഗ് ക്ലാസ്സുകളിലും ഒക്കെ അവള്‍ടെ കവിതകള്‍ കേള്‍ക്കാന്‍ തുടങ്ങി..അതും ഒരിക്കല്‍ പോലും താന്‍ കേട്ടിട്ടില്ലാത്ത അവളുടെ ശബ്ദത്തില്‍.ഒരു രാത്രി സംസാരിച്ചു പിരിയുമ്പോള്‍ പകല്‍ പറ്റിയാല്‍ മെയില്‍ അയക്ക് എന്ന് പറഞ്ഞു ഓഫീസ് മെയില്‍ ഐഡി കൊടുത്തു.പിറ്റേന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അവളുടെ മെയില്‍ ഉണ്ടായിരുന്നു.ഏറ്റം ഞെട്ടിച്ചത് അതിലെ വരികളായിരുന്നു."നോക്കുമ്പോള്‍ എന്റെ മെയില്‍ കണ്ടില്ലെന്കില്‍ നന്ദന് വിഷമം ആയാലോ എന്നൊരു തോന്നല്‍..ചിലപ്പോള്‍ എന്റെ വെറും ഭ്രാന്തമായ തോന്നലുകള്‍ ആയിരിക്കും..എന്നാലും എഴുതാന്‍ തന്നെ തോന്നുന്നു.."നന്ദന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.ഇവളാര്? എന്‍റെ മനസ്സ് വായിക്കുന്ന മന്ത്രവാദിനിയോ?

പിന്നീടുള്ള ദിവസങ്ങള്‍ അവളെ മറക്കാനുള്ള തീവ്ര ശ്രമം തന്നെ ആയിരുന്നു.ഇതെന്താണ് ഈ പ്രായത്തില്‍ ഇങ്ങനെയൊരു വിഡ്ഢിത്തരം .സ്വയം ശാസിച്ചു.തിരക്കുകളില്‍ സ്വയമലിഞ്ഞു നടക്കാനൊരു വിഫല ശ്രമം.എത്രയേറെ മറക്കാന്‍ ശ്രമിച്ചോ അത്രയേറെ ശക്തമായി അവളുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.അത് മനസ്സിന്‍റെ മാത്രം കഴിവാണല്ലോ...മനസ്സിലെ ഇഷ്ടം ആദ്യം മുതലേ അവള്‍ പറയാതെ പറയുന്നുണ്ടാരുന്നു..അയക്കുന്ന കഥകളും കവിതകളും ഒക്കെ ആ മനസ്സ് കാണിച്ചു തരുന്നുണ്ടാരുന്നു.എന്നിട്ടും ഒന്നും മനസ്സിലാവാത്ത നാട്യത്തില്‍ കഴിഞ്ഞു കൂടി..പിന്നീടൊരിക്കല്‍ എല്ലാ നിയന്ത്രണവും നഷ്ടമായി...അവള്‍ പറഞ്ഞു നന്ദാ എനിക്കൊരുപാട് ഇഷ്ടമാണ് ..മറുപടിയായി ഒന്ന് മൂളാന്‍ മാത്രമേ നന്ദന് കഴിഞ്ഞുള്ളു..ഞെട്ടലൊന്നും തോന്നിയില്ല..അവളെക്കാള്‍ ഏറെയായി താന്‍ അത് അറിഞ്ഞിരുന്നല്ലോ.പിന്നെന്തു ഞെട്ടാന്‍..

നന്ദാ തെറ്റോ ശെരിയോ എന്നൊന്നും എനിക്കറിയില്ല..പക്ഷെ ഞാന്‍ പ്രണയിച്ചു പോകുന്നു..എന്‍റെ മനസ്സിലുള്ളത് ഒളിച്ചു വയ്ക്കാന്‍ തോന്നുന്നില്ല.. തുറന്നു പറയാതെ ഒരു സൌഹൃദത്തിന്റെ മുഖം മൂടിക്കുള്ളില്‍ കഴിയാന്‍ വളരെ എളുപ്പമായിരിക്കും.പക്ഷെ എനിക്കെന്തു കൊണ്ടോ അങ്ങനെ ഒളിച്ചിരിക്കാന്‍ തോന്നുന്നില്ല..ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് മനസ്സില്ല..തിരിച്ചു സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് പ്രണയമാണ്..എനിക്ക് നിന്‍റെ മുന്‍പില്‍ എന്‍റെ പ്രണയത്തെ തുറന്നു സമ്മതിക്കാന്‍ ഒരു മടിയുമില്ല..ഒന്നുമില്ലന്നു എത്ര അഭിനയിച്ചാലും ആ സ്നേഹം ഞാന്‍ അനുഭവിക്കുന്നുണ്ട് ..നന്ദന്‍റെ അനുവാദം ചോദിയ്ക്കാതെ അവയെന്റെ മനസ്സില്‍ കൂട് കൂട്ടിയിട്ടുമുണ്ട്..

ഒരിക്കലും സ്വന്തമാകില്ലെന്നു അറിഞ്ഞിട്ടും..പങ്കു വയ്ക്കപ്പെടുന്ന സ്നേഹമാണെന്ന് അറിഞ്ഞിട്ടും മെല്ലെ മെല്ലെ മനസ്സ് പൂര്‍ണമായും ആ പ്രണയത്തില്‍ മുങ്ങുക തന്നെ ചെയ്തു..ഈ ദിവസങ്ങളെ ഈ നിമിഷങ്ങളെ മാത്രമേ ആഗ്രഹിക്കാവൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു ..നാളെ ഒരു നാള്‍ അവള്‍ പോയ് മറഞ്ഞെക്കാം..ഒരിക്കല്‍ പോലും കണ്ടെന്നു വരില്ല..ശബ്ദം പോലും കേട്ടുവെന്നു വരില്ല..കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ ഈ സ്വപ്നത്തിലെങ്കിലും അവള്‍ക്കൊപ്പം ഇരിക്കാമല്ലോ. ഒരു മഴവില്ല് പോലെ എല്ലാം മാഞ്ഞു പോയേക്കാം..ആ ദിവസം അകലെയല്ല..അറിയാം.പക്ഷെ ഈ നിമിഷങ്ങളും ഈ സ്വപ്നങ്ങളും ഞങ്ങളുടേത് മാത്രം...അതിനെ കൈ വിടാന്‍ വയ്യ..നാളെ ഒരിക്കല്‍ പരസ്പരം പൂര്‍ണമായും അന്യരായി തീരുമ്പോള്‍ ഓര്‍മ്മിക്കാനായി ഈ നിമിഷങ്ങളെ ഉണ്ടാവൂ..കൂട്ടിനായി ഈ നിറങ്ങളെ ഉണ്ടാവൂ...

Saturday, August 9, 2008

പ്രവാസം

പത്തൊന്‍പതാം വയസ്സില്‍ ജനിച്ചു വളര്‍ന്ന വീട് വിട്ടു വിശാലമായ ഈ ലോകത്തേയ്ക്ക് നടന്നു ഇറങ്ങുമ്പോള്‍ ആ നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല.ആ വീടും തൊടിയും അവിടുത്തെ ഓരോ പുല്‍ക്കൊടിയും അവളുടെ ആത്മാവിന്റെ ഭാഗം തന്നെ ആയിരുന്നു.സ്നേഹം നനച്ചു അവള്‍ വളര്‍ത്തിയ എണ്ണമറ്റ ചെടികള്‍ .തുമ്പയും തുളസിയും മുക്കുറ്റിയും...സുഗന്ധം കൊണ്ട് മനം മയക്കുന്ന ഗന്ധരാജനും..അവളുടെ പ്രണയം പോലെ പൂത്തുലഞ്ഞ ചെമ്പകവും.മൊട്ടുകള്‍ വിടരാറുള്ള നേരത്ത് അവള്‍ കൂട്ടിരിക്കാറുള്ള മുല്ലകളും..എണ്ണമറ്റ തരത്തിലുള്ള ചെമ്പരത്തികളും ...രാവിന്‍റെ പ്രണയിനിയായ നിശാഗന്ധിയും.

അവരെ കൂടാതെ ഒരു ലോകത്തെ പറ്റിയിട്ടു അവള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.തോര്‍ത്ത്‌ മുണ്ടില്‍ കുഞ്ഞു മീനുകളെ പിടിക്കാനായി അവളിറങ്ങി കളിക്കാറുള്ള കൈതോടും.ഉയരെ ഉള്ള ചില്ല മേല്‍ തൂങ്ങി അവളെ കൊതിപ്പിക്കാറുള്ള നീണ്ട വാളന്‍ പുളികളും.കാറ്റൊന്നു വീശുമ്പോള്‍ ഞാനിപ്പോള്‍ താഴേയ്ക്ക് വരാംന്ന് പറഞ്ഞു പറ്റിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും..മുറ്റത്തും തൊടിയിലും ആകെ തിരക്കിലെന്നു നടിച്ചു ചിക്കി പെറുക്കി നടക്കാറുള്ള കോഴിയമ്മയും കുട്ട്യോളും.വയ്ക്കോല്‍ കഴിക്കാന്‍ എന്നെ കിട്ടില്ലെന്ന് പറഞ്ഞു പച്ച പുല്ലിനായി വാശി പിടിക്കുന്ന പുള്ളി പയ്യും അവളുടെ കുറുമ്പന്‍ പാല്‍ കൊതിയന്‍ കുട്ടിയും..അവളോളം പ്രായമുണ്ടെന്നു പറഞ്ഞു കിണറ്റിനുള്ളില്‍ മത്സരിച്ചു നീന്തി തുടിക്കുന്ന വാക മീനും.കാണുന്ന നേരത്തെല്ലാം കുരച്ചും തൊടിയിലാകെ ഇട്ടു ഓടിച്ചും അവളെ പേടിപ്പിക്കാന്‍ നോക്കണ നായക്കുട്ടിയും.അതായിരുന്നു അവളുടെ ലോകം.

എല്ലാവരും ഒരു ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ മുഴുകുമ്പോള്‍ അവള്‍ മാത്രം തൊടിയാകെ ചുറ്റി നടക്കുന്നുണ്ടാവും.തിളയ്ക്കുന്ന വെയിലില്‍ വിരസത മാറ്റാനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കോഴിയമ്മയെ നോക്കിയിരിക്കും ചിലപ്പോള്‍.ഇല്ലെങ്കില്‍ തോടിന്റെ കരയിലെ പാറ മേല്‍ ഇരുന്നു താഴെ വെള്ളംത്തില്‍ തുള്ളി കളിക്കുന്ന കുഞ്ഞു മീനുകളെ കണ്ടിരിക്കും.ഇടയ്ക്കു ചിലപ്പോള്‍ ഒഴുകി വരുന്ന പഴുത്ത കുടംപുളിയിലൊന്നു പൊട്ടിച്ചു നുണഞ്ഞും... ചാമ്പ മരത്തിനു താഴെ പുളിയുറുമ്പുകള്‍ കൂട് കൂട്ടണത് കണ്ടു രസിച്ചും..കഴിച്ചു നിറഞ്ഞു ഉറക്കം നടിച്ചിരിക്കണ പയ്യിനു മുകളില്‍ രാജാവ് ചമയണ കാക്കയുടെ കുറുമ്പും....ഉച്ച ഉറക്കംത്തില്‍ ആണ്ടു കിടക്കുന്ന മുത്തശ്ശിയുടെ വെറ്റില ചെല്ലംതില്‍ നിന്നൊന്നു മുറുക്കി ചുണ്ട് ചുവപ്പിച്ചും ഒക്കെ അവള്‍ കഴിഞ്ഞു പോന്നു ....

പക്ഷെ അവളെ കാത്തിരുന്നത് അവസാനമില്ലാത്ത പ്രവാസമായിരുന്നു.എത്രയെത്ര മഹാനഗരങ്ങള്‍..സുഖങ്ങളുടെ നടുവിലും കരയിലിട്ട മീന്‍ പോലെ അവള്‍ടെ മനസ്സ് പിടച്ചു കൊണ്ടേ ഇരുന്നു.ജനിച്ചു വളര്‍ന്ന നാടും വീടും നഷ്ടപ്പെട്ടു ഒരു നാടോടിയായി അലഞ്ഞു നടന്നു..ഒരു വീടും നഗരവും അവള്‍ക്കു സ്വന്തമായതില്ല .വേരുകള്‍ നഷ്‌ടമായ വൃക്ഷമായി അവള്‍ടെ ജീവിതം.അന്തമില്ലാത്ത പ്രവാസത്തിനൊടുവില്‍ അലിഞ്ഞു ചേരാനായി ജനിച്ച നാട്ടില്‍ ഒരു പിടി മണ്ണ് ,കാലം അവള്‍ക്കായി കാത്തു വയ്ക്കുമോ ?