Tuesday, November 24, 2009

ഇത് മഞ്ഞു കാലം

                                                    കണ്ണെത്താ ദൂരെത്തോളം മഞ്ഞു പുതച്ചു കിടക്കുന്ന ഭൂമി.ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഉറക്കത്തിനു നീളം കൂടിയിരുന്നു.ഇടക്കൊന്നുണര്‍ന്നു ഒരു ബ്ലാക്ക്‌ കോഫീ കുടിച്ചതിനു ശേഷം വീണ്ടും കംഫോര്ടര്‍നുള്ളിലെ ചൂടില്‍ ചുരുണ്ട് കൂടി.ഉറക്കത്തിനും ഉണര്വ്വിനുമിടയില്‍ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.അതോ ഇറക്കമോ?

                                                         വാരാന്ത്യങ്ങള്‍ വിരസതയുടെതിനെക്കാള്‍ ആത്മ വിശകലനത്തിന്റെതാണ്.ഏകാന്തതയും ഒറ്റപ്പെടലും ഒന്നാണോ?ഒരിക്കലുമില്ല.ആദ്യത്തേത് ആസ്വദിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണെങ്കില്‍ രണ്ടാമത്തേത് സഹിച്ചു കൂടാന്‍ വയ്യാത്ത ഒന്നും.ജീവിതത്തിലെന്നും താന്‍ രണ്ടാമത്തെ അവസ്ഥയിലായിരുന്നല്ലോ.എന്നും എപ്പോളും ഒരു കൂട്ടിനായി തിരഞ്ഞു തിരഞ്ഞു..കണ്ടുമുട്ടി അടുത്തവര്‍ പലരും പല വേഷങ്ങള്‍ കളിച്ചു.ഏട്ടന്‍,ഏട്ടത്തി,അനിയന്‍,അനിയത്തി,ആത്മ സുഹൃത്ത്‌ അങ്ങനെ എന്തൊക്കെ....

                                                       മുത്തശ്ശി പറയാറുള്ള പോലെ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?ഒന്നും വന്നില്ല എന്നതാണ് സത്യം.അവസാനം ഞാന്‍ ഞാന്‍ മാത്രമായി.ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍,ഹൃദയത്തില്‍ വേരുറപ്പിച്ചവര്‍ ഒക്കെ അടര്‍ന്നു അകന്നു പോയി.ആഴങ്ങളില്‍ വേരോടിയവയൊക്കെ അടര്ന്നപ്പോള്‍ ഹൃദയഭിത്തിയില്‍ പൊട്ടലുകളും കുഴികളും തീര്‍ത്തു ..

                                                          നാളെ ഞായറാഴ്ച ആണ്.ഒന്ന് നടക്കാന്‍ പോകണം.ഒരു മൈല്‍ നടന്നാല്‍ ഒരു പള്ളി ഉണ്ട് .ഈശ്വരന്‍ അമ്പലത്തിലോ പള്ളിയിലോ ആണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഇവിടെ വന്നതിനു ശേഷം അതും ഒരു ശീലമായി.പുതിയ നാടും പുതിയ ശീലങ്ങളും.കാലം കടന്നു പോകുന്നത് നമ്മള്‍ അറിയുകയേ ഇല്ല.

                                                        ആദ്യമായി ഈ നഗരത്തില്‍ എത്തുമ്പോള്‍ ഇലകള്‍ക്ക് പച്ച നിറമായിരുന്നു.പിന്നെ അവയുടെ നിറം മാറി തുടങ്ങി.ഓറഞ്ച്,ഇളം ചുവപ്പ്,ബ്രൌണ്‍..മാറുന്ന ബന്ധങ്ങള്‍ പോലെ.പിന്നെ അവ കൊഴിഞ്ഞു.മരങ്ങളെ തീര്‍ത്തും നഗ്നരാക്കി.പിന്നെ എന്നോ ഒരിക്കല്‍ മഞ്ഞു പൊഴിഞ്ഞു തുടങ്ങി..ഇപ്പോള്‍ കണ്ടാല്‍ ഭൂമിയെ മുഴുവന്‍ പഞ്ഞിക്കെട്ടില്‍ പൊതിഞ്ഞത് പോലെ. ഇല പൊഴിച്ച മരങ്ങളും മഞ്ഞു മൂടിയ ഭൂമിയും പലരിലും depression ഉണ്ടാക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

                                   പള്ളിയില്‍ നിന്നും നേരെ റെയില്‍വേ സ്റ്റേഷന്‍ലേയ്ക്ക് പോകണം.ക്യാബ് വേണ്ട.പൊട്ടിച്ചു കളയാന്‍ പണമില്ല.ഒരു പത്തു മിനിട്ട് നേരത്തെ കൂടി കാഴ്ചക്ക് അതിലേറെ പ്രധാന്യവുമില്ലെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു. ഉറക്കം വന്നതേയില്ല.മൊബൈല്‍ ഫോണില്‍ സമയം നോക്കി കിടന്നു.ഡ്രസ്സ്‌ തിരയാന്‍ ആവശ്യത്തിലേറെ സമയം ചിലവഴിച്ചോ എന്ന് സംശയിച്ചു.കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ശക്തിയായി മഞ്ഞു വീഴുന്നുണ്ട്‌.എല്ല് പോലും തുളഞ്ഞു കയറുന്ന തണുപ്പാണ്.പുറമേയ്ക്ക് ഒരു നീളന്‍ കോട്ട് എടുത്തിട്ടു..ഗ്ലൌസും.മഞ്ഞില്‍ നടക്കുമ്പോള്‍ വഴുതി വീഴാതിരിക്കാനുള്ള ബൂട്സും...

                                      വളരെ വേഗത്തില്‍ തന്നെ നടന്നു.പള്ളിയില്‍ കയറിയില്ല.മനസ്സില്‍ പ്രാര്‍ത്ഥനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് ആക്കി തരാമോ എന്ന നാറാണത്ത്‌ ഭ്രാന്തന്റെ ചോദ്യം പോലെ ഉചിതമായതൊന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല എനിക്ക്.എനിക്ക് ഞാന്‍ ആയിരുന്നാല്‍ മതി,ഇങ്ങനെ തന്നെ ആയിരുന്നാല്‍ മതി..

                           റെയില്‍വേ സ്റ്റേഷന്‍ലെ തടി ബെഞ്ചില്‍ ഇരുന്നു.തിരക്കില്ല.സൈഡിലെ dunkin donuts ഇല്‍ നിന്ന് ചൂടുള്ള ഒരു കാപ്പി വാങ്ങി കുടിച്ചു .തൊണ്ട പൊള്ളിച്ചത് താഴോട്ട് ഒഴുകി.. ആംട്രാക്ക് വന്നു നിന്നു.എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ ആരെയും കാത്തു നില്‍ക്കുക അല്ലല്ലോ. തൊട്ടു മുന്‍പിലത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വിളറിയൊരു ചിരിയുമായി അവന്‍ മുന്‍പില്‍.വര്‍ഷങ്ങള്‍ കോറിയിട്ട മാറ്റങ്ങളൊന്നും എനിക്കവനെ മനസ്സിലാകുന്നതിനു തടസ്സമായില്ല.

"നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല..നീളവും കുറഞ്ഞു..അതോ വെട്ടി കുറച്ചതോ..ഇവിടുത്തെ ഭക്ഷണ രീതിക്ക് തടി വയ്ക്കാന്‍ എളുപ്പമാണ് "

നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ.

"ഈ അവസ്ഥയില്‍ തുടരാന്‍ വയ്യ.നല്ലൊരു ആലോചന വന്നു..ഞാന്‍ സമ്മതിച്ചു.എനിക്ക് നിന്നെ നല്ലൊരു സുഹൃത്തായി കാണാന്‍ കഴിയും.നിനക്കും കഴിയുമെന്ന് എനിക്കറിയാം."

അവസാനത്തെ വാചകത്തിന് അവന്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുവോ.
"നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാര്തിക്കാമല്ലോ.."

ശേഷിച്ച നിമിഷങ്ങള്‍ പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞു.ഒരു നാട്ടിന്‍പുറത്തുകാരി.അവന്‍റെ സ്വപ്നങ്ങളിലെ തുമ്പപൂവ് ..തുളസിക്കതിര് ..

ട്രെയിന്‍ അകന്നു തുടങ്ങിയപ്പോള്‍ കൈ വീശി യാത്ര പറഞ്ഞു.അവന്‍റെ മുഖത്ത് ആശ്വാസമായിരുന്നു.കണ്ണുനീരും,കൈ വിടരുതെന്ന അപേക്ഷയും ഭയന്ന് എത്തിയവന് മംഗളാശംസകള്‍ നേരാന്‍ കഴിഞ്ഞല്ലോ.ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയെ മറച്ചു..അവളുടെ മുഖത്ത് വീണു അലിഞ്ഞൊരു ചെറു പുഴ തീര്‍ത്തു..

Monday, November 16, 2009

കുരുക്കുകള്‍

ജ്വലിക്കുന്ന അഗ്നി നാളങ്ങളെ
ഉള്ളില്‍ ഏറ്റിയവന്‍...

പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് ആ കരങ്ങള്‍.

ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.

പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...

അധികാര തിമിരം ബാധിച്ചവര്‍ക്ക്‌ മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!

അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
നിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു.

കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കിയതൊരു മാന്‍പേട.

അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?

Thursday, November 5, 2009

കൂട്..

ഒരു കൂട്..
കാറ്റിനു വിറളി പിടിപ്പിക്കാന്‍ ആവാത്തത്ര താഴെ
മണ്ണിന്‍റെ നെഞ്ചോടു ചേര്‍ന്നൊരു കൂട്
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയാത്ത
മൗനം നിറഞ്ഞു തുളുമ്പുന്ന ഒരു കൂട്

തിരക്കുകള്‍ക്കിടയില്‍ സ്വയം നഷ്ടമാവുമ്പോള്‍ ഒക്കെയും
ഓടി അണയാന്‍, എനിക്ക് ഞാന്‍ ആയിരിക്കാന്‍
വിലക്കുകള്‍ ഇല്ലാത്തൊരു
ഏകാന്തതയുടെ തുരുത്ത്..

ആര്‍ത്തിരമ്പി വന്നു,നിമി നേരം കൊണ്ട് കയ്യടക്കി
തല്ലിത്തകര്‍ത്തു പതഞ്ഞൊഴുകി
നിര്‍വ്വികാരമായി മടങ്ങുന്ന
കടലിന്‍റെ കാണപ്പുറത്തു ഒരു കൂട്

ദുഃഖങ്ങള്‍ എല്ലാമൊരു തുണ്ട് കടലാസ്സില്‍ ആക്കി
തീനാമ്പുകളെ ഊട്ടി
ഓര്‍മ്മകളുടെ മേലെ ഒരു കമ്പിളി പുതപ്പിട്ട്
സ്വച്ചമായുറങ്ങാന്‍ എനിക്കൊരിടം
അവിടെ നിലാവിന്‍റെ കുളിരും
കാറ്റിന്‍റെ ഈണവും മാത്രം...