Monday, December 23, 2013

ഹൃദയം

മുള്ളുകൾക്കിടയിൽ പൂവിനെ തിരയാമെന്നു ,
കാറ്റിലും മഴയിലും പിരിയാത്തൊരു കുടയാകാമെന്നു ,
ഇരുൾ നിറഞ്ഞ സ്വപ്നങ്ങളുടെ ആകാശത്ത്
വാടാത്ത നക്ഷത്രമാകാമെന്നു,
ദിക്കറിയാതെ അലയുമ്പോൾ
എന്റെ മാത്രം ധ്രുവൻ ആകാമെന്ന് ,
വേദനയുടെ എണ്ണമറ്റ തിരകൾ മുറിച്ചു
ഈ കടൽ നീന്തിക്കടക്കാമെന്നു,
മുറിവുകൾ ഉണങ്ങിയീ
ഹൃദയമൊരു പൂവായി വിടരുവോളം
കൂട്ടിരിക്കാമെന്നു ,
എങ്കിലും മൌനം മാത്രമാണെന്റെ ഉത്തരം .

നിനക്കറിയില്ലയീ മുറിവുകളുടെ ആഴം
മുറിഞ്ഞകന്നു പോകും മുൻപ്
ഒന്നായിരുന്നൊരു ഭൂതകാലത്തെ
ഓർമ്മിച്ചെടുക്കാൻ ആവാത്ത തുണ്ടുകൾ
അവയ്ക്കു മീതെ കാലത്തിന്റെ കൈ പിടിച്ചു
ഞാൻ വിരിച്ചിട്ട മറവിയുടെ പുതപ്പു
തണുത്തുറഞ്ഞു മരവിച്ചു പോയൊരു ഹൃദയം
അതിന്മേൽ പെയ്തു പെയ്തു നിറഞ്ഞ ഹിമകണങ്ങൾ .

എത്ര കാലം
എത്ര കോടി സൂര്യന്മാർ ജ്വലിക്കണമിതുരുകി-
യകലുവാനെന്നു അറിയില്ലെനിക്ക്‌
കാത്തിരിപ്പിനൊടുവിൽ
അതിന്റെയുള്ളിൽ
മിടിക്കുന്നൊരു ഹൃദയമുണ്ടാകുമെന്ന് എന്താണ്  ഉറപ്പു?

Saturday, December 7, 2013

മീൻ സ്വപ്‌നങ്ങൾ

കിഴക്ക് വെള്ള കീറിയപ്പോൾ
ചുണ്ടത്തൊരു ബീഡിയും
ചൂണ്ടയും കുടവുമായി വന്നത്
ഞാൻ കണ്ടില്ലെന്നാണോ?

എത്ര പറഞ്ഞിട്ടും കേൾക്കാതെ
ആദ്യം പ്രണയിച്ചവളും ,
ചുംബനമുദ്രകൾ ശീലിപ്പിച്ചവളും ,
തിരകളൊഴിയാത്ത കടലാണ്
സ്നേഹമെന്ന് കാട്ടിത്തന്നവളും,
ഒടുക്കത്തെ പ്രണയമാണിതെന്നു
തീരുമാനിപ്പിച്ചവളും,
കൊച്ചുങ്ങളും ,
ബന്ധക്കാരുമൊക്കെ
നിന്റെ കുടത്തിൽ സുരക്ഷിതരായി.

എന്നിട്ടും എന്നിട്ടും
നീ പോകാതെ
പുതിയ പുതിയ ഇരകളെ കാട്ടി
കൊതിപ്പിക്കുന്നത്
എന്തിനാണ് ?

വിശപ്പും ദാഹവും മറന്നു
വെയിലേറ്റു കരുവാളിച്ചിട്ടും
കാലുകൾ മരവിച്ചിട്ടും
എന്നെ കൂട്ടാതെ
മടങ്ങില്ലെന്ന വാശിയിലാണോ ?

ചില നേരങ്ങളിൽ ഇരയിലൊന്നു നൊട്ടി നുണഞ്ഞും
വാലിട്ടാഞ്ഞടിച്ചും
പാത്തു കളിച്ചും
നിന്നെ കൊതിപ്പിച്ചു ഞാനും മടുത്തു.

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ
ഉള്ളിയും മുളകും കറിവേപ്പിലയും ചേർന്ന സുഗന്ധക്കൂട്ട്
വെളിച്ചെണ്ണയിലലിയുന്ന സുഖം
മുള്ളുകൾ വേർപെടുന്ന നോവ്‌
നീണ്ടു മെലിഞ്ഞ വിരലുകളുടെ
സ്നേഹ ലാളനകൾ
മൃദു ചുംബനങ്ങൾ
തീവ്രമായ സ്വന്തമാക്കൽ
മീൻ കണ്ണുകളിൽ അപ്പോഴും
ബാക്കിയാകുന്ന
പ്രതീക്ഷകൾ
സ്വപ്‌നങ്ങൾ
പുതിയ പുലരികൾ

ഇരുൾ പരക്കുമ്പോൾ
അത്യധ്വാനത്തിന്റെ നീണ്ട പകലിനൊടുവിൽ
ചൂണ്ടയും കുടവുമായി
മടങ്ങുന്ന നീയും ..