Sunday, May 25, 2014

പിന്നെയും ബാക്കിയാവുന്ന ഞാന്‍

മകള്‍,കൂട്ടുകാരി,കാമുകി,ഭാര്യ,അമ്മ
ഇങ്ങനെ ഓര്‍മ്മ വച്ച കാലം മുതല്‍ പരിചിതമായ
എല്ലാ പാത്രങ്ങളിലും നിര്‍ല്ലോഭം വിളമ്പിയിട്ടും
ബാക്കിയാവുന്ന എന്നിലെ ഞാന്‍

അങ്ങനെയൊരുത്തിയെ അറിയുകയെയില്ലെന്ന
എന്റെ നാട്യത്തെയാകെ
ഒറ്റ കുറുമ്പ് കൊണ്ട്
തോല്പ്പിക്കുന്നവള്‍

സിണ്ട്രെല്ലയ്ക്ക് മാത്രമായ പാതിരാ പന്ത്രണ്ടു മണികളെ
ഗസലിന്റെ  സുഖ മധുരത്തില്‍ അലിയിക്കുന്നവള്‍,
നക്ഷത്രങ്ങള്‍ പൂത്ത ആകാശത്തിനു താഴെ
സര്‍വ്വ സ്വതന്ത്രനായ കാറ്റിന്റെ കൈകളില്‍
കടല്‍ത്തിരകളെ പുതച്ചു
പൂഴിമണ്ണിന്റെ നെഞ്ചില്‍ ഉറങ്ങുന്നവള്‍.

കണ്ണുനീര്‍ മുത്തുകളാല്‍
മാല കോര്ക്കുന്നവള്‍
വെയിലും താമരപ്പൂക്കളും
പ്രണയ മത്സരത്തില്‍
നെയ്തെടുത്തതാണ്
അവളുടെ ഉടുപ്പുകള്‍ .

അവളുടെ സ്വപ്നങ്ങള്ക്ക് അതിര്‍ത്തിയും
ആകാശവും നിര്‍ണ്ണയിക്കുവാന്‍
കാലമേ നീയാര് ?
സ്വപ്ന മേഘങ്ങള്ക്ക് മീതെ നിത്യ സഞ്ചാരിയായവളോടു
മനുഷ്യന് ചിറകുകള്‍ ഇല്ലെന്നു ആവര്‍ത്തിക്കുന്നതെന്തിനു നിങ്ങള്‍ ?