Monday, December 28, 2015

ഒരു തുന്നല്ക്കാരിയുടെ കഥ

വിരസതയുടെ നീളൻ  വരാന്തയിൽ ഇരുന്നു,
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ്‌ ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.

ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.

സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .

രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത  ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.

എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.

Tuesday, December 22, 2015

ചുരുക്കെഴുത്ത്




വിരൽത്തുമ്പോളം വന്നു
തൊട്ടു തൊട്ടില്ലെന്നു മടങ്ങുന്ന
ആകർഷണത്തിന്റെ തിരക്കൈകൾ
പറഞ്ഞും പറയാതെയും
എഴുതിയും മായ്ചും
തിരയും തീരവും പോലെ.

പ്രിയപ്പെട്ടവരുടെ
നീണ്ട നിരയിൽ
അവസാനക്കാരിയുടെ ഇടമുണ്ട് .
ഇടനേരങ്ങളിൽ
കാരുണ്യത്തിന്റെയും അവഗണനയുടെയും
ചില്ലറത്തുട്ടുകൾ വീണു ചിതറുന്നൊരു
ഭിക്ഷാപാത്രവും.

ആസക്തിയുടെ ചുവപ്പും ,
ഉന്മാദത്തിന്റെ മഞ്ഞയും ,
കാമപ്പെരുംപച്ചയും തിരയാതെ ,
സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
ഒരു നെഞ്ചിടിപ്പിന്റെ
അകലത്തിലൊഴുകാം .

പ്രണയമെന്നു
ചുരുക്കി എഴുതാതിരിക്കാം.

Saturday, December 19, 2015

ഒഴിവുകൾ / തസ്തികകൾ

പാർട്ട്‌ ടൈം,
രാത്രി 11 നു ശേഷം മാത്രം ,
വാരാന്ത്യങ്ങളിൽ മാത്രം,
യാത്രകളിൽ മാത്രം,
ഫോണിൽ മാത്രം,
ചാറ്റിൽ മാത്രം,
വീട്ടിലല്ലാത്തപ്പോഴൊക്കെ ,

ആവശ്യപ്പെടുമ്പോൾ മാത്രം
എന്നിങ്ങനെ
രസകരമായ യോഗ്യതകളുള്ള
ഉദ്യോഗ(പ്രണയാ)ർഥികളെ തിരയുന്നു .

ട്വന്റി ഫോര് ബൈ സെവെൻ  സപ്പോർട്ട്  ശീലിച്ചു പോയ
ഫുൾ ടൈം പ്രണയിക്ക്
പാകമായ തസ്തികകൾ  ഇല്ലാത്തതിനാൽ
ഫ്രീലാൻസിംഗ്  യോഗ്യമെന്ന്
ജോബ്‌ പോർട്ടൽ നിർദ്ദേശം .

Tuesday, December 1, 2015

ചോദ്യോത്തരങ്ങൾ

രാവിലെ ഉണരാൻ എന്താണിത്ര മടിയെന്നു
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള്  പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ

കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ  മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ

തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും

സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി

തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ  ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
 
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു

പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന്  മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ  ഉള്ളെന്നൊരു
ചേർത്ത്  പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .

Friday, November 20, 2015

ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം

വയറു നിറയെ ഉണ്ണെന്നു അമ്മമനസ്സ്
അങ്ങനെ എല്ലാരും പറഞ്ഞു പറഞ്ഞു
കേട്ട് കേട്ട് തിടുക്കപ്പെട്ടു
വളർന്നു  വലുതായി

മുതിർന്നവരുടെ ലോകം കണ്ടു
ആകെ ഭയപ്പെട്ടൊരു പെണ്‍കുട്ടി
ആവേശത്തിൽ കയറിപ്പോയ
പടികളപ്പാടെ ഓടി ഇറങ്ങിയവൾ
ബാല്യത്തിലേയ്ക്ക് തിരിച്ചു വരുന്നു.

മഷിപ്പേനയും
ചായപ്പെൻസിലും
വരിവയ്ക്കുന്ന ഉറുമ്പിൻ കൂട്ടങ്ങളും
ഉറങ്ങും വരേയ്ക്കും
നോക്കിക്കിടക്കാനൊരു നക്ഷത്രവും
ഇതിലപ്പുറം എന്ത് വേണം സ്വന്തമായിട്ട്?

തൊടിയിൽ ചിലയ്ക്കുന്ന കിളികളെല്ലാം
അവളുടേതല്ലേ
രാത്രി വിരിയുന്ന മിന്നാമിനുങ്ങുകളും
കിണറ്റിനുള്ളിലെ  ചന്ദ്രനും
ആകാശ ചെരുവിൽ മേയുന്ന
ആട്ടിൻകൂട്ടങ്ങളും
പൊട്ടിയ കുപ്പിവളയെന്നു കണ്ണ് നിറഞ്ഞു തൂവി
തുടങ്ങുമ്പോളിതെത്ര കുപ്പിവളത്തുണ്ടെന്നു
പുഞ്ചിരിക്കൊഞ്ചൽ
കുഞ്ഞിക്കണ്ണൂകൾ നിറയ്ക്കുന്ന കൂട്ടുകാർക്കു
കവിൾ നിറയെ ചക്കര ഉമ്മകൾ
മായുന്ന കണ്ണീരു
ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം
തിരഞ്ഞവളൊരു കുഞ്ഞായി ..

Friday, November 6, 2015

ഒരു രഹസ്യമിങ്ങനെ പറയും പോലെ

ഒരു രഹസ്യമിങ്ങനെ പറയും പോലെ
എനിക്ക് മാത്രം കേൾക്കാനായി
 സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ

ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന്  ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ

ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്

നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ

മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.

Saturday, October 31, 2015

അസ്തമയങ്ങളുടെ കൂട്ടുകാരി

അസ്തമയങ്ങളുടെ കൂട്ടുകാരി
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം

ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?

ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും

വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .

Wednesday, October 14, 2015

തുമ്പി ചിറകുകൾ

ഇറുന്നു തുടങ്ങിയതെങ്കിലും 
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി  തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു  ഒപ്പം ചേർക്കുന്നു.

സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു 
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...

Friday, September 25, 2015

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ
മഞ്ഞിനെയെന്ന പോലെ
കനൽ പുതയ്ക്കുമ്പോഴും
പുഞ്ചിരി പടർത്തണം

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം
ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു
കത്തിപ്പടരുമ്പോഴും
പൊള്ളി അടരുമ്പോഴും
ഇലകളും ശാഖകളും
കരിഞ്ഞു വീഴുമ്പോഴും
ഉള്ളിൽ കാത്തു വയ്ക്കണം
പ്രാണന്റെ പച്ചപ്പ്‌ .

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം
കാടനക്കങ്ങൾ,
ഇലത്തണുപ്പ്,
ചില്ലകളിൽ കിളിപ്പാട്ടുകൾ,
പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,
നീലാകാശം തൊടാൻ കൊതിയിൽ
നാണിച്ചു ചുവക്കുന്ന തളിരുകൾ,
മഴത്തുള്ളികളിലേയ്ക്കു  മൊട്ടുകളുടെ പൂത്തുലയൽ,
രാവിനെയാകെ ഭ്രമിപ്പിച്ചു
കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,
ചില്ലകളിലൊരു തേനീച്ചക്കൂട്,
വേരുകൾക്കിടയിലൊരു പാമ്പിൻ പടം,
പലവർണ്ണ തുമ്പികളുടെ
പ്രകടനപ്പറക്കൽ,
ഇലക്കുമ്പിളിൽ
നനഞ്ഞു  കുതിർന്നൊരു ചന്ദ്രൻ.

വേനൽ മരമല്ലേ
തണലോ ,തണുപ്പോ കൊതിക്കരുത്‌
ചേർത്തു പിടിക്കണം
ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം

Tuesday, August 25, 2015

ചില്ല് ഭരണികളിലെ മൗനം

ഇടവേളകൾ ഇല്ലാത്ത മൗനത്തെ
ചില്ലു ഭരണികളിൽ സൂക്ഷിച്ചിട്ടുണ്ട്
കാലാകാലം ഇരിക്കാനായി
ഉച്ചവെയിലും , മേഘത്തുണ്ടും
മയിൽ‌പ്പീലി സ്വപ്നങ്ങളും,
നക്ഷത്രത്തിളക്കവും,
പൂമ്പാറ്റ ചിറകുകളും,
കവിളോരം പെയ്യുന്ന മഴച്ചാറ്റലും,
മേമ്പൊടിയായോരൽപ്പം മഴവിൽപ്പൊട്ടും
ചേർത്ത്  വച്ചിട്ടുണ്ട് .
ഇടക്കൊന്നു തുറക്കുമ്പോൾ
ആകാശത്തോട്  കടം വാങ്ങി
തീരാറായ പോപ്പിൻസ്‌  മിട്ടായി പോലുള്ള
ചന്ദ്രനേയും ചേർത്ത്  കുലുക്കി വയ്ക്കണം.

എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം
രുചി പാകമാവാൻ
ഓരോ തുള്ളിയും
നാവിൽ അലിഞ്ഞിറങ്ങാൻ .

ആൾക്കൂട്ടങ്ങളിൽ മുഖം നഷ്ടമാവുമ്പോൾ,
തിരക്ക് തിരക്കെന്ന്
മനസ്സ് പോലും മിടിച്ചു തുടങ്ങുമ്പോൾ ,
പല വഴി ചിതറി ഓടുന്ന ഓർമ്മകളിൽ
ഞാനെന്നെ തിരയുമ്പോൾ,
മുഖം മൂടികളിലൊന്നായി
എന്റെ മുഖവും മാറുമ്പോൾ,
എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
ശ്വാസം മുട്ടി പിടയുമ്പോൾ,
ആത്മാവിലേയ്ക്കിറ്റാൻ
പ്രാണന്റെ ഒരു തുള്ളി...

Sunday, August 16, 2015

ചില ഇടങ്ങൾ

ഇന്നലെ,ഇന്ന്,നാളെ
എന്നിങ്ങനെ സമയത്തെ പകുക്കുമ്പോൾ
ബാക്കിയായ ചില നിമിഷങ്ങളില്ലേ
അതിലാണെന്റെ പ്രാണൻ
ആരുടെ പുസ്തകത്തിലും പെടാത്ത
അടയാളപ്പെടുത്താൻ മറന്നേ പോയ
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ

വെയിൽ മണമുള്ള നട്ടുച്ചകളിൽ
ജനലിനപ്പുറം
പവിഴമല്ലിയുടെ ചില്ലകളിൽ
കുരുവികളുടെ കൊഞ്ചൽ
മെല്ലെ മിടിക്കുന്ന നെഞ്ച്
എനിക്കതിലൊരു കുരുവിയായിരുന്നാൽ മതിയായിരുന്നു
അപരിചിതമായ ഈ നെഞ്ചിടിപ്പുകളെ
തൂവലിൽ പൊതിഞ്ഞു വച്ച്
നിന്റെ കൈവെള്ളയിൽ ഒതുങ്ങാമല്ലോ.

Wednesday, July 22, 2015

Tuesday, July 7, 2015

അവിടെയൊരു പുഴ ഒഴുകിയിരുന്നെന്നു

ഓർമ്മയുടെ ഹെയർപിൻ വളവുകൾക്കപ്പുറം
 ഒരു പുഴ ഒഴുകിയിരുന്നെന്നു
ഊട്ടി വളർത്തിയ കാടൊരു
അമർത്തിയ തേങ്ങലായിരുകരയിലും

മീൻ സ്വപ്നങ്ങളിൽ മയങ്ങിയൊരു പൊന്മാൻ
ഇല്ലാത്തയാഴത്തിൽ മുങ്ങിപ്പൊങ്ങുന്നു
ഓർമ്മകളുടെ ആവർത്തനമായി
മരക്കൊമ്പിലിരുന്നൊരു ഇല്ലാമീനിനെ
കൊത്തിപ്പറിച്ചു വിശപ്പടക്കുന്നു.

തുടക്കവും ഒടുക്കവുമില്ലാത്ത യാത്രയിൽ
ഉരഞ്ഞടർന്ന പരുക്കൻ മുഖത്തെ
ഓർത്തോർത്തിരിക്കുന്നു
പാതിവഴിയിൽ പൊടുന്നനെ
ഒറ്റക്കായി പോയ
ഉരുളൻ കല്ലുകൾ

ഓർമ്മയിലിപ്പോഴും
മുട്ടോളം അരയോളം
നിറഞ്ഞൊഴുകുന്ന തണുപ്പ്
എല്ലാം മറന്നേ പോയെന്ന നാട്യത്തിൽ
ചുവടനക്കാതിരുകരകളിലും
നിരാസത്തിന്റെ ഇലയനക്കങ്ങൾ
എങ്കിലും
ആർത്തിയോടെ
കണ്ണീരോടെ
പലവഴി തിരഞ്ഞോടുന്നു
വേരുകൾ

ലോകത്തെയാകെ പുറത്താക്കി
തോടിനുള്ളിൽ ഉറങ്ങുമ്പോഴും
ഒഴുക്കിന്റെ ഗതിവേഗത്തിനായി
കാത്ത് കാത്ത്  കല്ലായി പോയ ചിലർ

എങ്കിലും
കളിക്കിടയിലിങ്ങനെ
പെട്ടെന്നൊരു സുല്ല് പറഞ്ഞു
അടയാളപ്പെടുത്താൻ
ഒന്നും ഒന്നും അവശേഷിപ്പിക്കാതെ
എങ്ങോട്ടാണാവോ
പുഴ ഓടി ഒളിച്ചതു?

Friday, April 24, 2015

ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?


ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?
എണ്ണമറ്റ പൂക്കളും ചെടികളും
ആകാശം തൊടുന്ന മരങ്ങളും
കാടനക്കങ്ങളും
ആത്മവിലലിയുന്ന
സുഗന്ധങ്ങളും
നിർത്താതെ കഥ പറഞ്ഞു ഒഴുകുന്ന
അരുവികളും
പലവർണ്ണക്കിളികളും
പലനേരങ്ങളിൽ
പലവേഗങ്ങളിൽ
 വീശിയടിച്ചും
തൊട്ടു തലോടിയും
കുസൃതി കാട്ടുന്ന കാറ്റും
എല്ലാമിങ്ങനെ ഉള്ളിലൊതുക്കി
പുറമേയ്ക്കൊരു മരുഭൂമിയാവുക

ആരും കേൾക്കാതെ ഉള്ളിലമർത്തിയ
വേലിയേറ്റങ്ങളുണ്ട്
വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട്
തീ പെയ്യുന്ന വെയിലിൽ
വെള്ളം വെള്ളമെന്ന്
ഓരോ യാത്രികനുമുരുകും
ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
വേവുന്ന കാലുകൾ നീട്ടി വലിച്ചു
മരുപ്പച്ചകൾ തേടിയവർ നടന്നകലു.

Thursday, April 9, 2015

വേനൽപ്പൂക്കൾ

വേനൽ ചില്ലകളിലാകെ
 ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ

തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ

മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
 കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു

Monday, April 6, 2015

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

Monday, March 23, 2015

താഴേയ്ക്ക്... താഴേയ്ക്ക്

പച്ച നിറം വാർന്ന്
മെല്ലെ മെല്ലെ
ചുവപ്പിലേയ്ക്കും
മഞ്ഞയിലേയ്ക്കും
കാഴ്ചയ്ക്ക്  കൗതുകം തീർത്തു
പിന്നെ ഞെട്ടറ്റു
താഴേയ്ക്ക്
 താഴേയ്ക്ക്

എത്ര മെല്ലെയാണ്
നമ്മൾ അടർന്നകന്നത്.
പുറം കാഴ്ചയിൽ
മുറിവുകളൊന്നും
അവശേഷിപ്പിക്കാതെ
തളിരിലകളിൽ സ്വപ്നങ്ങളെ
ചേർത്ത് വച്ച് നീയും
നാളെയ്ക്ക്  മുളപൊട്ടാവുന്ന
സ്വപ്നങ്ങളെ മണ്ണിലുറക്കി ഞാനും .. 

Wednesday, March 18, 2015

ഒറ്റയ്ക്കല്ലൊറ്റയ്കല്ലെന്ന് ...ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്

കുഞ്ഞുന്നാളിലെന്ന പോലെ
ഇപ്പോളും കണ്ണടച്ച്
തുളസിയില ഇട്ടു നോക്കും
അകം വീണാൽ
ഒറ്റയ്ക്കല്ലെന്നും
പുറം വീണാൽ
ഒറ്റയ്ക്കാണെന്നും
അകം
പുറം
പുറം
അകം
അകം വീഴുമ്പോൾ
ഹാ എവിടെയോ ആരോ ഉണ്ടെന്നു
ഒരിക്കലും ഉപേക്ഷിച്ചു കളയാത്തൊരാൾ
വന്നു ചേരാതിരിക്കില്ല
അവസാന ശ്വാസത്തിനു മുൻപായെങ്കിലും

പുറം വീണാലുടൻ
വേദാന്തിയാകും
എല്ലാവരും തനിച്ചല്ലേ
ജീവിതമൊരു നാടകം മാത്രം
തിരശ്ശീല വീഴുമ്പോൾ
മായുന്ന ചായക്കൂട്ടുകൾ

നിന്നെ ഉണർത്തിയ ബോധി വൃക്ഷ ചുവട്ടിൽ
അകമെന്നൊ പുറമെന്നോ
ആഗ്രഹിക്കാനാവാതെ
നില്ക്കുന്നോരെന്നിലെയ്ക്ക്
മഴ പോലെ പെയ്തിറങ്ങുന്ന  ഇലകൾ
അകം പുറം അകം പുറം അങ്ങനെ ....
ഒറ്റയ്ക്കല്ല ഒറ്റയ്ക്കല്ലെന്നു
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
കാറ്റിന്റെ പിറുപിറുക്കൽ

കാഴ്ചകളുടെ അകം പുറമറ്റ
സാല വൃക്ഷ തണലിലുറങ്ങുന്ന
നിന്റെ കാലടിപ്പാടിലീ
പ്രാണനെ ചേർത്ത്  വയ്ക്കുട്ടെ  ഞാൻ

Thursday, March 12, 2015

ഞാനെന്ന നീയോ (നീയെന്ന ഞാനോ)

ഒരു തിര വന്നൊന്നു തൊട്ടു പോയെന്നോ
പ്രാണനിലൊരു കടൽ ഒതുങ്ങിയെന്നോ

എണ്ണിയാൽ തീരാത്ത
അന്തമില്ലാത്ത തിരക്കൈകളാൽ
ചിന്തകൾ കോറിയിട്ട
വാക്കുകളും, ചിത്രങ്ങളും
കണ്ണുനീർപ്പൊട്ടുകളും,
ഏതു ചെറു കാറ്റിലും ഉതിർന്നു വീഴുന്ന
ഇന്നലെയെന്ന കരിയിലക്കൂട്ടങ്ങളും,
നാളെ നാളെയെന്ന പിടപ്പുകളും,
എല്ലാമെല്ലാം തുടച്ചു മാറ്റി
ഞാനെന്ന നീയോ
നീയെന്ന ഞാനോ മാത്രമിനി
ബാക്കിയാവുന്നു.

പാദം കവിഞ്ഞു
മുട്ടോളം,അരയോളം
കഴുത്തോളം,
ഞാനൊരു തിര മാത്രമാകുന്നു 

വാശിയും മടുപ്പുമില്ലാതെ
തിരയും തീരവും
അനാദിയായി കളിക്കുന്ന
ജയപരാജയങ്ങളെണ്ണാത്ത
ജീവിതമെന്ന കുട്ടിക്കളി

Sunday, February 15, 2015

ഒഴുകുക...മുൻപോട്ടു

ബാല്യ കാലത്തെ ശീലങ്ങളെ-
യൊന്നുമേ വിട്ടു കളഞ്ഞിട്ടില്ല ഞാൻ
ഐസ്ക്രീംകാരന്റെയും മിട്ടായിക്കാരന്റെയും പിന്നാലെ
എനിക്കുമൊന്നു  എനിക്കുമൊന്നെന്നു പറഞ്ഞു നടക്കും പോലെ
ഈ ജീവിതക്കാഴ്ചയിൽ
ഓരോ വേദനകളുടെ പിന്നാലെയും
പങ്കു ചോദിച്ചു ചെല്ലുന്നു.

ഹേയ് , എന്താ കാണാത്ത പോലെ
അതെന്താ എനിക്കൊന്നുമില്ലേ?
എന്ന്  ചോദിച്ചു വാങ്ങും
ഓരോന്നും

ചെളിവെള്ളത്തിൽ ചാടി മറിഞ്ഞു കളിക്കാനുള്ള
കൊതിയൊന്നും മറക്കാതിപ്പോൾ
ഓരോ ചതിക്കുഴികളിൽ വീണു തീർക്കുന്നു
മുടിയോളം നനച്ച ചെളിയോടു പരിഭവമില്ലാതെ
വഴിയിലൊരു തെളിനീർ കാണാതിരിക്കില്ലെന്ന്
ഉത്സാഹത്തോടെ മുൻപോട്ടു തന്നെ

കാലും മുട്ടും മുറിച്ച
മുൾപ്പടർപ്പിനോട്
പരാതിയെന്തിനു ?
മുള്ളില്ലെന്ന് കരുതിയതു ഞാനല്ലേ?
ചെടിയൊന്നും പറഞ്ഞില്ലല്ലോ
ചാടി കളിക്കെന്നോ
നോവില്ലെന്നോ ഒന്നും

ഓരോ മുറിപ്പാടും
ഓരോ നോവും
ഒരോർമ്മ മാത്രമായി
കാഴ്ചകളിൽ കൗതുകം നിറച്ചു
യാത്ര ഇനിയും മുൻപോട്ടു തന്നെ.

Tuesday, January 27, 2015

കടലെടുത്ത സ്വപ്‌നങ്ങൾ

 ഇനി പകർത്തുവാനൊരു ചിന്തയും ബാക്കിയില്ലാതെ
എഴുതാനൊരു വരിയും അവശേഷിക്കാതെ
ചേർത്ത് വയ്ക്കുവാൻ ഒരു സ്വപ്നവും ബാക്കിയില്ലാതെ
എന്നെ കടലെടുത്തു പോയെന്നു
 ഞാൻ പോലും അറിയാതെയറിയുമ്പോൾ
അവസാനത്തെ വേരും അറ്റ് പോയെന്നു ഉരുകെ
ഇതൾ നീർത്തി വിടരുന്നോരെന്റെ ചിറകുകൾ
അതിർത്തിയില്ലാത്ത ആകാശക്കാഴ്ചകൾ
മൗനം ഉറഞ്ഞൂറിയൊരു മുത്തായി
വിരിയുന്നൊരെന്റെ  മനസ്സിന് 
കാവലിരിക്കുന്നു ഞാൻ ..