Wednesday, July 22, 2015

Tuesday, July 7, 2015

അവിടെയൊരു പുഴ ഒഴുകിയിരുന്നെന്നു

ഓർമ്മയുടെ ഹെയർപിൻ വളവുകൾക്കപ്പുറം
 ഒരു പുഴ ഒഴുകിയിരുന്നെന്നു
ഊട്ടി വളർത്തിയ കാടൊരു
അമർത്തിയ തേങ്ങലായിരുകരയിലും

മീൻ സ്വപ്നങ്ങളിൽ മയങ്ങിയൊരു പൊന്മാൻ
ഇല്ലാത്തയാഴത്തിൽ മുങ്ങിപ്പൊങ്ങുന്നു
ഓർമ്മകളുടെ ആവർത്തനമായി
മരക്കൊമ്പിലിരുന്നൊരു ഇല്ലാമീനിനെ
കൊത്തിപ്പറിച്ചു വിശപ്പടക്കുന്നു.

തുടക്കവും ഒടുക്കവുമില്ലാത്ത യാത്രയിൽ
ഉരഞ്ഞടർന്ന പരുക്കൻ മുഖത്തെ
ഓർത്തോർത്തിരിക്കുന്നു
പാതിവഴിയിൽ പൊടുന്നനെ
ഒറ്റക്കായി പോയ
ഉരുളൻ കല്ലുകൾ

ഓർമ്മയിലിപ്പോഴും
മുട്ടോളം അരയോളം
നിറഞ്ഞൊഴുകുന്ന തണുപ്പ്
എല്ലാം മറന്നേ പോയെന്ന നാട്യത്തിൽ
ചുവടനക്കാതിരുകരകളിലും
നിരാസത്തിന്റെ ഇലയനക്കങ്ങൾ
എങ്കിലും
ആർത്തിയോടെ
കണ്ണീരോടെ
പലവഴി തിരഞ്ഞോടുന്നു
വേരുകൾ

ലോകത്തെയാകെ പുറത്താക്കി
തോടിനുള്ളിൽ ഉറങ്ങുമ്പോഴും
ഒഴുക്കിന്റെ ഗതിവേഗത്തിനായി
കാത്ത് കാത്ത്  കല്ലായി പോയ ചിലർ

എങ്കിലും
കളിക്കിടയിലിങ്ങനെ
പെട്ടെന്നൊരു സുല്ല് പറഞ്ഞു
അടയാളപ്പെടുത്താൻ
ഒന്നും ഒന്നും അവശേഷിപ്പിക്കാതെ
എങ്ങോട്ടാണാവോ
പുഴ ഓടി ഒളിച്ചതു?