Friday, November 20, 2015

ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം

വയറു നിറയെ ഉണ്ണെന്നു അമ്മമനസ്സ്
അങ്ങനെ എല്ലാരും പറഞ്ഞു പറഞ്ഞു
കേട്ട് കേട്ട് തിടുക്കപ്പെട്ടു
വളർന്നു  വലുതായി

മുതിർന്നവരുടെ ലോകം കണ്ടു
ആകെ ഭയപ്പെട്ടൊരു പെണ്‍കുട്ടി
ആവേശത്തിൽ കയറിപ്പോയ
പടികളപ്പാടെ ഓടി ഇറങ്ങിയവൾ
ബാല്യത്തിലേയ്ക്ക് തിരിച്ചു വരുന്നു.

മഷിപ്പേനയും
ചായപ്പെൻസിലും
വരിവയ്ക്കുന്ന ഉറുമ്പിൻ കൂട്ടങ്ങളും
ഉറങ്ങും വരേയ്ക്കും
നോക്കിക്കിടക്കാനൊരു നക്ഷത്രവും
ഇതിലപ്പുറം എന്ത് വേണം സ്വന്തമായിട്ട്?

തൊടിയിൽ ചിലയ്ക്കുന്ന കിളികളെല്ലാം
അവളുടേതല്ലേ
രാത്രി വിരിയുന്ന മിന്നാമിനുങ്ങുകളും
കിണറ്റിനുള്ളിലെ  ചന്ദ്രനും
ആകാശ ചെരുവിൽ മേയുന്ന
ആട്ടിൻകൂട്ടങ്ങളും
പൊട്ടിയ കുപ്പിവളയെന്നു കണ്ണ് നിറഞ്ഞു തൂവി
തുടങ്ങുമ്പോളിതെത്ര കുപ്പിവളത്തുണ്ടെന്നു
പുഞ്ചിരിക്കൊഞ്ചൽ
കുഞ്ഞിക്കണ്ണൂകൾ നിറയ്ക്കുന്ന കൂട്ടുകാർക്കു
കവിൾ നിറയെ ചക്കര ഉമ്മകൾ
മായുന്ന കണ്ണീരു
ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം
തിരഞ്ഞവളൊരു കുഞ്ഞായി ..

Friday, November 6, 2015

ഒരു രഹസ്യമിങ്ങനെ പറയും പോലെ

ഒരു രഹസ്യമിങ്ങനെ പറയും പോലെ
എനിക്ക് മാത്രം കേൾക്കാനായി
 സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ

ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന്  ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ

ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്

നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ

മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.