Monday, March 23, 2015

താഴേയ്ക്ക്... താഴേയ്ക്ക്

പച്ച നിറം വാർന്ന്
മെല്ലെ മെല്ലെ
ചുവപ്പിലേയ്ക്കും
മഞ്ഞയിലേയ്ക്കും
കാഴ്ചയ്ക്ക്  കൗതുകം തീർത്തു
പിന്നെ ഞെട്ടറ്റു
താഴേയ്ക്ക്
 താഴേയ്ക്ക്

എത്ര മെല്ലെയാണ്
നമ്മൾ അടർന്നകന്നത്.
പുറം കാഴ്ചയിൽ
മുറിവുകളൊന്നും
അവശേഷിപ്പിക്കാതെ
തളിരിലകളിൽ സ്വപ്നങ്ങളെ
ചേർത്ത് വച്ച് നീയും
നാളെയ്ക്ക്  മുളപൊട്ടാവുന്ന
സ്വപ്നങ്ങളെ മണ്ണിലുറക്കി ഞാനും .. 

Wednesday, March 18, 2015

ഒറ്റയ്ക്കല്ലൊറ്റയ്കല്ലെന്ന് ...ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്

കുഞ്ഞുന്നാളിലെന്ന പോലെ
ഇപ്പോളും കണ്ണടച്ച്
തുളസിയില ഇട്ടു നോക്കും
അകം വീണാൽ
ഒറ്റയ്ക്കല്ലെന്നും
പുറം വീണാൽ
ഒറ്റയ്ക്കാണെന്നും
അകം
പുറം
പുറം
അകം
അകം വീഴുമ്പോൾ
ഹാ എവിടെയോ ആരോ ഉണ്ടെന്നു
ഒരിക്കലും ഉപേക്ഷിച്ചു കളയാത്തൊരാൾ
വന്നു ചേരാതിരിക്കില്ല
അവസാന ശ്വാസത്തിനു മുൻപായെങ്കിലും

പുറം വീണാലുടൻ
വേദാന്തിയാകും
എല്ലാവരും തനിച്ചല്ലേ
ജീവിതമൊരു നാടകം മാത്രം
തിരശ്ശീല വീഴുമ്പോൾ
മായുന്ന ചായക്കൂട്ടുകൾ

നിന്നെ ഉണർത്തിയ ബോധി വൃക്ഷ ചുവട്ടിൽ
അകമെന്നൊ പുറമെന്നോ
ആഗ്രഹിക്കാനാവാതെ
നില്ക്കുന്നോരെന്നിലെയ്ക്ക്
മഴ പോലെ പെയ്തിറങ്ങുന്ന  ഇലകൾ
അകം പുറം അകം പുറം അങ്ങനെ ....
ഒറ്റയ്ക്കല്ല ഒറ്റയ്ക്കല്ലെന്നു
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
കാറ്റിന്റെ പിറുപിറുക്കൽ

കാഴ്ചകളുടെ അകം പുറമറ്റ
സാല വൃക്ഷ തണലിലുറങ്ങുന്ന
നിന്റെ കാലടിപ്പാടിലീ
പ്രാണനെ ചേർത്ത്  വയ്ക്കുട്ടെ  ഞാൻ

Thursday, March 12, 2015

ഞാനെന്ന നീയോ (നീയെന്ന ഞാനോ)

ഒരു തിര വന്നൊന്നു തൊട്ടു പോയെന്നോ
പ്രാണനിലൊരു കടൽ ഒതുങ്ങിയെന്നോ

എണ്ണിയാൽ തീരാത്ത
അന്തമില്ലാത്ത തിരക്കൈകളാൽ
ചിന്തകൾ കോറിയിട്ട
വാക്കുകളും, ചിത്രങ്ങളും
കണ്ണുനീർപ്പൊട്ടുകളും,
ഏതു ചെറു കാറ്റിലും ഉതിർന്നു വീഴുന്ന
ഇന്നലെയെന്ന കരിയിലക്കൂട്ടങ്ങളും,
നാളെ നാളെയെന്ന പിടപ്പുകളും,
എല്ലാമെല്ലാം തുടച്ചു മാറ്റി
ഞാനെന്ന നീയോ
നീയെന്ന ഞാനോ മാത്രമിനി
ബാക്കിയാവുന്നു.

പാദം കവിഞ്ഞു
മുട്ടോളം,അരയോളം
കഴുത്തോളം,
ഞാനൊരു തിര മാത്രമാകുന്നു 

വാശിയും മടുപ്പുമില്ലാതെ
തിരയും തീരവും
അനാദിയായി കളിക്കുന്ന
ജയപരാജയങ്ങളെണ്ണാത്ത
ജീവിതമെന്ന കുട്ടിക്കളി