Monday, December 28, 2015

ഒരു തുന്നല്ക്കാരിയുടെ കഥ

വിരസതയുടെ നീളൻ  വരാന്തയിൽ ഇരുന്നു,
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ്‌ ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.

ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.

സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .

രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത  ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.

എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.

Tuesday, December 22, 2015

ചുരുക്കെഴുത്ത്




വിരൽത്തുമ്പോളം വന്നു
തൊട്ടു തൊട്ടില്ലെന്നു മടങ്ങുന്ന
ആകർഷണത്തിന്റെ തിരക്കൈകൾ
പറഞ്ഞും പറയാതെയും
എഴുതിയും മായ്ചും
തിരയും തീരവും പോലെ.

പ്രിയപ്പെട്ടവരുടെ
നീണ്ട നിരയിൽ
അവസാനക്കാരിയുടെ ഇടമുണ്ട് .
ഇടനേരങ്ങളിൽ
കാരുണ്യത്തിന്റെയും അവഗണനയുടെയും
ചില്ലറത്തുട്ടുകൾ വീണു ചിതറുന്നൊരു
ഭിക്ഷാപാത്രവും.

ആസക്തിയുടെ ചുവപ്പും ,
ഉന്മാദത്തിന്റെ മഞ്ഞയും ,
കാമപ്പെരുംപച്ചയും തിരയാതെ ,
സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
ഒരു നെഞ്ചിടിപ്പിന്റെ
അകലത്തിലൊഴുകാം .

പ്രണയമെന്നു
ചുരുക്കി എഴുതാതിരിക്കാം.

Saturday, December 19, 2015

ഒഴിവുകൾ / തസ്തികകൾ

പാർട്ട്‌ ടൈം,
രാത്രി 11 നു ശേഷം മാത്രം ,
വാരാന്ത്യങ്ങളിൽ മാത്രം,
യാത്രകളിൽ മാത്രം,
ഫോണിൽ മാത്രം,
ചാറ്റിൽ മാത്രം,
വീട്ടിലല്ലാത്തപ്പോഴൊക്കെ ,

ആവശ്യപ്പെടുമ്പോൾ മാത്രം
എന്നിങ്ങനെ
രസകരമായ യോഗ്യതകളുള്ള
ഉദ്യോഗ(പ്രണയാ)ർഥികളെ തിരയുന്നു .

ട്വന്റി ഫോര് ബൈ സെവെൻ  സപ്പോർട്ട്  ശീലിച്ചു പോയ
ഫുൾ ടൈം പ്രണയിക്ക്
പാകമായ തസ്തികകൾ  ഇല്ലാത്തതിനാൽ
ഫ്രീലാൻസിംഗ്  യോഗ്യമെന്ന്
ജോബ്‌ പോർട്ടൽ നിർദ്ദേശം .

Tuesday, December 1, 2015

ചോദ്യോത്തരങ്ങൾ

രാവിലെ ഉണരാൻ എന്താണിത്ര മടിയെന്നു
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള്  പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ

കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ  മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ

തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും

സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി

തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ  ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
 
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു

പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന്  മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ  ഉള്ളെന്നൊരു
ചേർത്ത്  പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .