Saturday, November 21, 2020

ആകാശം

 

കടലൊന്നാകെ ഉള്ളിലടക്കിയിട്ടുണ്ടെന്നു
ആകാശം കണ്ടാൽ തോന്നുകയേ ഇല്ല
തിരയിളക്കങ്ങളേയും മീൻ സ്വപ്നങ്ങളെയും ഒളിപ്പിച്ചിട്ട്
മുറ്റമാകെ നിലാവ് വിതറി
നക്ഷത്ര വിളക്കുകളും തൂക്കി

മിന്നാമിനുങ്ങു

 

ഓലത്തുമ്പിൽ മിന്നാമിനുങ്ങുകളുടെ സമ്മേളനം .
നിന്റെ ഇരുൾ വഴികളിൽ കൂട്ടാകുന്നൊരു
മിന്നാമിനുങ്ങായാൽ മതിയെന്ന് തോന്നിയെനിക്ക്

കുളം

 

കനൽ മണമുള്ള നട്ടുച്ച ,
വെയിൽ സ്വപ്നങ്ങളിൽ മയങ്ങുന്നൊരു കുളം,
പായൽപ്പച്ച തണുപ്പ് ,
കുളക്കരയിൽ , ഒറ്റമരക്കൊമ്പിൽ,
ധ്യാനത്തിലൊരു പൊന്മാൻ .
 

ചെമ്പരത്തി


അതിരിലൊരു നാടൻ ചെമ്പരത്തി
പൂത്തോ തളിർത്തോ എന്നാരും തിരയാറില്ല
'കൊടും വേനലിലും ഒരുതുള്ളി വെള്ളമാരും പകരാറില്ല
കരിഞ്ഞുണങ്ങി ഇലകൾ കൂമ്പി
പെയ്യാൻ പോകുന്ന മഴക്കാലത്തേക്കു
പച്ചപ്പിനെ പ്രാണനിൽ ഒളിപ്പിക്കും
മഴയെത്തിയെന്നാർത്തു വളരുമ്പോൾ
തൊടിയാകെ കാട് പിടിച്ചെന്നാരോ
കോതി ഒതുക്കും ..

തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും

 


തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും
അടുക്കള ചൂടുള്ള കൈകളാൽ കെട്ടിപ്പിടിക്കും
നീറിയും പുകഞ്ഞും വെന്തും പൊടിഞ്ഞും
പിന്നെയും ബാക്കിയാവുന്നുണ്ട് ജീവിതമെന്നു പറയും
കാത്തു കാത്തിരുന്നു പിടഞ്ഞത് മതിയെന്ന് ഉമ്മറം
ഇളം തണുപ്പുള്ളൊരു ഉമ്മ വയ്ക്കും നെറ്റിയിൽ
നട്ടു നനച്ച പൂക്കളും തൊടിയിലെ കാറ്റും
നിന്റേതു മാത്രമല്ലേയെന്നു സ്നേഹിക്കും
രാവിൽ പലവേള കണ്ണുനീരിൽ നനഞ്ഞ തലയിണ
പോകെ പോകെ പ്രിയം പകർന്നൊരു കൂട്ടാകും
ഉറക്കമുറി ഇഷ്ടപ്പെട്ട പുസ്തകവുമായി , പതുപതുത്തൊരു
പുതപ്പിനുള്ളിൽ ചേർത്ത് പിടിക്കും
കുളിമുറി മാത്രം കാണുന്നുണ്ട് ഇപ്പോളും
കണ്ണ് ചുവക്കുന്നതും കവിൾ നനയുന്നതും
തൊട്ടാവാടി ഇന്നൊരു പക്വതയെത്തിയ വീട്ടമ്മയായെന്നു
'അമ്മ പറയുമ്പോൾ, കുളിമുറി ആരും കേൾക്കാതെ
അമർത്തി ചിരിക്കും , പിന്നെ
പനിനീർ സുഗന്ധമായി കണ്ണോരം കവിളോരം
ചേർത്ത് പിടിച്ചു കാതിൽ സ്വകാര്യങ്ങൾ പറയും.
മുതിർന്നു പോയെന്നു ലോകം പറയുമ്പോളും
ജെംസ് മിട്ടായിക്കും ബാലരമക്കും
കുഞ്ഞുങ്ങളോട് തല്ലുകൂടുന്നൊരെന്നെ
മറ്റാരും അറിയില്ലെന്ന് വീട്
ഉറങ്ങാൻ തുടങ്ങുന്ന എന്നെ ജനാല അടുത്ത് വിളിക്കും
ആകാശം കാട്ടി കൊതിപ്പിക്കും
ചിറകു നീർത്തി പറക്കാൻ പറയും
നക്ഷത്രങ്ങളും ചന്ദ്രനും , മേഘ തുണ്ടുകളും കാട്ടി
കൊതിപ്പിക്കും
ജീവിതം തന്ന ഭാരങ്ങൾ മറന്നു പോകും
ഒരു തൂവൽച്ചിറകായി ഞാൻ ആകാശത്തേയ്ക്ക് പറക്കും.

Monday, October 10, 2016

തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ

 തഥാഗഥാ,
നിന്നെ തിരയുന്നില്ലെന്ന നാട്യത്തിൽ
കൊഴിഞ്ഞു പോയെത്ര വർഷങ്ങൾ
വഴി തെറ്റിയലയുന്ന പാദങ്ങൾ
സ്വപ്നങ്ങൾ വറ്റിത്തുടങ്ങിയ കണ്ണുകളിൽ
ഇടറുന്ന കാഴ്ചകളുടെ തിരയിളക്കം

ഇനി താണ്ടാൻ ഒരു മലയും ബാക്കിയില്ലെന്നിരിക്കെ
നീന്തിക്കടക്കുവാൻ ഒരു പുഴയുമില്ലെന്നിരിക്കെ
അടർത്തി മാറ്റുന്നു  ഞാനീ പുറം കാഴ്ചകളുടെ ലോകത്തെ
പ്രാർത്ഥനകളും മന്ത്രങ്ങളും ഒഴിയുമ്പോൾ
ഉള്ളിൽ നിറയുന്ന മൗനത്തിൽ
നീ മാത്രം നിറയുന്നു
നിന്നെ മാത്രം അറിയുന്നു

ഏറെ തളർന്നോരെന്റെ കാൽപ്പാദങ്ങളെ
ചേർത്ത് വയ്ക്കുന്നു നിന്റെ കാൽപ്പാടുകളിൽ
വഴികളെല്ലാം തീരുന്നൊരിടത്തു നിന്ന്
നിന്നിലേക്കുള്ള വഴി തുടങ്ങുന്നതായറിയുന്നു ഞാൻ
എങ്കിലും
തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ


Sunday, May 15, 2016

മഴക്കാലം

ജനലിനപ്പുറം
 നിറഞ്ഞു പെയ്യുന്ന മഴ
ചെടികളെയും മരങ്ങളെയും
കുളിപ്പിച്ച് തുവർത്തുന്ന ആകാശം
മരക്കൊമ്പിൽ
തൂവലുണക്കുന്ന കരിയിലക്കിളികൾ .

ഈ രാത്രി
കൈ ചേർത്ത് പിടിക്കാനൊരു കൂട്ടെന്നു
മനസ്സ് പിടഞ്ഞിരുന്നു
അത് കൊണ്ടാവും
തോരാതിങ്ങനെ പെയ്യുന്നത്.

ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
ഉരുകുമ്പോൾ
ആയിരം കൈകളാൽ ചേർത്ത് പിടിക്കും
മനസ്സൊന്നു തണുക്കുവോളം
നിറഞ്ഞു പെയ്തെന്റെ
ഒറ്റപ്പെടലുകളെയാകെ തുടച്ചുമാറ്റും
കാതോളം ചേർന്ന് നിന്നു സ്വകാര്യം പറയും
ഈറൻ ചുണ്ടുകളാൽ പിൻ കഴുത്തിൽ ഉമ്മകൾ എഴുതി കളിക്കും
തനിച്ചു നടന്നു തീർത്ത വഴികളൊക്കെയും
കൂടെ നടക്കും.

ഒരിക്കലും വന്നു ചേരാത്ത ആരെയോ
കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ  ജീവിതം,
അതിലിനി ബാക്കിയായ ദിനങ്ങൾ
പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ.