Tuesday, August 18, 2009

അണയാത്തൊരു കൈത്തിരി


















തോറ്റു മടങ്ങുവാന്‍ മനസ്സില്ലയെനിക്കെന്നു
പറയുക നീയീ ജീവിതത്തോട്
പെയ്യാന്‍ കൊതിക്കുന്ന മിഴികളെന്നാകിലും
വിതുമ്പല്‍ ഒതുക്കുന്ന ചൊടികള്‍ എന്നാകിലും
നിറം മാഞ്ഞോരീ രക്ത പുഷ്പങ്ങളെ
ഉള്ളില്‍ അടക്കുക നീ
വാടാത്ത പുഞ്ചിരി പൂവൊന്ന് ഈ
ചൊടികളില്‍ തിരുകി വച്ചീടുക നീ

നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലും
മിഴി നീര്‍ തുടച്ചു ഒന്ന് നോക്കുക ചുറ്റിലും
നിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്
തുഴയുക മറുകര അരികിലാണ്

നിഴല്‍ പോലും അന്യയായി
അകലുന്ന വേളയില്‍
ഇരുള്‍ മുറിച്ചിര തേടും
ചെന്നായ്ക്കള്‍ ഉണ്ടിവിടെ
തോറ്റു മടങ്ങുവാന്‍
മരണത്തില്‍ ഒളിക്കുവാന്‍
എത്രയെളുപ്പം സഖീ..

ഇരുള്‍ വീണ പാതയില്‍
ഇടറാതെ ചരിയ്ക്കുവാന്‍
ഉള്ളിലെ കൈത്തിരി
അണയാതെ കാക്കുക നീ...

Thursday, July 23, 2009

ഒരിടത്തൊരിടത്തൊരു...

കടപ്പാടുകളുടെ കഥ പറഞ്ഞു
പരസ്പരം അന്യരാക്കി നടന്നകന്നവര്‍
ജീവിതം വിരസമായപ്പോള്‍
പൊടി തട്ടി എടുത്തത്‌
നിറം മാഞ്ഞൊരു പ്രണയ പുസ്തകമാണ്

തുറന്നു നോക്കപ്പെടാത്ത ദളങ്ങള്‍ക്കിടയില്‍
കൈ മാറാന്‍ മറന്ന
മയില്‍പ്പീലികള്‍
മാനം കാണാതെ കാത്തു വച്ചിട്ടും
കുഞ്ഞുങ്ങളെ പ്രസവിക്കാഞ്ഞവ

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കും
എച്ചില്‍ പാത്രങ്ങള്‍ക്കുമിടയില്‍
പ്രണയം തളിര്‍ക്കില്ലെന്നു അവള്‍ക്കും
അടഞ്ഞു തീരാത്ത കടങ്ങള്‍ക്കും
അവസാനിക്കാത്ത തിരക്കുകള്‍ക്കുമിടയില്‍
ഞെരിഞ്ഞു അമരുന്നൊരു സ്വപ്നം
മാത്രമാണിതെന്ന് അവനും അറിയാം ..

കൈപ്പിടിയില്‍ അമരാത്തതിനോടുള്ള
അടങ്ങാത്തൊരു ആവേശം മാത്രമാവം
പ്രണയമെന്ന പേരില്‍
അവരെ കൊരുത്തിട്ടതു

Wednesday, July 1, 2009

ഒരു ചാറ്റല്‍ മഴ പോലെ

പെയ്തൊഴിയാന്‍ വൈകിയൊരു മഴ
മാനത്തിന്‍ നെഞ്ചില്‍ തീര്‍ത്തത്
അടര്‍ന്നു അകലാന്‍ മടി കാട്ടുന്ന
ഉപ്പു പരലുകളാണ്

അടര്‍ത്തി മാറ്റാന്‍ വൈകും തോറും
ഹൃദയ ഭിത്തിയുടെ കാഠിന്യം കൂട്ടി
മരണമെന്ന സത്യത്തിലേക്ക്
വിരല്‍ ചൂണ്ടി തുടങ്ങുന്നു

ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പി
മാനത്തേക്ക് ഉയര്‍ന്നുവെന്നാകിലും
കടന്നു പോകുന്ന ഗ്രീഷ്മ
വസന്തങ്ങള്‍ അറിയാതെ
മണ്ണില്‍ മുഖം ചേര്‍ക്കാന്‍ കൊതിച്ചു
കാറ്റിന്‍ ഗതിക്കൊപ്പം അലയാതെ
ജാലകത്തിനപ്പുറം തേങ്ങി കരയുന്നൊരു
ചാറ്റല്‍ മഴയാവുക ....

Monday, May 25, 2009

കിളിപ്പാട്ട്

കറുപ്പിലും വെളുപ്പിലും വീണു

കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍


ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍

മുറിഞ്ഞ ചിറകുകളും

ദിശ മറന്ന മനസ്സുമായി

മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍


നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു

എന്നോടു എന്തു ചെയ്യുവാനാകും


ഇതൊരിടവേള മാത്രം

ചിറകുകള്‍ വളരാന്‍

കണ്ണും കാതും പൂട്ടി പറന്നെത്തിയ

മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം

എന്നെ കാത്തിരിക്കുന്നതു നീലാകാശവും

അവിടുത്തെ കാണാകാഴ്ചകളുമാണു...

Saturday, February 28, 2009

മുഖം മൂടികള്‍

മറക്കാന്‍ ഒരു മരുന്ന് ...
വ്യര്‍ഥമായ അലച്ചിലിനൊടുവില്‍
വഴി വാണിഭക്കാരന്റെ കയ്യിലെ
മാന്ത്രിക മുഖം മൂടി വാങ്ങി..

വില
പേശുവനായി പറഞ്ഞതാവാം
ഒരു വേള ധരിച്ചാല്‍ പിന്നെ മാറ്റുകയെ വേണ്ട
വെള്ളത്തില്‍ അലിയില്ല..
കൊടുംകാറ്റിലും പറക്കില്ല..
പഴയ മുഖം വേണമെന്ന് ശറിക്കരുതെന്ന് മാത്രം

കൂട്ടത്തില്‍ ചന്തമുള്ളത് ഒന്നെടുത്തു
മായാത്ത ചിരി വേണം
കണ്‍ കോണുകളില്‍ മഴ ചാറല്‍ ഇല്ലാത്ത ഒന്ന്
പാകമായ ഒന്നെടുത്തു ..
വേഗത്തില്‍ മുഖം ഒളിപ്പിച്ചു

മാറിയ മുഖമറിയാതെ എന്നെ തിരഞ്ഞു
ഓര്‍മ്മകള്‍ പല വഴി ചിതറി ഓടുന്നത് കണ്ടു‌

Friday, February 6, 2009

ഹൃദയം

എരിഞ്ഞടങ്ങുന്ന ഓരോ പകലിലും
ആര്‍ത്തിയോടെ നീ കൊത്തി വലിച്ചു
വിശപ്പടക്കുന്നതെന്റെ ഹൃദയമാണ്
ഓരോ പ്രഭാതത്തിലും നിന്റെ കൊക്കിന്റെ കാഠിന്യം
ഉരച്ചു നോക്ക്കുവാനുള്ള വാശിയോടെ
പുനര്‍ജനിക്കുന്നതും എന്റെ ഹൃദയമാണ്
രാവിന്റെ ശൈത്യവും
കടല്‍ കാറ്റിലെ ഉപ്പും
പുനര്‍ജനിക്ക് കാവലിരിക്കുമ്പോള്‍
നീണ്ടു കൂര്‍ത്ത നിന്റെ കൊക്കുകള്‍
എന്നെ ഭയപ്പെടുത്തുന്നില്ല...

Saturday, January 24, 2009

നീ എനിക്ക് ആരാണ് ?

നീ എനിക്ക് ആരാണ് ?

ചോദ്യങ്ങള്‍ എന്റെ നേരെ നീളുമ്പോള്‍

നിശബ്ദതയില്‍ കൂട് കൂട്ടുന്നു ഞാന്‍

ആരോ ഒരാള്‍ ...

വഴിയാത്രക്കാരിയെന്നോ സഹയാത്രികയെന്നോ

എന്താണ് പറയേണ്ടത് ?


ബന്ധങ്ങള്‍..

ഇപ്പോള്‍ തീര്‍ത്തും ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിഞ്ഞു നിമിഷര്ധത്തില്‍ പുതിയവ മെനയാം

കാഴ്ചയില്‍ നിന്ന് മറയും മുന്‍പേ മറവിയില്‍ പെടുന്നു പലരും


ഒരേ വേഗതയില്‍ ഇരു ദിശകളിലേക്ക് നടന്നു

അടുക്കുകയും അകലുകയും ചെയ്യുന്ന വെറും രൂപങ്ങള്‍

വന്നു ചേരലിന്റെ ലഹരിയില്‍ നഷ്ടങ്ങള്‍ അറിയുന്നതേയില്ല ആരും

ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും


മുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ

കഥയും കഥാപാത്രങ്ങളും ഒന്ന് തന്നെ

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല

വെറും ഒഴുക്ക്ക് മാത്രം

നീയും ഞാനും ഇല്ല

നമ്മുടെതായി സ്നേഹവും സങ്കല്‍പങ്ങളും ഇല്ല


ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം

പഴയവ ഫോര്‍മാറ്റ് ചെയ്തു

പുതിയ തുടക്കങ്ങളിലെയ്ക്ക്

നമുക്കൊരുമിച്ചു നടന്നു കയറാം


ചൊല്ലി വിളിക്കാന്‍ ഒരു പേരില്ലാ എങ്കിലും

ഈ സ്നേഹ തണലില്‍ കഴിഞ്ഞു പോകാം ...