Sunday, September 21, 2014

ശംഖുവളകളും ചില സ്വപ്നങ്ങളും

തിരക്കേറിയ ട്രാമിൽ നിന്ന്
പുറം ലോകത്തേയ്ക്ക്
ഒഴുകിപ്പരക്കുന്ന ഞാൻ
നിന്നെ മാത്രം തേടുന്ന കണ്ണുകളോടെ
ഈ മഞ്ഞ വെയിൽ പുതപ്പിനുള്ളിൽ
എത്ര ജന്മങ്ങളിങ്ങനെ ?

കൽക്കട്ടയുടെ തെരുവുകളിൽ
കാളീഘട്ടിൽ
ഹൂഗ്ലിയുടെ തീരങ്ങളിൽ
ഹൗറയുടെ ചരിത്രത്തിൽ
ബാവുൾ സംഘങ്ങളിൽ
പൂവും പുല്ക്കൊടിയും
പുസ്തകമാകുന്ന ശാന്തിനികേതനിൽ
 എല്ലാ യാത്രകളും
നിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ

തെരുവിലെ കുഞ്ഞു കൈകൽ നീട്ടുന്ന
ശംഖുവളകളിൽ
മറവിയിലാഴ്ത്തണം
കരിവളകളുടെ ഭൂതകാലത്തെ

പുലരും വരെ ഞാനീ
തെരുവീഥികളെ  കടമെടുക്കുന്നു
നീ പോലും അറിയാതെ
നിന്റെ ഒപ്പം നടന്നു തീർക്കട്ടെ
ഞാൻ ഈ രാവ്

സ്വപ്നാടനങ്ങൽക്കൊടുവിൽ
കൊതി തീരെ നീ കഴിച്ച
മിഷ്ടിദൊയിയുടെയും
 രസഗുളയുടെയും
പങ്കു ചോദിച്ചെന്റെ
യരികത്തു
കാവലിരിക്കുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ