Tuesday, August 30, 2011

ഒരു സ്വപ്നാടനം

അര മണിക്കൂര്‍ കൊണ്ട് ഓടിയെത്താവുന്ന ദൂരം ഒന്നര മണിക്കൂര്‍ ആയതില്‍ പരിഭവമില്ലാത്ത ഒരേയൊരാള്‍ താന്‍ ആണെന്ന് തോന്നും ആ ബസില്‍ ഉള്ളവരുടെ ഭാവം കണ്ടാല്‍..ഒന്ന് തൊട്ടാല്‍ പൊട്ടിത്തെറിച്ചു പോകുമെന്നെ ഭാവത്തിലാണ് കുറച്ചു സ്ത്രീകള്‍.ആരും തൊടണ്ട.ബസ്‌ ഒന്ന് ഗുട്ടറില്‍ ചാടിയാല്‍,ഒന്ന് ഉലഞ്ഞാല്‍ ഒക്കെ ദേഷ്യം തന്നെ.ഇനി കുറെ ആളുകള്‍ കാതില്‍ വയറുകള്‍ കയറ്റി വച്ച് റോബോട്ടിനെ ഓര്‍മ്മിപ്പിക്കുന്നു..അടുത്തിരിക്കുന്നവര്‍ക്ക് കൂടെ കേള്‍ക്കാവുന്ന ഉച്ചത്തില്‍ അതില്‍ നിന്ന് സംഗീതം ഒഴുകുന്നു...ഇനി മറ്റു ചിലര്‍ ഫോണില്‍ സംസാരത്തിലാണ്.തിരക്കുകള്‍ക്കിടയില്‍ അകന്നു പോയ കണ്ണികളെ ചേര്‍ത്ത് കെട്ടാനുള്ള ശ്രമം..ഇതിനെല്ലാം പുറമേ ബസിനുള്ളില്‍ റേഡിയോ ഉച്ചത്തില്‍ ശബ്ദിക്കുന്നു.കന്നടയില്‍ ആയതിനാല്‍ അതെന്റെ മനസ്സിനെയോ ചിന്തകളെയോ സ്പര്‍ശിക്കുന്നില്ല.എട്ടു വര്‍ഷമായി ഈ നഗരത്തില്‍.എന്നിട്ടും ഭാഷ അറിയില്ല.മോശം മോശം.എന്റെ ആത്മഗതം ലേശം ഉച്ചത്തില്‍ ആയെന്നു തോന്നുന്നു.അടുത്തിരുന്ന ആള്‍ ലാപ്ടോപില്‍ നിന്ന് ശ്രദ്ധ മാറ്റി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
മഴ ഉച്ചസ്ഥായിലേക്കായി.ട്രാഫിക്‌ ബ്ലോക്ക്‌ എല്ലാ അര്‍ത്ഥത്തിലും.അനക്കമില്ലാതെ വരി വരിയായി ബസ്സുകള്‍.തിമിര്‍ത്തു പെയ്യുന്ന മഴ.അയാള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും?അയാള്‍ എന്ന ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ ചിന്തകള്‍ എങ്ങോട്ടെങ്കിലും ഒക്കെ പോയിരിക്കാം.അത് കണ്ടു രസിക്കുന്നു ഞാന്‍ ഇപ്പോള്‍.എങ്കിലും അധികം കയറൂരി വിടുന്നില്ല ഞാന്‍.പേരും ഊരും ഒന്നുമറിയാത്ത ഒരാള്‍.എന്റെ ബസ്‌ സ്റ്റോപ്പ്‌ നു എതിരെ ഉള്ള ചായക്കടയില്‍ രാവിലെ എട്ടു മുപ്പതിന് മുടങ്ങാതെ വരുന്നവന്‍.എണ്ണ പുരളാത്ത നീണ്ട ചെമ്പന്‍ മുടിയും കുഴിഞ്ഞതെങ്കിലും തിളങ്ങുന്ന കണ്ണുകളും ഉള്ളവന്‍.ആളുകളുടെ കലപിലകളില്‍ പെടാതെ,ചാവാലി പട്ടികള്‍ക്ക് ബിസ്കറ്റ് ഇട്ടു കൊടുത്തു അവയെ തൊട്ടു തലോടി ഇരിക്കുന്നവന്‍..ആദ്യത്തെ ദിവസം അത്ര ശ്രദ്ധിച്ചില്ല.പക്ഷെ പിന്നീട് ഉള്ള ദിവസങ്ങള്‍ കൌതുകവും ആരധനയുമൊക്കെയായി അത് വളര്‍ന്നു.ഒരു ചായ വാങ്ങി അയാള്‍ കുടിക്കും.അയാളെ കാണുമ്പൊള്‍ തെരുവ് നായ്ക്കള്‍ ഒക്കെ ഓടിയെത്തും.ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി എല്ലാവര്‍ക്കുമായി വീതം വയ്ക്കും..ഇടയ്ക്ക് തലയിലും ദേഹത്തും ഒക്കെ തലോടുന്നു.അവറ്റകള്‍ അയാളോട് ചേര്‍ന്ന് നില്‍ക്കുന്നു..അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന പോലെ.

ഇങ്ങനെ ഒരു സ്നേഹമോ?ഒരു പൂച്ചക്കുട്ടിയെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് ലോകത്ത് എന്തിനെയും  സ്നേഹിക്കാം എന്നല്ലേ.അതില്‍ പിന്നെ ബസിലെ തിരക്കിനുള്ളിലെയ്ക്ക് ഊളിയിടും മുന്‍പ് ഈ കാഴ്ച ഒരു ഊര്‍ജ്ജമായി.

സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.ഒരു പാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും,ആരോടാണ് ഏറ്റം സ്നേഹമെന്നും.മനസ്സ് നിറയുന്ന ഒരുതരം,ഇനിയോരവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്.നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം,അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്.തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം,എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്.ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്.അവസാനിക്കാത്ത ദാഹവും അന്വേഷണവും.


ജീവിതത്തില്‍ കണ്ടു മുട്ടുന്ന ഓരോ പൂവിനോടും പുല്‍ക്കൊടിയോടും നമ്മള്‍ ഈ ബന്ധം സ്ഥാപിക്കാന്‍ നോക്കുന്നു..കാലമേറെ ചെല്ലുമ്പോള്‍ മനസ്സ് തളരുമ്പോള്‍ പലരും ഈ അന്വേഷണം ഉപേക്ഷിക്കുന്നു.പ്രായമായി ഇനിയെന്ത്..വിവാഹം കഴിഞ്ഞു ഇനിയെന്ത് ..അങ്ങനെ ഒക്കെ ചോദ്യങ്ങള്‍.സമൂഹത്തിന്റെ ചൂരല്‍ കാട്ടിയുള്ള നില്‍പ്പ്.ബന്ധങ്ങള്‍ക്ക് എത്ര മാനം ഉണ്ട്.ശരീരം,മനസ്സ്,ആത്മാവ്..അങ്ങനെ...അതിലേതു പടിയിലാണ് നമ്മളൊക്കെ.പലപ്പോളും ആദ്യത്തെ പടി കടക്കാനാവാതെ എത്ര ജന്മങ്ങള്‍.

എനിക്കെന്നാണ് പുനര്‍ജന്മത്തില്‍ വിശ്വാസം വന്നത്.പുനര്‍ജന്മത്തില്‍ എന്നല്ല ജീവിതത്തില്‍ തന്നെ വലിയ വിശ്വാസമില്ലാതിരുന്ന ഞാന്‍ ആണ്.മാറ്റം ഉണ്ടാവാതിരിക്കുന്നത് മാറ്റത്തിന് മാത്രം ആണല്ലോ.ഈയിടെയായി നിമിത്തങ്ങളില്‍,ജീവിതത്തില്‍,പുനര്‍ജന്മത്തില്‍ ഒക്കെ എനിക്ക് വിശ്വാസം ഉണ്ടായി വരുന്നു.

കാരണം ചോദിച്ചാല്‍ അവിശ്വസനീയം ആണ്.എങ്കിലും പറയാം.നിങ്ങളോടല്ലാതെ ആരോടാണ് ഇതൊക്കെ പറയുക..എന്റെ കഥകള്‍ ഒക്കെ ഒരു നിമിഷത്തിന്റെ സന്തതികള്‍ ആണെന്ന് ഞാന്‍ പറയും.ആവേശമായി മനസ്സില്‍ നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകുന്ന നദികള്‍.അവയ്ക്കങ്ങനെ ആരുമായോ ഒന്നുമായോ ബന്ധം ഉണ്ടാകണം എന്നില്ല. ഈയടുത്ത് പൂര്‍ണ്ണമായും സങ്കല്പത്തില്‍ നിന്നൊരു കഥ എഴുതുക ഉണ്ടായി.അതിന്റെ പിന്നാലെ എന്റെ വിമര്‍ശകര്‍ എന്നെ നല്ലോണം തല്ലുകയും ചെയ്തു.സാധ്യമല്ലാത്ത സങ്കല്‍പ്പങ്ങള്‍ കാണിച്ചു വായനക്കാരനില്‍ വിഷാദം നിറയ്ക്കുന്നു എന്നൊക്കെ ശക്തമായി വാദിച്ചവരും ഉണ്ട്..എഴുത്തിന്റെ നിമിഷങ്ങളിലെ ആത്മസുഖത്തിനു അപ്പുറം അവകാശ വാദങ്ങള്‍ ഒന്നും ഞാന്‍ നിരത്താറില്ല.പക്ഷെ പൊടുന്നനെ ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് അതിലെ കഥാപാത്രങ്ങള്‍ കടന്നു കയറി തുടങ്ങി..ആദ്യമൊക്കെ തമാശയായി കണ്ടു.അല്പം ജ്യോതിഷം വശമുണ്ടെന്ന് കൂട്ടിക്കോള് എന്ന് തമാശയും പറഞ്ഞു..എങ്കിലും എന്റെ
ഊണും  ഉറക്കവും കെടുത്തി,അവരെന്റെ കൂടെ കൂടുന്നു.കഥ ഒരു പെരുവഴിയില്‍ അവസാനിപ്പിച്ചതിനാല്‍ അവര്‍ക്കിനി എവിടേക്ക് പോകണം എന്ന് നിശ്ചയമില്ലെന്ന്.എന്ന് മാത്രമല്ല ശുഭ പര്യവസായി ആയൊരു കഥ എഴുതാന്‍ പോലും കെല്‍പ്പില്ലാത്ത എന്നെ അതിലെ നായിക വല്ലാതെ ചീത്ത വിളിക്കുകയും ചെയ്യുന്നു.

ആകെ കൂടെ അലങ്കോലമായി ദിവസങ്ങള്‍.ഞങ്ങള്‍ക്ക് കിടക്കാന്‍ ഇടമില്ല.ഞങ്ങളെ ഒരു താലി ചരടില്‍ കോര്ത്തില്ല.എങ്ങോട്ടെന്നറിയാതെ പകച്ചു പോകുന്നു.ഞങ്ങള്‍ക്കിടയിലെ ബന്ധമെന്താണ്.നിങ്ങളുടെ പേന ഇത്ര ഉത്തരവാദിത്വമില്ലാതെ ആയല്ലോ.ആകെ കൂടെ ജഗ പുക
.രാത്രി ഉറങ്ങാതെ മുറ്റത്ത്‌ ഉലാത്തുന്നത്‌ കണ്ടപ്പോള്‍ വീട്ടുകാര്‍ കരുതി പുതിയത് എന്തെങ്കിലും എഴുതുക ആകുമെന്ന്.അതിനു കിട്ടുന്ന കാശില്‍ വങ്ങേണ്ടവയുടെ ലിസ്റ്റും തയ്യാര്‍.രാവിലെ ഉണര്‍ന്നപ്പോള്‍ പേപ്പറില്‍ ഒരു വരി പോലുമില്ല.ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല..

ഭൂത ബാധയാണോ..മന്ത്രവാദിയെ വിളിക്കണോ.ചരട് ജപിച്ചു കെട്ടിയാലോ.ആണിയടിച്ചു ഒഴിപ്പിച്ചാലോ.പക്ഷെ ഇവര്‍ കഥാപാത്രങ്ങളല്ലേ..ഇവരെ എങ്ങനെ ഒഴിപ്പിക്കാന്‍ ...

ബസ്‌ ഒന്ന് ആടി ഉലഞ്ഞെന്നു തോന്നുന്നു.കണ്ണ് തുറന്നപോള്‍ ഇറങ്ങാനുള്ള സ്റ്റോപ്പ്‌ കഴിഞ്ഞിരിക്കുന്നു.സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ എന്ന എന്റെ നിലവിളി കേട്ട് ഡ്രൈവര്‍ എന്തോ ചീത്ത പറഞ്ഞു..ക്യാ മേടം സൊ രഹെ ത്തെ ക്യാ...ഒന്നും പറയാതെ മഴ പെയ്തൊഴിഞ്ഞ വഴിയിലേക്ക് ഇറങ്ങി നടന്നു ഞാന്‍,കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന ആശ്വാസത്തില്‍.വഴിയരുകില്‍ അയാളെ ചുറ്റി പറ്റി ചാവാലി പട്ടികളുടെ കൂട്ടം..ഒന്ന് കണ്ണ് ചിമ്മി ഞാന്‍ ഉറക്കാതെ കുടഞ്ഞു കളയാന്‍ ശ്രമിച്ചു.

Wednesday, August 17, 2011

ആടിയറുതി

ആടിയറുതി,
തേഞ്ഞു തീര്‍ന്ന ചൂലും
വരമ്പ് പൊട്ടിയ മുറവും
മാറാല പിടിച്ചൊരു തിരികയും
പൊട്ടിയ കലവും ചട്ടിയുമെല്ലാം
കുപ്പയിലേക്കിട്ടു
ചേട്ട പുറത്തു
ചേട്ട പുറത്തു
ശ്രീപോതി അകത്തെന്നു ചൊല്ലി
ആടിയറുതി ഉഴിഞ്ഞു.

പഴയതായി
ആകെ ഉണ്ടായിരുന്ന
എന്നെയും
കുപ്പയിലേക്കെറിഞ്ഞു
ഇത്തവണത്തെ പൊന്നിന്‍ ചിങ്ങം.

അടിച്ചു വാരി
തൂത്ത് തുടച്ചു
വിളക്ക്  കൊളുത്തി
ശ്രീപോതിക്കിടം കൊടുത്തു
അവളുടെ വരവിനായി അരങ്ങൊഴിഞ്ഞു
കുപ്പയിലെയിരുട്ടില്‍
ചേട്ട

Sunday, July 31, 2011

കുയില്‍ പാട്ടിലൊരു പ്രണയം

സൂഫിസത്തെ പറ്റിയുള്ള ഒരു പുസ്തകം വായിക്കുകയാണ് ഞാന്‍.പലതും തിരഞ്ഞു നടന്നപ്പോള്‍ കയ്യിലെത്തിയ ഒരു പുസ്തകം.അതില്‍ വായിച്ച ജലാലുദ്ദീന്‍ റൂമിയുടെ മനോഹരമായ ഒരു കഥ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി..കഥ ഇങ്ങനെ ആണ് ..
അനുരാഗി വന്നു പ്രണയിനിയുടെ വാതിലില്‍ മുട്ടി.
"ആരാണ് വാതിലില്‍ മുട്ടുന്നത്?".അകത്തു നിന്ന് പ്രണയിനി ചോദിച്ചു.
"ഇത് ഞാനാണ്,വാതില്‍ തുറക്ക്".അനുരാഗി പറഞ്ഞു.
പക്ഷെ വാതില്‍ തുറന്നില്ല.കാരണമറിയാതെ ദുഖിതനായി അലഞ്ഞ അയാള്‍ വീണ്ടും പ്രതീക്ഷയോടെ വാതിലില്‍ തട്ടി.

"ആരാണ്?"
"ഞാന്‍"
അപ്പോഴും വാതില്‍ തുറന്നില്ല.വേദനയോടെ തിരിച്ചു പോയ അനുരാഗി വാതില്‍ തുറക്കാത്തത്തിന്റെ പൊരുള്‍ തേടി യാത്ര ആയി.അന്വേഷണത്തിനൊടുവില്‍ രഹസ്യം
ആത്മാവില്‍  അറിഞ്ഞ അനുരാഗി പ്രണയിനിയുടെ വാതില്‍ക്കല്‍ ഓടിയെത്തി.
വീണ്ടും പഴയ ചോദ്യം."ആരാണ് വാതിലില്‍ മുട്ടുന്നത്?"
"നീ,നീ തന്നെ ആണിത്" അനുരാഗി പറഞ്ഞു.

വാതില്‍ മലര്‍ക്കെ തുറന്നു.ഇതിനകത്ത് രണ്ടു പേര്‍ക്ക് ഇടമില്ലല്ലോ എന്ന് പ്രണയിനി ഓര്‍മ്മപ്പെടുത്തി.
                                പ്രണയത്തെ പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്.ജീവിതത്തിന്റെ പല ഏടുകളില്‍ പലതും നമ്മള്‍ കേട്ടറിയുന്നു,അനുഭവിച്ചറിയുന്നു .എന്തോ ഇത് അതിമനോഹരമായി തോന്നി.അനുരാഗിയും പ്രണയിനിയും ഒന്നാകുന്ന അവസ്ഥ.എത്ര മനോഹരം.

സൌഹൃദവും പ്രണയവും ഒക്കെ തുടങ്ങാന്‍ എളുപ്പമാണ്.മുന്‍പോട്ടു കൊണ്ട് പോകാന്‍ പലപ്പോഴും വിഷമം ആകുന്നു.ഒരാളെ സ്നേഹിക്കുമ്പോള്‍,അയാളുടെ ഗുണങ്ങളെ മാത്രമല്ല ദോഷങ്ങളെയും നമ്മള്‍ ഉള്‍ക്കൊള്ളണം എന്നാണ് പറയുക..ഞാനും നീയും ഒന്നാകുക എന്ന അവസ്ഥ അതിലും എത്രയോ ഉയര്‍ന്നതാണ്.നിന്നെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്താന്‍ ഞാന്‍ എന്ന അവസ്ഥ ഇല്ലാതാകുന്നു.ഗുണ ദോഷങ്ങള്‍ നമ്മുടെതാണ്‌..നമ്മുടേത്‌ മാത്രം.

പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍.പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്ന പലതും ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്.ജീവിതമെന്ന മഹാത്ഭുതം.ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം.ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്.ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു.നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..

രാവിലെ ഞങ്ങളുടെ കമ്പനി കോമ്പൌണ്ടില്‍ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട്.എത്ര തിരക്കിട്ട് ഓടിയാലും,അത് കേള്‍ക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി വിടരും.രണ്ടു വശത്തും നിറഞ്ഞു പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഒന്ന് കണ്‍ നിറച്ചു കണ്ടു,ഈയിടെ മാത്രം പൂത്തു തുടങ്ങിയ ചെമ്പകത്തില്‍ നിന്നൊരു പൂവ് ഇറുത്തു എടുത്താണ് എന്റെ ദിവസങ്ങള്‍ തുടങ്ങുക.കുറച്ചു ദിവസമായി രാവിലെ കുയില്‍ നാദം കേള്‍ക്കാനില്ല..ആകെ ഒരു അസ്വസ്ഥത.കമ്പനിയുടെ ഗേറ്റ് കടക്കുമ്പോള്‍ ഇന്നെങ്കിലും ..നീ ഇവിടെ എവിടെ എങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ മതി..രണ്ടാമത്തെ ദിവസം ദുഖങ്ങളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ സ്ഥിരം തന്ത്രം വന്നു.ഹും ഇത് വല്ലതും ഒരു കാര്യമാണോ.കുയിലിനു വേണമെങ്കില്‍ പാടും ,നൂറു കൂട്ടും പണികള്‍ കിടക്കുന്നു.ആര്‍ക്ക് നേരം ഇതൊക്കെ ശ്രദ്ധിക്കാന്‍.പക്ഷെ അടുത്ത ദിവസം ഗേറ്റ് കടന്ന എന്റെ കാലുകളുടെ വേഗത കുറഞ്ഞു.പൂവിറുക്കാന്‍ താല്പര്യം തോന്നിയില്ല..ചുറ്റുമുള്ള മരങ്ങളിലെയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു.എവിടെ ആണ് നീ? ആ സ്വരമൊന്നു കേള്‍ക്കാതെ,എന്റെ മനസ്സ് നോവുന്നു..നിന്റെ പാട്ടൊന്നു മാത്രം എന്റെ പ്രഭാതത്തെ എത്ര മനോഹരമാക്കിയിരുന്നെന്നോ.ഇല്ല കാറ്റിന്റെ ചൂളം കുത്തല്‍ മാത്രം..ഉച്ചക്ക് ഊണിനു ശേഷമുള്ള നടത്തം,കൂട്ടത്തില്‍ ആരെങ്കിലും മരങ്ങള്‍ വെട്ടിയോ എന്നും പുതിയ കെട്ടിടം പണി വല്ലതും തുടങ്ങിയോ എന്നും അന്വേഷിച്ചു ഞാന്‍.

ഒന്നും ഉണ്ടായിട്ടില്ല.പിന്നെ എവിടെ പോകാന്‍ ആണ്.പക്ഷിയല്ലേ.അതിനു എവിടെ വേണമെങ്കിലും പോയ്ക്കൂടെ.ആകാശവും ഭൂമിയും സ്വന്തമായവ.പുതിയ ഇടം തേടിയിരിക്കാം.ആവോ.ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു.ഗേറ്റ് കടന്നെത്തുമ്പോള്‍ വാശിയോടെ ഒരു കൂവല്‍..ഹാ എന്റെ മനസ്സ് നിറഞ്ഞു.ഇത്ര ദിവസം കേള്‍ക്കാത്തതിന്റെ സങ്കടം മുഴുവന്‍ ഉരുകി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.കണ്ണ് നിറഞ്ഞു തുളുമ്പി.എനിക്ക് കിട്ടിയ ഏറ്റവും വില പിടിച്ച പിറന്നാള്‍ സമ്മാനം..ഒരു കൈ കുടന്ന നിറയെ ചെമ്പനീര്‍ പൂക്കള്‍ എന്റെ ഹൃദയത്തിലേക്ക് കോരിയിട്ടൊരു പിറന്നാള്‍ ദിനം..ഇതല്ലേ പ്രണയം..ഇത് മാത്രം..

Sunday, July 17, 2011

മഴത്തോര്‍ച്ച

മനസ്സിന്നു
മഴ മാഞ്ഞൊരു ആകാശം
കണ്ണ് നീരിന്റെ പേമാരി
നോവിന്റെ മിന്നലാട്ടങ്ങള്‍
ഹൃദയം തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍
സര്‍വ്വവും കടപുഴക്കിയെറിയുന്ന
കാറ്റിന്റെ കോലാഹലങ്ങള്‍.

ആടി തിമിര്‍ത്തതിനൊടുവില്‍
നിശബ്ദതയുടെ മേലങ്കിയണിഞ്ഞു
നൊമ്പരങ്ങളുടെ പടിയിറക്കം
ഉള്ളിലുറങ്ങിയ വിത്തില്‍
ആദ്യത്തെ മുള

ഇനിയും പെയ്തു തോരാന്‍
ഇടി മുഴക്കവുമായി എത്തിയേക്കാം
ഒരു മഴക്കാലം,എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..

Thursday, July 14, 2011

ഏകാന്തതയുടെ തുരുത്തുകള്‍

തിളയ്ക്കുന്ന വെയിലില്‍
ശൂന്യമായ വഴിയില്‍
ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍,

ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍
ചിത്രം വരയ്ക്കുന്ന ചുവരില്‍
എന്നെ മാത്രം തിരഞ്ഞിരിക്കുമ്പോള്‍,

മുറ്റം നിറയുന്ന
മഴവെള്ളത്തില്‍
സ്വപ്നം നിറച്ച കടലാസ്സു വള്ളം
മഴയുടെ ഏറ്റിറക്കങ്ങളില്‍
മുങ്ങി താഴുമ്പോള്‍,

രാത്രിയുടെ ഇരുള്‍ ചായത്തില്‍
നിഴലുകള്‍ ഇഴ പിരിയുമ്പോള്‍
പാതി വിടര്‍ന്ന
പൂവിന്‍ കവിളില്‍
ഉമ്മ വച്ചെത്തുന്ന കാറ്റ്
എന്നെ മാത്രം പൊതിയുമ്പോള്‍,

ചാന്ദ്രസ്വപ്നത്തില്‍
നെഞ്ചോടു ചേര്‍ത്തൊരു
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ
ചേര്‍ത്തു വച്ചുറങ്ങുമ്പോള്‍,

ഈ തുരുത്തുകളില്‍ ഒക്കെയും
ഏകാന്തതയുമായി
ഞാന്‍ പ്രണയത്തിലാണ്.

Sunday, July 3, 2011

ജീവിതം

ഒന്നു നില്‍ക്കെന്റെ കുഞ്ഞേ
ഈ പ്രഭാതമെത്ര സുന്ദരം
കാതോര്‍ത്താല്‍ കേള്‍ക്കാമൊരു
കിളിപ്പാട്ട്,
കവിളില്‍ ചുവപ്പണിഞ്ഞു
സുന്ദരിയാകുന്നൊരു ആകാശം
സൂര്യന്റെ ആദ്യ കിരണങ്ങളെ
വാരിപ്പുണരുന്ന ഭൂമി
ഇലത്തുമ്പില്‍ അടരാന്‍  മടിക്കുമൊരു
മഞ്ഞിന്‍ കണം
പാതി വിരിഞ്ഞ മൊട്ടിനുള്ളില്‍
തുമ്പിക്കൊരു തേന്‍ കുടം

 ഇതൊന്നും കാണാതെ,
കേള്‍ക്കാതെ,അറിയാതെ
ചടുതിയില്‍ പായുന്നോരെന്റെ
ചേലത്തുമ്പില്‍ പിടിച്ചു നിര്‍ത്തി
കഥ പറയാന്‍ ആഞ്ഞത്
ജീവിതമല്ലാതെ മറ്റാരാണ്‌?

നാളെയാകട്ടെ
ഇന്നോരല്പം ധൃതിയിലാണെന്നു അറിഞ്ഞു കൂടെ ?

വീണ്ടും വഴി തടഞ്ഞു പറയുന്നു ജീവിതം!
എത്ര നാളായി ഒന്നു കണ്ടിട്ട്
മുഖത്തോട് മുഖം നോക്കിയിട്ട്
ഒരു കഥയും കിന്നാരവും പറഞ്ഞിട്ട്
എന്നും കണ്ടിട്ടും കാണാത്ത പോലെ
എങ്ങോട്ടെയ്ക്കാണ് ഈ ഓട്ടം?

Sunday, June 26, 2011

വാക്കിന്റെ വേനല്‍

ഉരുകിയൊലിക്കുന്ന ഹൃദയ വേദനകളെ
മൌനത്തെ കൂട്ട് പിടിച്ചു
നെഞ്ചോടു ചേര്‍ത്ത് വച്ച്
ഒപ്പിയെടുക്കാമെന്ന്,
ആരോടും പറയാതെ
ഉള്ളില്‍ ഒളിപ്പിക്കുന്ന
ഒറ്റപ്പെടലിന്റെ പൊള്ളലുകള്‍
വാക്കുകളുടെ സ്നേഹ മഴയില്‍
കുതിര്‍ത്തു എടുക്കാമെന്ന്,
വേണം വേണം ന്നു
മനസ്സ് ആര്‍ത്തി പിടിക്കുമ്പോളും
ഞാന്‍ അങ്ങനെ ഒന്നുമല്ലെന്ന്
എനിക്കങ്ങനെ തോന്നലുകളെ ഇല്ലെന്ന
നാട്യത്തെയാകെ കൊന്ജലുകളില്‍,
പരിഭവങ്ങളില്‍ അലിയിക്കാമെന്നു
എന്തെല്ലാം തോന്നലുകള്‍ ആയിരുന്നു?
നീ ഒരു സ്വപ്ന ദൂരം
അകലെ ആയിരുന്നപ്പോള്‍!!

കാത്തിരുന്നു കാത്തിരുന്നു
ഒരു വാക്കിന്റെ വേനലില്‍
കരിഞ്ഞുണങ്ങാം എന്ന്
അരികില്‍ വന്ന നിന്നെ
പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?

എന്‍റെ കഥ,നിന്‍റെയും

                                         രാത്രി വായനയ്ക്കും എഴുത്തിനും ശേഷമുള്ള അല്‍പ നേരത്തെ ഉറക്കത്തിനിടയില്‍ കുടിക്കാനായി കുറച്ചു വെള്ളം ഞാന്‍ എപ്പോളും അരികിലെ ജനല്‍ പടിയില്‍ വച്ചിരുന്നു.അത് വാടക വീടായാലും ഹോട്ടല്‍ ആയാലും അങ്ങനെ തന്നെ.കഥയും കഥാപാത്രങ്ങളും എവിടെയോ പോയി ഒളിച്ച ഒരു കാലത്ത്,കഥയ്ക്കുള്ള എന്‍റെ തപസ്സിനു അനുയോജ്യമായ ഒരിടം ഞാന്‍ തേടി.ഒരു ഹോട്ടലിന്റെ ആഡംബരവും അന്യഥാബോധവും തരാത്ത,മരങ്ങള്‍ നിറഞ്ഞ തൊടിയുള്ള  ആ വീട് എനിക്കിഷ്ടമായി.

                                            ഇവിടെയ്ക്കുള്ള വരവ് ആദ്യമല്ല.പല കാലങ്ങളില്‍ പല സ്വപ്നങ്ങളുമായി വന്നു കൊണ്ടേ ഇരുന്നു.ചെറുപ്പത്തിന്റെ തിളപ്പില്‍ കഞ്ചാവും
 കറുപ്പും പകര്‍ന്ന ആവേശത്തില്‍ വിപ്ലവവും പ്രണയവും ജ്വലിച്ച വരികള്‍ പിറവിയെടുത്തത് ഇവിടെയാണ്.സ്വയം മറന്നു സ്വതന്ത്രനായി ജീവിക്കാന്‍.ഇഷ്ടമുള്ളപ്പോള്‍ ഉണരാനും ഉറങ്ങാനും,വിശക്കുമ്പോള്‍ മാത്രം കഴിക്കാനും കുളിക്കാതെ മുഷിഞ്ഞു നടക്കാനും.താടിയും മുടിയും നീട്ടി വളര്‍ത്തി പ്രാകൃതനാവാനും.എന്തിനേറെ എല്ലാ ഭ്രാന്തുകളും പുറത്തെടുക്കാന്‍ ഒരിടം.എനിക്ക് ഞാനായിരിക്കാന്‍,അതിരുകളും നിയമങ്ങളും ഇല്ലാത്ത ഒരിടം.
 
                                     പണവും പ്രശസ്തിയും നേടി തന്നു കഥകള്‍.പക്ഷെ ചില നേരങ്ങളില്‍ എറിഞ്ഞുടച്ചു കളയാന്‍ തോന്നി ഈ ജീവിതത്തെ.കലയെ വ്യഭിചരിക്കുന്നു,വില്‍ക്കുന്നു എന്ന തോന്നല്‍.കലാകാരന്റെ അസ്തിത്വ ദുഃഖം.അങ്ങനെ ഒരു സാമൂഹ്യ ജീവിയുടെ വേഷം കെട്ടി ആടാന്‍ കഴിയാതെ ഇരുന്നപ്പോളൊക്കെ ഇവിടം അഭയമായി.മുറ്റത്തെ മണലില്‍ ആകാശം നോക്കി ഉറങ്ങി.വെയില്‍ മൂക്കും വരെ പുഴയിലെ വെള്ളത്തില്‍ ഞാനും ഒരു മീനായി നീന്തി തുടിച്ചു.നക്ഷത്രങ്ങളെ കണ്ടു കിടന്നു,മഴയില്‍ നനഞ്ഞൊലിച്ചു.പണം കൈ കൊണ്ട് തൊടാതെ സ്വസ്ഥനായി,ശാന്തനായി.ഈ വീടിനു അപ്പുറം ലോകം ഉണ്ടെന്നു മറന്നു.

                                                  പൂക്കളും മരങ്ങളും നിറഞ്ഞ തൊടിയുടെ മണ്ണിന്റെ ഗന്ധം നുകര്‍ന്ന് ,സ്വസ്ഥനായി ശാന്തനായി ഭൂമിയുടെ നെഞ്ചില്‍ കിടക്കുമ്പോള്‍ ഈ ലോകത്ത് ഒന്നിനും തരാനാവാത്ത തൃപ്തി.കണ്ണടച്ച് കിടന്നു കിളിയുടെ പാട്ട് കേട്ട്..പുറത്തു കുത്തി നോവിക്കാന്‍ നോക്കുന്ന മണല്തരികളോട് കളി പറഞ്ഞു അങ്ങനെ അങ്ങനെ.
ഇവിടെയ്ക്കുള്ള യാത്രകള്‍ എന്നും തനിച്ചായിരുന്നു.ഒരിക്കല്‍ മാത്രം.ഒരിക്കല്‍ മാത്രം അവള്‍ കൂടെ വന്നു.അവള്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോയവള്‍.പക്ഷെ ആ ദിവസങ്ങള്‍ക്കു മാന്ത്രിക ശക്തി ഉണ്ടായിരുന്നു.മനസ്സിനും ശരീരത്തിനും പിന്നെ ഒരു പെണ്ണിനെ അറിയണമെന്ന് തോന്നിയിട്ടില്ല.

                                                 ഒരു വൈകുന്നേരം വായനശാലയില്‍ നിന്ന് മടങ്ങും വഴിയാണ് ആ കത്ത് കയ്യില്‍ വന്നു പെട്ടത്.അപരിചിതത്വമില്ലാത്ത,പൊള്ളയായ വാക്കുകളില്‍ മൂടി പോകാത്ത നാല് അഞ്ചു വരികള്‍.

പ്രിയപ്പെട്ട നന്ദാ,

നിങ്ങള്‍ എന്തൊരു മനുഷ്യനാണ്?ഒരു പുസ്തകത്തില്‍ അതെഴുതുന്നവനെ പറ്റി ഒരു കുറിപ്പ് വേണമെന്ന് അറിയില്ലേ.നാലാള്‍ കേട്ടിട്ടില്ലാത്ത അവാര്‍ഡും പ്രത്യേകിച്ചൊന്നും പറയനില്ലേലും സ്വന്തം പേരില്‍ തുടങ്ങിയ വെബ്സൈറ്റ് ലിങ്കും അങ്ങനെ എന്തെല്ലാം പൊങ്ങച്ചങ്ങള്‍ ആണ് ഓരോ പുസ്തകത്തിലും.ഇത്ര ദാര്‍ഷ്ട്യം പാടുണ്ടോ?എന്‍ നന്ദന്‍ എന്ന പേര് മാത്രം.നിങ്ങളെ ഒന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ പെട്ട പാട്.ഇപ്പോള്‍ തന്നെ ഈ ഇല്ലന്റ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ പോസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ അത്ഭുത ജീവിയെ നോക്കുമ്പോലെ!!!എന്നാലും തിരഞ്ഞു തിരഞ്ഞു അവസാനം കിട്ടിയ ഈ മേല്‍വിലാസത്തില്‍ നിങ്ങളുടെ ഈ അഹങ്കാരത്തിന് ഒരു ശകാരം എങ്കിലും അയക്കാതെ എങ്ങനെ?എന്‍റെ അഡ്രസ്‌ താഴെ.സൌകര്യപ്പെട്ടാല്‍ എഴുതു.
സ്നേഹത്തോടെ
വിമല

                                                 നല്ലഭ്രാന്തു തന്നെ.ആരാധനയുടെ,ഇഷ്ടത്തിന്റെ ലാഞ്ചന പോലുമില്ലാത്ത കത്ത്.വായിച്ചു മുഷിഞ്ഞപ്പോള്‍ വീണ്ടുമെടുത്തു  അവളുടെ കത്ത്.നീല നിറമുള്ള കടലാസില്‍ കൂനന്‍ ഉറുമ്പുകള്‍ വരിയിട്ട പോലെ ഭംഗിയുള്ള അക്ഷരങ്ങള്‍.ദൂരെയോ എവിടെയോ ഉള്ള അവളെ വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു.ഭ്രാന്തി.പക്ഷെ അവസാനം ഒരു മറുപടി എഴുതി.അതൊരു തുടക്കമായിരുന്നു.ഈ ഭൂഗോളത്തിലെ സകലതിനെ പറ്റിയും കത്തുകള്‍  എഴുതി,ഞങ്ങളെ കുറിച്ച് ഒഴികെ.

                                             പുതിയ കഥയുടെ ബീജം മനസ്സില്‍ വീണു എന്നെ ഭ്രാന്തിന്റെ പടവുകളിലെയ്ക്ക് കൈ പിടിച്ചു തുടങ്ങിയിരുന്നു.അപ്പോള്‍ അവളുടെ ഒരു കത്തിന് മറുപടിയായി എഴുതി.ഇനി എഴുത്തിന്റെ കാലമാണ്.എനിക്കെന്നെ നഷ്ടമാകും.കഥാപാത്രങ്ങളും അവരുടെ ജീവിത സഞ്ചാരങ്ങളും എന്‍റെ ബോധ മണ്ഡലത്തെ തകര്‍ക്കും.ഒരു ഉന്മാദത്തിന്റെ അവസ്ഥയിലാണ് എന്നില്‍ ഓരോ കഥയും ജനിക്കുക.കുറച്ചു നാള്‍ ഞാന്‍ തനിച്ചിരിക്കാന്‍ പോകുന്നു.പരസ്പരം ശല്യമാകാതെ ഇരിക്കാമെന്ന് ഉണ്ടെങ്കില്‍,താല്പര്യമെങ്കില്‍ ശനിയാഴ്ച വൈകുന്നേരം കാത്തു നില്‍ക്കുക.അര്‍ദ്ധ ബോധാവസ്ഥയില്‍ എഴുതി തീര്‍ത്തു.
                                                 പേനയും പേപ്പറും തോള്‍ സഞ്ചിയിലാക്കി യാത്രക്കൊരുങ്ങി.ഓരോ യാത്രയും എനിക്കൊരു തീര്‍ത്ഥാടനം ആയിരുന്നു.പുതിയ ചിന്തകളും സ്വപ്നങ്ങളുമായി സ്വയം നവീകരിക്കാന്‍.കഥാപാത്രങ്ങള്‍ ഉഴുതു മറിക്കുന്ന മനസ്സ് ഒരിക്കലും പഴയത് പോലെ ആകാറില്ല.കഥാന്ത്യം ജീവിത ഭാണ്ഡങ്ങളും പേറി അവര്‍ കുടിയിറങ്ങുമ്പോള്‍,പുതിയ ഊര്‍ജ്ജവും യൌവനവും എന്നെ തേടി എത്തുന്നു.
                                                          കാത്തു നില്‍ക്കാമെന്ന് പറഞ്ഞിടത്ത്,പാറി പറന്ന മുടിയുമായി ഒരു പെണ്ണ്.ഒന്നിച്ചു ബസില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം.മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍.വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം.ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം.
                                                        ചെമ്മണ്‍ പാതയ്ക്കിരുവശമായി ഞങ്ങള്‍ നടന്നു നീങ്ങി.വാക്കുകള്‍ അപ്പോളും അകന്നു നിന്നു.വീടിനുള്ളില്‍ ഞങ്ങള്‍ രണ്ടു ലോകങ്ങളില്‍ ജീവിച്ചു.അവിടെ മറ്റൊരു മനുഷ്യ ജീവി ഉണ്ടെന്നു എനിക്ക് തോന്നിയതെ ഇല്ല.കഥയുടെ ഭ്രാന്തിനെ വരികളില്‍ ഞാന്‍ ഉരുക്കിയെടുത്തു.അവസാന വരിയും കഴിഞ്ഞപ്പോള്‍,മനസ്സ് മെല്ലെ അവളെ തിരഞ്ഞു തുടങ്ങി.പുഴയിലും മണ്ണിലും കാറ്റിലും അലിഞ്ഞു അവളൊരു ചിത്രശലഭം ആയിരുന്നു അപ്പോളേയ്ക്കും..
                                                     ആ മടിയില്‍ ഒരു കുഞ്ഞിനെ പോലെ നക്ഷത്രങ്ങള്‍ കണ്ടു,കഥകള്‍ കേട്ട് ഞാന്‍ കിടന്നു.ആ അനുഭവങ്ങളുടെ മുന്‍പില്‍ എന്‍റെ കഥകള്‍ നാണിച്ചു പോയി.ആത്മാവ് കൊണ്ട് പ്രണയിക്കുന്നവരുടെ ഒന്നാകല്‍ എത്ര മനോഹരമാണ്? നൈമിഷികമായ സുഖങ്ങള്‍ക്ക് അപ്പുറം ജീവിതമാകെ മാറി മറിഞ്ഞു.അവളെന്‍റെ സ്വപ്നങ്ങളില്‍,ചിന്തകളില്‍,സിരകളില്‍,നിശ്വാസങ്ങളില്‍,രക്തത്തില്‍,മജ്ജയില്‍,മാംസത്തില്‍ എല്ലാം അലിഞ്ഞു,നിറഞ്ഞു.ഞാന്‍ അവളും അവള്‍ ഞാനുമായി..സമയവും കാലവും നിലച്ചു പോയ ദിനങ്ങള്‍.സ്വപ്നവും സംഗീതവും ഇഴ ചേര്‍ന്ന ദിനങ്ങള്‍.ഒരു ചാറ്റല്‍ മഴയായി തുടങ്ങി പിന്നീട് ആര്‍ത്തലച്ചു പെയ്തു ഞങ്ങള്‍ പരസ്പരം നിറഞ്ഞു.എനിക്കവളെയോ അവള്‍ക്കെന്നെയോ ഇനിയൊരിക്കലും നഷ്ടമാകാന്‍ കഴിയാത്ത പോലെ.
                                          ഒന്നിനും അനന്തമായി നിലനില്‍ക്കാന്‍ ആവില്ല.മഴവില്ലിനു മായാതെ വയ്യ.ചന്ദ്രനും സൂര്യനും അസ്തമിക്കാതെ തരമില്ല.കാത്തിരിക്കാന്‍ അനേകമനേകം സൂര്യോദയങ്ങളും ചന്ദ്രോദയങ്ങളും ഉണ്ടാകും.എങ്കിലും ഇന്നത്തെ സൂര്യന് അസ്തമിച്ചേ മതിയാവൂ,ഇന്നത്തെ ചന്ദ്രന് വിടപറയാതെ വയ്യ.കാലാതിവര്തിയായി ഒന്നും നിലനില്‍ക്കുന്നില്ല.
                                         യാത്ര പറയാതെ,കണ്ണീര്‍ പൊടിയാതെ കാത്തു നിന്നിടത്തു വച്ച് ഞങ്ങള്‍ പിരിഞ്ഞു.ആത്മാവില്‍ അലിഞ്ഞവര്‍ പിരിയുക എന്നൊന്നുണ്ടോ?സങ്കല്പങ്ങളെക്കാള്‍ അതിഭാവുകത്വം ഉണ്ടാകും ജീവിതത്തിനു എന്ന് പറഞ്ഞത് മാര്‍കൈസ് അല്ലെ.

                                 അവസാന വരി എഴുതി കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു.അവള്‍ക്കു കൊടുത്ത വാക്കാണ്‌ തെറ്റിക്കുന്നത്.ഒരിക്കലും കഥയാക്കില്ലെന്നു വാക്ക്,എനിക്കും നിനക്കും മാത്രം സ്വന്തമായതെന്ന വാക്ക്.

Saturday, May 28, 2011

കലാകാരനും പ്രണയവും

കവിയുടെ ആദ്യ പ്രണയം കവിതയോടാണ്
ആവേശം കാവ്യ ഭംഗിയോടും
ലയവും താളവുമായി
ഒന്നാകാന്‍ കൊതിക്കുന്നവള്‍
അവന്‍റെ സങ്കല്പഗോപുരത്തിന്റെ
അടഞ്ഞ വാതിലിനു മുന്നില്‍
കാത്തിരിക്കുക മാത്രം ചെയ്യും

കഥാകാരന്റെ മനസ്സെന്നും
കഥാപാത്രങ്ങള്‍ക്കും
അവരുടെ ജീവിത സഞ്ചാരങ്ങള്‍ക്കും
ഒപ്പം ഉഴറി നടക്കും
അവരുടെ ചിരിയും കണ്ണീരും
നെഞ്ചില്‍ നിറയ്ക്കും
അവരുടെ ഒപ്പം ഓടി തളരും
പ്രണയിനിക്കായി പകുത്തു നല്‍കാന്‍
നിമിഷങ്ങള്‍ എവിടെ?

ചിത്രകാരന്റെ മനസ്സില്‍
മഴവില്‍ നിറങ്ങളാണ്
മനസ്സ് മുഴുവന്‍
ക്യാന്‍വാസിലാക്കാന്‍
കൊതിച്ചുഴലും,
പ്രണയിനിയുടെ മനസ്സ്
അവിടെ വിരിയുന്ന മഴവില്ല്
നോവില്‍ നിറയുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയുന്ന മഴ
അവളുടെ പുഞ്ചിരി പൂക്കള്‍
അവന്റെ സുഗന്ധം കൊതിക്കുന്ന
അവളുടെ നിശ്വാസം
ഒന്നും കണ്ടെന്നു വരില്ല.

ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്ട്
ഓരോ കല്ലിലും
ജീവന്‍ തൊട്ടുണര്‍ത്താനുള്ള
വെമ്പലുണ്ട്
അളവുകളില്‍ പൂര്‍ണ്ണതയുള്ള
അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
പ്രണയിനി തോറ്റു പോകുന്നു
അവളുടെ സ്വപ്നങ്ങളും.

Sunday, May 22, 2011

ജീവിതം

നാളെ നാളെയെന്നുള്ള ചിന്തയില്‍
കാണാതെ പോകുന്ന ഇന്നുകളെ
ഈ നിമിഷമെന്നെ സൌന്ദര്യത്തെ
ചുറ്റും പാടി പറക്കുന്ന കിളികളെ
പുഞ്ചിരിക്കുന്ന പൂക്കളെ
തലോടുന്ന കാറ്റിനെ
ഉമ്മ വയ്ക്കുന്ന സൂര്യനെ
ഒന്ന് കണ്ടു കണ്‍ നിറയ്ക്കാതെ
ഓടിയെത്തുവാന്‍ മരണമല്ലാതെ
മറ്റൊരു ലക്ഷ്യമില്ലെന്നു
മറക്കുന്നു നാം!!

കരുണ നിറഞ്ഞ നോട്ടം
ഒരു സ്നേഹ സ്പര്‍ശം
ഏതു വേനലും
മറവിയിലാഴ്ത്തുമൊരു പുഞ്ചിരി
സര്‍വ്വ ദുഖങ്ങളും തുടച്ചു മാറ്റുന്നൊരു
ആശ്ലേഷം
ഇത്രയേ വേണ്ടൂ
ജീവിതമെന്ന സത്യത്തെ അറിയാന്‍!

Friday, May 6, 2011

ഞാനും ദൈവവും

ഉണര്‍വ്വിലും ഉറക്കത്തിലും
ശാസിച്ചും സ്നേഹിച്ചും
തല്ലിയും തലോടിയും
നിഴലിനെക്കാള്‍ ചേര്‍ന്നൊഴുകുന്ന
ഈ സ്വരം ആരുടെതാണ്?

സ്വപ്നാടനത്തിലെന്നെ പോലെ
ദിക്കറിയാതെ ഒഴുകുമ്പോളൊക്കെ
കൈ പിടിച്ചു നേര്‍വഴി കാട്ടും,
ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കാണ്
ഒറ്റയ്ക്കാണെന്ന്
തേങ്ങി കരയുമ്പോള്‍  
നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന നീ
എന്‍റെ ദൈവമല്ലാതെ മറ്റാരാണ്‌?

സ്നേഹിക്കാനും പ്രണയിക്കാനും
പിണങ്ങാനും വാശി പിടിക്കാനും
നോവുമ്പോള്‍ ഒന്ന് കരയാനും
കഴിയണ്ടേ ദൈവത്തിനു?

എനിക്കൊരിക്കലും പ്രവേശനമില്ലാത്ത
ശ്രീകോവിലിലെ
നിറഞ്ഞു കത്തുന്ന വിളക്കുകള്‍ക്കും
ചന്ദനത്തിരികള്‍ക്കും ഇടയില്‍
ശ്വാസം മുട്ടിക്കില്ല നിന്നെ ഞാന്‍

നമുക്കൊരുമിച്ചു ഇരിക്കണം
കൈകോര്‍ത്തു നടക്കണം
നിന്‍റെ ഹൃദയമിടിപ്പുകള്‍
എനിക്ക് താരാട്ട് തീര്‍ക്കണം
എന്‍റെ മുടിച്ചുരുളുകളില്‍
നിനക്കൊരു സ്വര്‍ഗ്ഗവും

മനുഷ്യനും ദൈവത്തിനുമിടയില്‍
എന്തിനാണിത്ര അകലം?
എനിക്കും നിനക്കുമിടയില്‍
അര്‍ത്ഥമറിയാത്ത മന്ത്രങ്ങളും
അതുരുക്കഴിക്കുവാന്‍
ഒരു പുരോഹിതനും വേണ്ട.

Wednesday, April 20, 2011

മഴവില്‍ക്കാഴ്ച

സ്നേഹം നനച്ചു,
മുല്ലകള്‍ പടര്‍ത്തുമെന്നു
ആരോ കൊതിപ്പിച്ച
മനസ്സിന്റെ മുറ്റം
കാറ്റും മഴയും
വെയിലുമറിയാതെ
ശിലയായി  മാറുന്നതെത്ര വേഗമെന്നോ!!

നിന്‍റെ അധരസിന്ദൂരത്താല്‍
ചുവപ്പാര്‍ന്ന കവിളുകളില്‍
കണ്ണുനീര്‍ തുമ്പികള്‍
പാറിക്കളിച്ചതും എത്ര പൊടുന്നനെയാണ്?

കെട്ടിപിണഞ്ഞ കാട്ടുവള്ളികളെ പോലെ
ഉരുകിയൊന്നായി തീര്‍ന്ന മനസ്സുകള്‍
അഴിഞ്ഞകലുന്നത്
നാം അറിയുന്നതെയില്ലല്ലോ?

നിനക്കായി മാത്രം പൂത്തൊരു
ഇലഞ്ഞിയും
അതിന്‍റെ ചില്ലയിലെ ഊഞ്ഞാലും
മുക്കുറ്റിപ്പൂക്കള്‍ കോര്‍ത്തൊരു മാലയും
കാറ്റിന്‍റെ കൈകളില്‍ കളിക്കോപ്പാവുന്നു.

പ്രണയമിത്ര ക്ഷണികമായൊരു
മഴവില്‍ കാഴ്ചയാണോ?

Sunday, April 3, 2011

ആശയടക്കം

"പ്രണയം മണക്കാത്ത വഴിയെ നടക്കണം
മുള്ളുകള്‍ നിറഞ്ഞ പനിനീര്‍പ്പൂവുകള്‍
കാണാതെ ഇമകള്‍ താഴ്ത്തി നടക്കണം
ശെയ്താന്റെ പരീക്ഷണങ്ങളില്‍
മുട്ടിപ്പായി പ്രാര്‍ഥിച്ചു ശക്തി നേടണം
പെണ്ണെന്നാല്‍ പാതി ഹവ്വയും പാതി മേരിയുമാണ്
വിലക്കപ്പെട്ട കനി തിന്നു
ഹവ്വയാകാന്‍ എത്ര എളുപ്പം
ആശയടക്കം ശീലിക്കണം കുട്ടികളേ"

തെരേസ സിസ്റ്റര്‍ ആവര്‍ത്തിച്ചു പറഞ്ഞതല്ലേ
അതൊന്നും കേള്‍ക്കാതെ
ഹൃദയ ചിഹ്നങ്ങള്‍ കോറിയിട്ട
കത്തുകളില്‍ സ്വയം കുരുക്കിയതെന്തിനു നീ?

അമ്പ്‌ തറച്ച പ്രണയ ചിഹ്നം
രക്തം വാര്‍ന്നൊഴുകുന്ന തിരുരൂപത്തിലെ
ഹൃദയം പോലെ ...

അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍

ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്
അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?
അങ്ങനെ ഒന്നില്ലല്ലോ..

Monday, March 28, 2011

പാവക്കൂത്ത്

                                                നഗരത്തിന്‍റെ ഒരു മൂലയിലാണ് പഴയ ശിവ് മന്ദിര്‍.അവിടെയ്ക്കുള്ള ഊടു വഴിയുടെ ഇരുപുറവും കച്ചവടക്കാര്‍ കയ്യടക്കിയിരുന്നു.വില കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളും,ഡ്യൂപ്ലിക്കേറ്റ്‌ വാച്ചുകളും,ഏതെടുത്താലും പത്തു രൂപ കണക്കിന് വില്‍ക്കുന്ന സാധനങ്ങളും കൂടി കിടന്ന വഴിയില്‍,തുറന്ന ഓടകള്‍ക്ക് ഇടയിലൂടെ എല്ലാ ശനിയാഴ്ചയും ഇത്ര തത്രപ്പെട്ടു ക്ഷേത്രത്തില്‍ പോകുന്നത് എന്തിനാണ്?ഇന്നാണെങ്കില്‍ ചാറ്റല്‍ മഴയും കൂടെ പെയ്തതിനാല്‍ വഴിയാകെ ചെളിയും ദുര്‍ഗന്ധവും ആണ്.

                             സാരിയില്‍ ചെളി പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തിപ്പിടിച്ചു വളരെ പതുക്കെയാണ് നടന്നത്.റിടയര്‍മെന്റിനു ശേഷമുള്ള ശീലങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഒന്നായിരിക്കുന്നു ഈ ക്ഷേത്ര ദര്‍ശനം.അതിനു സത്യത്തില്‍ എന്റെ ഈശ്വര വിശ്വാസവുമായി വലിയ ബന്ധമില്ല.മക്കളുടെയും കൊച്ചു മക്കളുടെയും
ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായിരിക്കുന്നു താന്‍.അതില്‍ നിന്നുള്ള രക്ഷപെടല്‍ ആണ് ഈ യാത്രകള്‍ ഒക്കെ.സ്ത്രീ ആകുമ്പോള്‍ പുറത്തേയ്ക്കുള്ള യാത്രയ്ക്ക് എപ്പോളും കാരണങ്ങള്‍ ഉണ്ടാവണം.പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു

" അമ്മ ഈ നേരത്ത് എങ്ങോട്ടേക്ക് ആണ് ?"
"ലൈബ്രറി വരെ "
"ഓ ഇനിയിപ്പോള്‍ അതിന്റെ കുറവാണു.ഇവിടെ എന്തെല്ലാം പുസ്തകങ്ങള്‍ ഇരിക്കുന്നു.അതൊക്കെ വായിച്ചു കഴിഞ്ഞോ?"

                                 പുസ്തകങ്ങളുടെ കാര്യത്തില്‍ പോലും സ്വന്തമായി ഇഷ്ടങ്ങള്‍ പാടില്ല എന്നാണോ?അല്ലെങ്കില്‍ തന്നെ ലൈബ്രറി എന്നാല്‍ എനിക്ക് പുസ്തകങ്ങള്‍ തിരയാന്‍ ഒരിടം മാത്രമല്ല.പുതിയ മുഖങ്ങള്‍ കാണാനും പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ഒരിടം കൂടെ ആണ്.അല്പം നടന്നാല്‍ എത്തുന്ന ഉടുപ്പി ഹോട്ടലില്‍ നിന്ന് ചൂടോടെ ഒരു മസാല ദോശയും ചായയും.ചെറുപ്പ കാലത്ത് ഒരു കൂട്ടില്ലാതെ പുറത്തേയ്ക്ക് ഇറങ്ങുകയോ ഒരു നാരങ്ങ വെള്ളം കുടിക്കുകയോ പോലും ചെയ്യാതിരുന്ന ഞാന്‍ ഇപ്പോള്‍ എത്ര മാറി.ചെറിയ ചെറിയ ഇഷ്ടങ്ങള്‍ സാധിക്കാന്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല എന്ന്  പഠിച്ചത് എത്ര വൈകി ആണ്?

                                       ഭീമാകാരമായ ഈശ്വര പ്രതിമകള്‍ ഉണ്ടാക്കുന്നതിനു പിന്നിലെ വികാരം എന്താണ്? നമ്മളെക്കാള്‍ വളരെ വലുതാണ്‌ ഈശ്വരന്‍ എന്ന ബോധം ഉണ്ടാക്കാനോ?അതോ ഉള്ളില്‍ ഒരു ഭീതി ജനിപ്പിക്കാനോ? ആവോ അറിയില്ല.എന്‍റെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒക്കെ ഗൂഗിളിനോടാണ് ചോദിക്കുക.കൃത്യമായ ചോദ്യം ഉന്നയിക്കാഞ്ഞത് കൊണ്ടാവാം ഗൂഗിളും ഉത്തരമൊന്നും തന്നില്ല.കളഞ്ഞു പോയ സൌഹൃദങ്ങള്‍ മുതല്‍ എന്‍റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ വരെ ഗൂഗിളില്‍ തിരയുന്നത് ഒരു ശീലമായിരിക്കുന്നു.ഈ വിശാലമായ വലയ്ക്കുള്ളില്‍ എല്ലാം അടങ്ങുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ? ചില നേരങ്ങളില്‍ ഗീതു എന്ന എന്‍റെ ഓമനപ്പേര് പോലും ഞാന്‍ ഇതില്‍ തിരയാറുണ്ട്.അപ്പോള്‍ എത്ര ഗീതുമാരെ ആണ് കാണുന്നതെന്നോ?ഞാന്‍ കാണാത്ത,കേള്‍ക്കാത്ത,ഒരേ പേര്‍ പങ്കിടുന്നു എന്ന ഒറ്റ കാരണത്താല്‍ അടുപ്പമുള്ള ഇഴകള്‍.

                                  ചിന്തകളുടെ ഒപ്പം ഒഴുകിയത് കൊണ്ടാവാം ക്ഷേത്രത്തില്‍  എളുപ്പമെത്തി.വഴിയിലെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വിലപേശലും ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രം ഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ.മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം.ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്ന ആള്‍ എവിടെ ആണ്?ജീവിതമെന്ന നിലയ്ക്കാത്ത ഒഴുക്കില്‍ അതെല്ലാം ഒലിച്ചു പോയിരിക്കുന്നു.നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും യാദൃശ്ചികമല്ല.കടന്നു വരുന്ന ഓരോ  വ്യക്തിക്കും ഒരു  ഉദ്ദേശമുണ്ട്.പരസ്പരം പഠിക്കാനും അറിയാനും പലതും ഉണ്ട്. എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കെന്നു യാത്ര പറയാതെ പോയ അദ്ദേഹവും അങ്ങനെ പലതും പഠിപ്പിച്ചു.

                                വഴിപാടുകള്‍ നടത്തുന്ന ശീലമില്ലാത്തത് കൊണ്ട് ക്യു നില്‍ക്കാതെ,തിക്കിലും തിരക്കിലും പെടാതെ നടന്നു.അപ്പോള്‍ ദാ തൊട്ടു മുന്‍പില്‍ ഒരു കൊച്ചു മിടുക്കി.ഒരു മകള്‍ പിറക്കാതെ പോയതിന്റെ നോവും നഷ്ടബോധവും ആണോ?അതോ ദൂരെ എവിടെയോ ഉള്ള ഞാന്‍ കാണാത്ത എന്‍റെ മാനസപുത്രിയെ ഓര്‍ത്തുള്ള നോവോ.എന്തായാലും പെണ്‍കുട്ടികളെ എന്നും ഇഷ്ടമായിരുന്നു.ചന്തത്തില്‍ ഒരുങ്ങി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്ന പൂമൊട്ടുകള്‍.വാലിട്ടു കണ്ണെഴുതിക്കാനും പൊട്ടു തൊടുവിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചെന്നോ?
            
                                 പക്ഷെ ഇവള്‍ ഇത്തിരി കൂടുതല്‍ ഒരുങ്ങിയിട്ടില്ലേ?ചുണ്ടുകളില്‍ ചായം പുരട്ടി ചുവപ്പിച്ചിട്ടുണ്ട്.കവിളില്‍ ഇല്ലാത്തൊരു നാണം വിരിയിക്കാന്‍ ആരോ ശ്രമിച്ചത് പോലെ.ഒതുക്കമില്ലാത്ത മുടി പാറി കളിക്കുന്നു.ഹൈ ഹീല്‍ ചെരിപ്പും ആവശ്യത്തില്‍ കൂടുതല്‍ ഇറുകിയ വേഷവും ഒരു കൊച്ചു കുട്ടിയെന്നതിലേറെ വിളിച്ചു പറയുന്നു.മാധ്യമങ്ങള്‍ ആണോ എന്തിനെയും ഏതിനേയും  സംശയത്തോടെ മാത്രം കാണാന്‍ പഠിപ്പിച്ചത്.

                                        നമ്മുടെ നാട്ടിലെ പോലെയല്ല.ഇവിടെ ദൈവങ്ങളെ തൊടാം.സ്റ്റെപ് കയറി തുടങ്ങിയപ്പോള്‍ ആരോ കയ്യിലൊരു ചരട് തന്നു.ഇവിടുത്തെ ശിവന്റെ കയ്യില്‍ ചരട് കെട്ടി എന്ത് പ്രാര്‍ഥിച്ചാലും നടക്കുമെന്നാണ്.എനിക്ക് ചോദിക്കാന്‍ ഒന്നുമില്ല.ജീവിതത്തെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.ഈ നിമിഷം സുഖമായാലും ദു:ഖമായാലും അതിനെ സ്വീകരിച്ചു അനുഭവിക്കുക.ഒന്നിനോടും എതിര്‍പ്പില്ല.ആ നിമിഷത്തിനപ്പുറം അതിനെ മനസ്സില്‍ വയ്ക്കാതെയുമിരിക്കണം.ആരെങ്കിലും തറപ്പിച്ചൊന്നു നോക്കിയാല്‍ കണ്ണ് നിറച്ചിരുന്ന തൊട്ടാവാടിയില്‍ നിന്ന് ഇതിലേയ്ക്ക് തന്നെ മാറ്റിയെടുത്തത് ജീവിതമെന്ന മഹാത്ഭുതം അല്ലാതെ എന്താണ്.ശിവനെ ഒന്ന് വലം വച്ച്,കണ്ണടച്ചു.ഭഗവാനെ.ഇടനാഴി കടന്നു ഭജന മണ്ഡപത്തില്‍ എത്തി.

ആളുകള്‍ ശാന്തരായി ഇരിക്കുന്നു.കുറെ പേര്‍ ഭജനയില്‍ അലിഞ്ഞു ഉറക്കെ ഉറക്കെ പാടുന്നുണ്ട്.അലസ ഭാവത്തോടെ ചുറ്റുപാടും ഉള്ളവരെ നോക്കിയിരിക്കുന്നവരും,കണ്ണടച്ചു സ്വന്തം ലോകത്തില്‍ മുഴുകി ഇരിക്കുന്നവരും ഒക്കെ ഉണ്ട്.ദീപാരാധനയുടെ നേരമായി.പ്രാര്‍ത്ഥനയും മണിയടിയും ഉച്ചസ്ഥായിയില്‍ ആയി.ഭക്തി ജനിപ്പിക്കാന്‍ ഇങ്ങനെ ഉള്ള അന്തരീക്ഷം വേണമോ?ഈശ്വരനെ അറിയുക എന്നാല്‍,നമ്മളെ തന്നെ അറിയുക എന്നല്ലേ.ഞാനും നീയും രണ്ടല്ലെന്ന അറിവ്.ജീവിതത്തിന്റെ അന്ത്യപാദത്തില്‍ എങ്കിലും ഈ അറിവിലേയ്ക്ക് കണ്‍തുറക്കാന്‍ കഴിഞ്ഞല്ലോ.
                                        അന്തരീക്ഷത്തില്‍ കര്‍പ്പൂരത്തിന്റെ ഗന്ധം.അടുത്തിരിക്കുന്ന നോര്‍ത്തി കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാണ്.ഓം നമശിവായ ഓം നമശിവായ.അവള്‍ ജപിച്ചു കൊണ്ടേ ഇരുന്നു.പ്രസാദ വിതരണവും കഴിഞ്ഞു.ആളുകള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.എനിക്ക് മടങ്ങാന്‍ തോന്നിയില്ല.വെറുതെ ഇങ്ങനെ ഒന്നും ചെയ്യാതെ ഒന്നും ചിന്തിക്കാതെ ഇരിക്കണം.ഒന്‍പതു മണി കഴിയുന്നു.ഇനിയും വൈകിയാല്‍ ചോദ്യങ്ങള്‍ കൂടും.എണീറ്റ്‌ മെല്ലെ നടന്നു.
         കടകള്‍ മിക്കതും അടച്ചു തുടങ്ങി.ഇരുള്‍ വീണ വഴിയില്‍ മെല്ലെ നടന്നു.മുകളില്‍ നക്ഷത്രങ്ങളും നിലാവും.നിന്നെ ഓര്‍മ്മിക്കാന്‍ എന്നെ കുളിര്‍ന്നു നില്‍ക്കുന്ന ഈ നിലാവ് മാത്രം മതി.നീ അറിയുന്നുവോ എന്‍റെ മനസ്സ്.കടമകളുടെ ബന്ധനത്തില്‍ അകപ്പെട്ടു പോയ എന്‍റെ പ്രിയ സ്വപ്നമേ,എന്‍റെ ജീവനും തേജസ്സുമായി കൂടെയുണ്ട് ആ ഓര്‍മ്മകള്‍.ഒരു നഷ്ടബോധവും ബാധിക്കാതെ, എന്‍റെ ജീവനായി കരുത്തായി എന്നില്‍ അലിഞ്ഞു ചേര്‍ന്ന്. നീ പകര്‍ന്നു തന്ന സ്നേഹ സ്വപ്‌നങ്ങള്‍ എന്‍റെ വഴിയില്‍ വെളിച്ചമാകുന്നു.ഒറ്റയ്ക്കാകാന്‍ ഒരിക്കലും അനുവദിക്കാതെ കാതോടു ചേര്‍ന്ന് സ്വകാര്യം പറഞ്ഞു കൂടെ കൂടുന്നു.ഹാ ജീവിതം എത്ര മനോഹരം എന്നെന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു.

                         ബസ്‌ സ്റ്റോപ്പില്‍ ആള്‍തിരക്കില്ല.സ്ത്രീകള്‍ കുറവാണ്.പക്ഷെ പേടിക്കാനില്ല.നാട്ടിലെ പോലെ പിച്ചലും
തോണ്ടലും ഒന്നും ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.സ്റ്റോപ്പ്‌ന്റെ ഇരുള്‍ പറ്റി ആ കൊച്ചു പെണ്‍കുട്ടിയും മറ്റു ചിലരും.ആകാംക്ഷ അടക്കാന്‍ ആയില്ല.അവിടെ ഒരു വില പേശല്‍ ആണ്.

"മാല്‍ നയാ ഹേ തോ സ്യാദ ദേന പടെഗാ നാ?
 ഇസ്ക ഉമര്‍ തോ സോചോ.സോചോ ജല്‍ദി സോചോ.
പൈസ നഹിന്‍ ഹേ തോ ചോട് ദോ സാബ്
ഇസ്സെ അച്ഛാ കസ്റ്റമര്‍ മിലേഗ ഹമേ"

കൂടുതല്‍ കേള്‍ക്കാന്‍ ആവാതെ കാതുകള്‍ അടഞ്ഞു.എന്‍റെ കണ്ണുകള്‍ അവളുടെ മുഖത്ത് തറഞ്ഞിരുന്നു.ബാല്യത്തിന്റെ നിഷ്കളങ്കതയോ കൌമാരത്തിന്റെ കൌതുകമോ ഒന്നും ഇല്ലായിരുന്നു അവിടെ.ഭയം തീരെയും ഉണ്ടായിരുന്നില്ല.പാവക്കൂത്തുകാരന്റെ കയ്യിലെ ചരടിനോപ്പം ആടിതിമിര്‍ക്കുന്ന പാവയുടെ മുഖ ഭാവം മാത്രം.അതിനപ്പുറം ഒന്നുമില്ല.അവളുടെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി.

കാലങ്ങള്‍ക്കപ്പുറം നിന്ന് പോയ,എന്നെ മാസാമാസം മുള്‍മെത്തയില്‍ കിടത്തുന്ന ആ വേദന.വേദന കൊണ്ട് കുനിഞ്ഞു പോയി ഞാന്‍.മകളെ നീ പിറക്കാതിരുന്നത് എത്ര നന്നായി.അല്ലെങ്കില്‍ തന്നെ അവിടെ നില്‍ക്കുന്ന പാവക്കുട്ടിയും ഒരു മകള്‍ അല്ലെ? എന്‍റെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ വഹിച്ചില്ല എന്നത് കൊണ്ട് മാത്രമാണോ ഞാന്‍ ഇവിടെ നിസ്സഹായായി കാഴ്ചക്കാരിയായി നില്‍ക്കുന്നത്.നിന്റെ കയ്യും പിടിച്ചു ഈ ഭൂമിയുടെ അറ്റം വരെ ഓടാന്‍ ഉള്ള ധൈര്യം എനിക്കില്ലാതെ പോയത് എന്താണ് മകളെ.എന്‍റെ മാതൃത്വം എത്ര വില കുറഞ്ഞതാണ്.എന്‍റെ മുന്‍പില്‍ നീ വിലപേശപ്പെടുമ്പോള്‍,ആള്‍ക്കൂട്ടത്തില്‍ ഒരുവളായി, അന്യയായി ബസ്‌ പെട്ടന്ന് വരുവാന്‍ പ്രാര്‍ഥിച്ചു ഞാനും നില്‍ക്കുന്നതെന്തേ? 

Friday, March 11, 2011

ഇനി ശൈത്യകാലം

കൊഞ്ചലിനു കാതോര്‍ത്തപ്പോള്‍
കേട്ടതൊരു അടക്കിയ തേങ്ങല്‍ ആണ്
സ്വപ്നങ്ങളും മോഹങ്ങളും പോലും
ഒന്നാണെന്ന് പറഞ്ഞതാരാണ്?

നമുക്കിടയില്‍ സ്നേഹം ഉരുകി തീര്‍ന്നതും
മഞ്ഞു വീണതും നീയറിഞ്ഞില്ല
പരസ്പരം കേള്‍ക്കാന്‍ ആവാതെ
പഴി ചാരലുകളുടെ പെരുമഴയില്‍
പ്രണയത്തിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു

ഇനി ശൈത്യ കാലം
ഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പൊതിഞ്ഞു
ഇനിയെത്ര കാലം

വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ

Thursday, March 3, 2011

ഷോപ്പിംഗ്‌

പുതിയ ഭ്രമങ്ങളില്‍ ഒന്നാണ്
ഷോപ്പിംഗ്‌
എണ്ണമറ്റ നിലകളില്‍
വേണ്ടതെന്തെന്നറിയാതെ
വെറുതെ തിരഞ്ഞു തിരഞ്ഞു നടക്കുക

കളഞ്ഞു പോയ സ്വപ്നങ്ങളെ ആണോ?
വരാമെന്നൊരു വാക്കും പറയാതെ
പിരിഞ്ഞകന്ന സൌഹൃദങ്ങളെ ആണോ?

ഇനി ഒരുനാളും പിടി തരില്ലെന്ന്
കുറുമ്പ് പറഞ്ഞു
ഓടി ഒളിച്ചോരെന്റെ
ഇന്നലെകളെയാണോ?
ചേര്‍ത്ത് പിടിച്ച കൈ മുറിച്ചു
പരസ്പരം അന്യരാക്കി നടന്നകന്ന
നമ്മളെ തന്നെയോ?
 
മുഖം മൂടികള്‍ക്കുള്ളില്‍ സ്വയം മറന്നു
കുരുങ്ങി പോയൊരെന്നെ തന്നെയും ആവാം
 
അങ്ങനെ ഒരിക്കലാണല്ലോ
ഇളം പച്ച നിറത്തിലെ
ഗൌണില്‍ ഞാനൊരു സിണ്ട്രെല്ല ആയതു..
ട്രയല്‍ റൂമില്‍ സ്വപ്നങ്ങളുടെ
മണല്കൊട്ടാരങ്ങള്‍ ..
പാതി രാവും പന്ത്രണ്ടു മണിയും ആകാന്‍
കാത്തുനില്‍ക്കാതെ എന്നെ
 സ്വപ്നലോകത്തു നിന്ന് പുറന്തള്ളും!!

തളര്‍ന്ന മനസ്സും
നീര് വച്ച പാദങ്ങളുമായി
മറ്റൊരു ഷോപ്പിംഗ്‌ ദിനം
മനസ്സില്‍ കുറിച്ച് ഞാന്‍ മടങ്ങും.

Saturday, February 26, 2011

മൗനം

കൂടെ കൂട്ടാമോ എന്ന ചോദ്യമില്ലാതെ അവളും
കൂടെ പോരൂ എന്ന ഉത്തരമില്ലാതെ അവനും

വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
കണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
അവളുടെ വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു അവനും

കാലം ഏറെ ചെല്ലുമ്പോള്‍
ജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം

അപ്പോഴും മൗനത്തിന്റെ  കൂട്ടില്‍
ഒളിച്ചിരിക്കുമോ അവന്‍?

Wednesday, February 16, 2011

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

ഒരു കുഞ്ഞുറുമ്പ്‌ പോലും  അറിയില്ലെങ്കില്‍,
ഒരു മുടി നാരിഴ പോലും നഷ്ടമാവില്ലെങ്കില്‍,
ഒരു മൗസ് ക്ലിക്കില്‍ മായ്ക്കാവുന്നതെങ്കില്‍,
അങ്ങനെ എങ്കില്‍ മാത്രം പ്രണയിക്കുന്നവര്‍!!

ചേര്‍ത്ത് പിടിച്ച വിരലുകള്‍ അകന്നു പോകുമ്പോള്‍
ഓര്‍മ്മകളില്‍ പോലും കണ്ണ് നീര്‍ പൊടിയാതെ 
പ്രായോഗികത എന്ന പേരിട്ടു 
മറ്റൊരു കൈത്തലം ചൂടാറാതെ ചേര്‍ത്ത് പിടിക്കുന്നു

പ്രണയിച്ചതിനു,
ഒന്നാകാന്‍ കൊതിച്ചതിനു,
ജനക്കൂട്ടം ഒന്നായി കല്ലെറിഞ്ഞുകൊന്ന
ഒരാണും പെണ്ണും

ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും
ഒരു സമൂഹത്തിനും
വ്യവസ്ഥിതിക്കുമെതിരെ
ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..
മാധ്യമങ്ങളില്‍ കൌതുകം
നിറച്ചൊരു വാര്‍ത്തയായി മാഞ്ഞു പോയവര്‍

അവര്‍ക്ക് വിഡ്ഢികള്‍ എന്നല്ലാതെ
മറ്റെന്തു പേരാകും നമ്മുടെ നിഘണ്ടുവില്‍.

Monday, February 14, 2011

മഴച്ചതുരങ്ങള്‍

മഴ നാരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു മുഖം
പെയ്തൊഴിയുമ്പോഴെല്ലാം എന്നെ വിട്ടകലുന്നു
വീണ്ടും അടുത്ത കാര്‍മേഘ കൂട്ടത്തെ കാത്തു
വേവുന്ന മനസ്സോടെ ഞാന്‍
ഓരോ മഴയിലും
മുഴുവന്‍ തെളിയാതെ
ചതുരക്കള്ളികളില്‍
ഒരു കണ്ണ്,പാതി മൂക്ക്,
വിടര്‍ന്ന ചുണ്ടുകള്‍
അന്തമില്ലാത്ത അലച്ചിലും
കാത്തിരിപ്പും
പൂര്‍ണ്ണമായൊരു ചിത്രത്തിന്
ഒരു പുഞ്ചിരിക്ക്
കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
കാത്തു  കാത്തു ഞാനിരിക്കുന്നു
ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
സ്വന്തമാക്കാന്‍.

Sunday, February 6, 2011

പോര്

പോര് കോഴിയുടെ വീറോടെ
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.

ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു

അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?

Monday, January 31, 2011

പിണക്കങ്ങള്‍

എന്തിനാണിത്ര പിണക്കം?
കൂടുതല്‍ ഇണങ്ങാന്‍
പിണക്കങ്ങള്‍ക്ക്‌ ഒടുവില്‍
ഉമ്മകള്‍ കൊണ്ട് പൊള്ളിച്ചു
വാശിയോടെ നെഞ്ചോടു
ചേര്‍ക്കുകയില്ലേ നീ?

അങ്ങനെ ഇണങ്ങിയും പിണങ്ങിയും
ഒടുവിലൊരു നാള്‍
നിന്‍റെ ഉമ്മകളുടെ തീയില്‍ ഉരുകി
ദേഹവും രൂപവും നഷ്ടമായി
വേര്‍പിരിയാനാവാതെ ഒന്നാകില്ലേ നമ്മള്‍..

Thursday, January 27, 2011

മതില്‍ക്കെട്ട്

നമുക്കിടയില്‍ ഒരു
ചില്ല് പാളി മാത്രം
പാറി വീഴുന്നൊരു പൂമ്പൊടി പോലും
തുടച്ചു മാറ്റുവാന്‍ വ്യഗ്രത പൂണ്ടു നാം
ആദ്യ കാലങ്ങളില്‍

കാലം ചെല്ലവേ
രണ്ടു ലോകങ്ങള്‍
അതിന്റെ സ്വകാര്യതകള്‍
കാറ്റും മഴയും
വേനലും മഞ്ഞും
തുടച്ചു മിനുക്കാന്‍
ആരുമേ പണിപ്പെടാത്ത ചില്ല് പാളി
സുതാര്യത നഷ്ടപ്പെട്ടൊരു
മതില്‍ക്കെട്ട് തീര്‍ത്തു

വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
കാഴ്ചയും മറഞ്ഞു അകലുകയാണ്.

Wednesday, January 26, 2011

വാടാമലരുകള്‍

മണ്ണും സ്വപ്നങ്ങളും
പുതുതാണ്
അവിടെ വേരോടാന്‍
പുതിയ മുളകള്‍ പൊട്ടാന്‍
ഇനിയെത്ര കാലം?

ബാല്‍ക്കണിയുടെ ഇത്തിരി ചതുരത്തില്‍
മേഘങ്ങളും നിലാവും സ്വപ്നം കണ്ടു
ചില്ലകളും ഇലകളുമൊതുക്കി
അളന്നു മുറിച്ചു കിട്ടിയ ഇത്തിരി മണ്ണില്‍
പൂത്തുലയാതെ,പടരാതെ വളര്‍ന്നവളല്ലേ നീ

അറ്റമില്ലാത്ത ആകാശ കാഴ്ചകളും
അളന്നു തിരിക്കാത്ത മണ്ണും
കനിവായി ഒഴുകുന്ന തെളിനീര്‍ ചാലും
നെഞ്ചോടു ചേര്‍ത്ത് തഴുകുന്ന സൂര്യ രശ്മികളും
സ്വപ്ന സുഗന്ധമുള്ള
വാടാ മലരുകളായി വിടരുമോ?

Sunday, January 16, 2011

സ്വപ്നം

എന്‍റെ  സ്വപ്നം
ഓമനത്തം ഉള്ളൊരു പെണ്‍കുഞ്ഞു
ചിരിച്ചും കരഞ്ഞും
മാറില്‍ ചേര്‍ന്ന് പാല്‍ നുകര്‍ന്നും
ഓടിക്കളിക്കുന്നൊരു കിലുക്കാംപെട്ടി

അവനു മോഹം
ക്യാന്‍വാസില്‍ മഴവില്‍ നിറങ്ങളില്‍
വിരിയുന്നൊരു മകളെ
ടീനേയ്ജ് ഭ്രമങ്ങളിലെയ്ക്കൊരിക്കലും
പടര്‍ന്നു കയറാത്തവള്‍

കൂടണയാന്‍ വൈകുന്ന സന്ധ്യകളില്‍
തീയെരിക്കേണ്ട നെഞ്ചില്‍
മതിലിനപ്പുറത്തെ ചൂളം വിളിയില്‍
രക്ത സമ്മര്‍ദം ഉയര്‍ത്തേണ്ട
ഐസ്ക്രീമും സൗന്ദര്യവും വില്‍ക്കുന്ന
പാര്ളരുകളെ ഭയപ്പെടേണ്ട
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌,
എണ്ണിയാല്‍ ഒടുങ്ങാത്ത ചാറ്റ് റൂമുകള്‍
ദുര്ഭൂതങ്ങള്‍ ഇവയലട്ടാതെ ഉറങ്ങണം

അച്ഛന്‍ വരച്ച വരയ്ക്കപ്പുറം
വളര്‍ന്നു പടരാതെന്‍ മകള്‍
എന്നുമീ പാല്‍ പുഞ്ചിരി പൊഴിക്കണം

തര്‍ക്കങ്ങള്‍ക്കും കണ്ണുനീരിനും ഒടുവില്‍
നീല കണ്ണുകള്‍ ഉള്ളൊരു
ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു

Wednesday, January 12, 2011

വലകള്‍

അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍

കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു

കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും