Friday, September 25, 2015

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ
മഞ്ഞിനെയെന്ന പോലെ
കനൽ പുതയ്ക്കുമ്പോഴും
പുഞ്ചിരി പടർത്തണം

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം
ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു
കത്തിപ്പടരുമ്പോഴും
പൊള്ളി അടരുമ്പോഴും
ഇലകളും ശാഖകളും
കരിഞ്ഞു വീഴുമ്പോഴും
ഉള്ളിൽ കാത്തു വയ്ക്കണം
പ്രാണന്റെ പച്ചപ്പ്‌ .

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം
കാടനക്കങ്ങൾ,
ഇലത്തണുപ്പ്,
ചില്ലകളിൽ കിളിപ്പാട്ടുകൾ,
പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,
നീലാകാശം തൊടാൻ കൊതിയിൽ
നാണിച്ചു ചുവക്കുന്ന തളിരുകൾ,
മഴത്തുള്ളികളിലേയ്ക്കു  മൊട്ടുകളുടെ പൂത്തുലയൽ,
രാവിനെയാകെ ഭ്രമിപ്പിച്ചു
കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,
ചില്ലകളിലൊരു തേനീച്ചക്കൂട്,
വേരുകൾക്കിടയിലൊരു പാമ്പിൻ പടം,
പലവർണ്ണ തുമ്പികളുടെ
പ്രകടനപ്പറക്കൽ,
ഇലക്കുമ്പിളിൽ
നനഞ്ഞു  കുതിർന്നൊരു ചന്ദ്രൻ.

വേനൽ മരമല്ലേ
തണലോ ,തണുപ്പോ കൊതിക്കരുത്‌
ചേർത്തു പിടിക്കണം
ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം