Tuesday, August 25, 2015

ചില്ല് ഭരണികളിലെ മൗനം

ഇടവേളകൾ ഇല്ലാത്ത മൗനത്തെ
ചില്ലു ഭരണികളിൽ സൂക്ഷിച്ചിട്ടുണ്ട്
കാലാകാലം ഇരിക്കാനായി
ഉച്ചവെയിലും , മേഘത്തുണ്ടും
മയിൽ‌പ്പീലി സ്വപ്നങ്ങളും,
നക്ഷത്രത്തിളക്കവും,
പൂമ്പാറ്റ ചിറകുകളും,
കവിളോരം പെയ്യുന്ന മഴച്ചാറ്റലും,
മേമ്പൊടിയായോരൽപ്പം മഴവിൽപ്പൊട്ടും
ചേർത്ത്  വച്ചിട്ടുണ്ട് .
ഇടക്കൊന്നു തുറക്കുമ്പോൾ
ആകാശത്തോട്  കടം വാങ്ങി
തീരാറായ പോപ്പിൻസ്‌  മിട്ടായി പോലുള്ള
ചന്ദ്രനേയും ചേർത്ത്  കുലുക്കി വയ്ക്കണം.

എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം
രുചി പാകമാവാൻ
ഓരോ തുള്ളിയും
നാവിൽ അലിഞ്ഞിറങ്ങാൻ .

ആൾക്കൂട്ടങ്ങളിൽ മുഖം നഷ്ടമാവുമ്പോൾ,
തിരക്ക് തിരക്കെന്ന്
മനസ്സ് പോലും മിടിച്ചു തുടങ്ങുമ്പോൾ ,
പല വഴി ചിതറി ഓടുന്ന ഓർമ്മകളിൽ
ഞാനെന്നെ തിരയുമ്പോൾ,
മുഖം മൂടികളിലൊന്നായി
എന്റെ മുഖവും മാറുമ്പോൾ,
എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
ശ്വാസം മുട്ടി പിടയുമ്പോൾ,
ആത്മാവിലേയ്ക്കിറ്റാൻ
പ്രാണന്റെ ഒരു തുള്ളി...

Sunday, August 16, 2015

ചില ഇടങ്ങൾ

ഇന്നലെ,ഇന്ന്,നാളെ
എന്നിങ്ങനെ സമയത്തെ പകുക്കുമ്പോൾ
ബാക്കിയായ ചില നിമിഷങ്ങളില്ലേ
അതിലാണെന്റെ പ്രാണൻ
ആരുടെ പുസ്തകത്തിലും പെടാത്ത
അടയാളപ്പെടുത്താൻ മറന്നേ പോയ
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ

വെയിൽ മണമുള്ള നട്ടുച്ചകളിൽ
ജനലിനപ്പുറം
പവിഴമല്ലിയുടെ ചില്ലകളിൽ
കുരുവികളുടെ കൊഞ്ചൽ
മെല്ലെ മിടിക്കുന്ന നെഞ്ച്
എനിക്കതിലൊരു കുരുവിയായിരുന്നാൽ മതിയായിരുന്നു
അപരിചിതമായ ഈ നെഞ്ചിടിപ്പുകളെ
തൂവലിൽ പൊതിഞ്ഞു വച്ച്
നിന്റെ കൈവെള്ളയിൽ ഒതുങ്ങാമല്ലോ.