Sunday, May 15, 2016

മഴക്കാലം

ജനലിനപ്പുറം
 നിറഞ്ഞു പെയ്യുന്ന മഴ
ചെടികളെയും മരങ്ങളെയും
കുളിപ്പിച്ച് തുവർത്തുന്ന ആകാശം
മരക്കൊമ്പിൽ
തൂവലുണക്കുന്ന കരിയിലക്കിളികൾ .

ഈ രാത്രി
കൈ ചേർത്ത് പിടിക്കാനൊരു കൂട്ടെന്നു
മനസ്സ് പിടഞ്ഞിരുന്നു
അത് കൊണ്ടാവും
തോരാതിങ്ങനെ പെയ്യുന്നത്.

ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
ഉരുകുമ്പോൾ
ആയിരം കൈകളാൽ ചേർത്ത് പിടിക്കും
മനസ്സൊന്നു തണുക്കുവോളം
നിറഞ്ഞു പെയ്തെന്റെ
ഒറ്റപ്പെടലുകളെയാകെ തുടച്ചുമാറ്റും
കാതോളം ചേർന്ന് നിന്നു സ്വകാര്യം പറയും
ഈറൻ ചുണ്ടുകളാൽ പിൻ കഴുത്തിൽ ഉമ്മകൾ എഴുതി കളിക്കും
തനിച്ചു നടന്നു തീർത്ത വഴികളൊക്കെയും
കൂടെ നടക്കും.

ഒരിക്കലും വന്നു ചേരാത്ത ആരെയോ
കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ  ജീവിതം,
അതിലിനി ബാക്കിയായ ദിനങ്ങൾ
പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ.