Sunday, October 30, 2022

ഇലകൊഴിയും കാലം

 കാറ്റും  തണുപ്പും

കൂട്ടിരിപ്പുകാരായി 

ഒരു ആശുപത്രിക്കാലം കൂടെ കഴിയുന്നു ,

മഞ്ഞിന്റെ വിരിപ്പിട്ട 

ഇലകൊഴിയും കാലം,

പുറത്തു ദീപാവലിയുടെ 

പടക്കങ്ങൾ , ചെരാതുകൾ,

പങ്കുവയ്ക്കലുകൾ ,

മധുരങ്ങൾ , 

ജനലിനപ്പുറം 

പിംഗള   കേശിനിയായ മരണം.


കണ്ണിൽ കണ്ണിൽ നോക്കി 

കഥ പറഞ്ഞിരുന്നു.

നീട്ടി കിട്ടിയ ഈ കാലം 

എങ്ങനെ ജീവിക്കുമെന്നവൾ  ചോദ്യം ചെയ്തു .


നിന്റെ കാൽ വിരൽ തുമ്പിൽ 

എന്റെ കൈ തൊടുന്നിടം വരെയേ 

ഈ ലോക നാടകങ്ങൾ  ഉള്ളൂ  എന്ന് കൊതിപ്പിച്ചു .

തൂവൽ പോലെ ഭാരമില്ലാതെ ആകുമെന്നും 

വേദനകളെല്ലാം മറന്നു പോകുമെന്നും 

ഈ തോളിലെ മാറാപ്പുകളെല്ലാം 

അഴിഞ്ഞു പോകുമെന്നുമൊക്കെ 

ഉറക്കത്തിലും ഉണർവ്വിലും  

അവൾ പറഞ്ഞു കൊണ്ടേയിരുന്നു..


നനുത്ത നീണ്ട അവളുടെ കൈ വിരലുകൾ ,

അടക്കമില്ലാതെ പാറിപ്പറന്ന മുടി, 

നിസ്സംഗമായ,  അനന്തതയിലേയ്ക്ക്  

 നോക്കിയിരിക്കുന്ന കണ്ണുകൾ ,

നിലം തൊടുന്നില്ലെന്നു തോന്നിപ്പിച്ച 

വിളർത്ത കാലടികൾ.


പല താളത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ 

അവൾ പറഞ്ഞ കഥകളിലാണ് 

ഞാൻ ജീവിച്ചത് .

ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ 

കൈവീശി യാത്ര പറഞ്ഞു 

ഇടവേളയ്ക്കു ശേഷം വീണ്ടും കാണാമെന്നു  

മൗനമായൊരു യാത്രാമൊഴി. 


Thursday, October 13, 2022

നിന്നെ തിരയുന്നു

കനൽ മണക്കുന്ന ഉച്ച വെയിൽപരപ്പ്,

ഉന്മാദത്തിന്റെ ചുവപ്പും മഞ്ഞയും പൂക്കൾ,

കാറ്റെവിടെയോ ,വീശാൻ മറന്നു ,തളർന്നുറങ്ങിയൊരീ ഉച്ചനേരം ,

ഈ  നന്ദ്യാർവട്ടപ്പൂക്കൾ നീ എന്ന് മിടിക്കുന്നു ,

ഈ കടുംവെയിലിലും നിന്നെ തിരയുന്നു ,

ഓരോ ഇതളും കാത്തിരിക്കുന്നു... 

 കാത്തിരിക്കുക ,

ഈ നോവ് ഉറഞ്ഞൊരു മുത്താകുവോളം

 പുസ്തകത്തിന്റെ ഇരുപത്തിമൂന്നാം പേജിൽ വെച്ചാണവർ കണ്ടുമുട്ടിയത്,

രണ്ടു ചെമ്പകപ്പൂക്കളും ,

ഒരു കമ്മൽ പൂവും,

ബഷീർ പറഞ്ഞത് പോലെ 

അതവളുടെ ഹൃദയമായിരുന്നോ എന്തോ ?

പെയ്തു പെയ്തു

പെയ്തു പെയ്തു നിറയുന്ന മഴ,

കടലിൽ മഴ പെയ്യുന്നതു കാണാൻ എന്ത് ഭംഗി ആയിരിക്കും,

ദൂരെ മഴ മേഘങ്ങൾ വന്നു കടലിനെ തൊടുന്നുണ്ടാവും,

ഒരു കപ്പൽ തീരം തേടുന്നുണ്ടാവും. 

Wednesday, October 12, 2022

 നിഴലും നിലാവും പൂക്കളം തീർക്കുന്ന ചെമ്പകച്ചുവട്ടിൽ ,

കാറ്റെന്തോ സ്വപ്നം കണ്ടിരിക്കുന്നു ...

വെയിൽ സ്വപ്നം

 എന്നെയും മൂടി ഒഴുകുന്നൊരു വെള്ളം ,

തണുത്തും മരവിച്ചും ,

ചുഴികളിലും ഒഴുക്കിലും ,

അടിപതറിപ്പോകുമ്പോളും 

നീയെന്ന വെയിൽസ്വപ്നത്തെ 

ചേർത്ത് വയ്ക്കുന്നു ഞാൻ 

ഈ പ്രളയത്തിനപ്പുറമൊരു 

കാലത്തെ കാത്തിരിക്കട്ടെ ഞാൻ