മേഘങ്ങൾ വന്നു തൊടുന്നൊരു
കുന്നിൻമുകളിൽ നിന്ന്
ജാനു ഇറങ്ങി വരും ,
കുട്ടയും, വട്ടിയും ചൂലും ഒക്കെയായി ,
ഉച്ച നേരത്തും ഇരുൾ നിറഞ്ഞു
പന്തലിച്ച മരങ്ങളുണ്ടവിടെ ,
ഒറ്റയ്ക്കു ഒരാളും കുന്നു കയറാറില്ല,
കൺകെട്ടാനും വഴി തെറ്റിക്കാനും
ഭൂതത്താന്മാരുണ്ടത്രേ,
ചൂടുറവകളും
വെള്ളം നിറഞ്ഞ പാറക്കെട്ടുകളും ഉള്ള
കുന്നിൻ മുകളിൽ മാത്രം പെയ്യുന്നൊരു മഴയുടെ കഥ
വീട്ടതിരിലെ തോടു പറഞ്ഞതോർത്തു ,
ഇടിയും മിന്നലും കുന്നിൻ മുകളിൽ
മുടിയഴിച്ചാടും,
പാലപ്പൂ മണം ഒഴുകുന്ന
ഉച്ചനേരങ്ങളിൽ
പാറപ്പുറത്തും പനമുകളിലും
പൊട്ടിച്ചിരിക്കുന്ന പെണ്ണൊരുത്തി...
പേടിയില്ലാതെ
കുന്നിൻമുകളിൽ ജാനു വീട് വച്ച്
രാവും പകലുമെന്നില്ലാതെ
കുന്നു കയറിയിറങ്ങി ,
നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തോർക്ക്
എന്ത് പേടിയെന്നവൾ മുറുക്കിത്തുപ്പി ...
No comments:
Post a Comment