Sunday, February 15, 2015

ഒഴുകുക...മുൻപോട്ടു

ബാല്യ കാലത്തെ ശീലങ്ങളെ-
യൊന്നുമേ വിട്ടു കളഞ്ഞിട്ടില്ല ഞാൻ
ഐസ്ക്രീംകാരന്റെയും മിട്ടായിക്കാരന്റെയും പിന്നാലെ
എനിക്കുമൊന്നു  എനിക്കുമൊന്നെന്നു പറഞ്ഞു നടക്കും പോലെ
ഈ ജീവിതക്കാഴ്ചയിൽ
ഓരോ വേദനകളുടെ പിന്നാലെയും
പങ്കു ചോദിച്ചു ചെല്ലുന്നു.

ഹേയ് , എന്താ കാണാത്ത പോലെ
അതെന്താ എനിക്കൊന്നുമില്ലേ?
എന്ന്  ചോദിച്ചു വാങ്ങും
ഓരോന്നും

ചെളിവെള്ളത്തിൽ ചാടി മറിഞ്ഞു കളിക്കാനുള്ള
കൊതിയൊന്നും മറക്കാതിപ്പോൾ
ഓരോ ചതിക്കുഴികളിൽ വീണു തീർക്കുന്നു
മുടിയോളം നനച്ച ചെളിയോടു പരിഭവമില്ലാതെ
വഴിയിലൊരു തെളിനീർ കാണാതിരിക്കില്ലെന്ന്
ഉത്സാഹത്തോടെ മുൻപോട്ടു തന്നെ

കാലും മുട്ടും മുറിച്ച
മുൾപ്പടർപ്പിനോട്
പരാതിയെന്തിനു ?
മുള്ളില്ലെന്ന് കരുതിയതു ഞാനല്ലേ?
ചെടിയൊന്നും പറഞ്ഞില്ലല്ലോ
ചാടി കളിക്കെന്നോ
നോവില്ലെന്നോ ഒന്നും

ഓരോ മുറിപ്പാടും
ഓരോ നോവും
ഒരോർമ്മ മാത്രമായി
കാഴ്ചകളിൽ കൗതുകം നിറച്ചു
യാത്ര ഇനിയും മുൻപോട്ടു തന്നെ.