Saturday, June 29, 2024

 നിശ്വാസങ്ങൾക്കു കാതോർത്തു 

സ്വപ്നങ്ങളെ ചേർത്ത് പിടിച്ചു 

ഇലകളിൽ മെല്ലെ തലോടി 

പൂക്കളെ ചേർത്തുലച്ചു 

നിഴലും നിലാവും 

കഥ പറയുന്ന 

ഈ ജനലരികിൽ 

ഒരു നെഞ്ചിടിപ്പിന്റെ ദൂരത്തിൽ 

 തീരം തിരയോടെന്നതു പോലെ 

എണ്ണിയാലൊടുങ്ങാത്ത 

കഥകൾ പറയുന്ന കണ്ണുകൾ 

 നീ അരികിൽ ഉള്ളപ്പോൾ മാത്രം 

സുഗന്ധം പേറുന്ന കാറ്റ് 

വിടർന്നു ചിരിക്കുന്ന പൂക്കൾ 

മെല്ലെ പൊതിയുന്ന 

വെയിൽസ്വപ്നങ്ങൾ 

കണ്ണോരം കാതോരം ചേർന്ന് 

സ്വകാര്യം പറയുന്ന 

ചിത്രശലഭങ്ങൾ 

 ഓർമ്മകൾ ചെരാതുകളാണ് 

സ്നേഹം വറ്റി 

കരിന്തിരി കത്തി തുടങ്ങിയവ 


 മഴയ്ക്കും മഞ്ഞിനും മേഘങ്ങൾക്കും 

ഒഴുകി വരാവുന്നൊരു ജനാല 

അതിനരുകിൽ മഴ നാരുകൾ നോക്കി 

മേഘങ്ങളെ പ്രണയിച്ചൊരുവൾ