Friday, September 5, 2008

വെറുമൊരു നിഴല്‍ യുദ്ധം

നോവലുകളിലും സിനിമകളിലും ആക്ഷേപവും പരിഹാസവും നിറഞ്ഞ സാഹചര്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച കഥ പാത്രങ്ങള്‍.പൌരുഷവും സ്ത്രൈണതയും വേര്‍പിരിയാനാവാതെ കൂടിച്ചേര്‍ന്നു ,മനസ്സും ശരീരവും ഇരു ദിശകളിലേയ്ക്ക് സഞ്ചരിക്കുന്ന ജീവിതം.

ആദ്യമായി അങ്ങനെ ഒരു സംഘം കണ്ണില്‍ പെട്ടത് ഹൈദരബാദിലെയ്ക്കു ഉള്ള യാത്രകളിലാണ്.സ്റ്റേഷനു തൊട്ടു മുന്‍പ് ക്രോസ്സിങ്ങിനായി ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍..ആദ്യം കേട്ടത് ഒരു കയ്യടിയുടെ ശബ്ദമാണ്. അല്പം അതിര് വിട്ട അംഗ ചലനങ്ങളുമായി കുറെ ആളുകള്‍..പുരുഷ വേഷത്തിലും സ്ത്രീ വേഷത്തിലും കംപര്ട്ട്മെന്റുകള്‍ കയറി ഇറങ്ങുന്നു..പൈസ ചോദിച്ചു വാങ്ങുന്നു..അവരടുത്തു എത്തിയപ്പോള്‍ മീരയുടെ ഭര്‍ത്താവു ഉറക്കം നടിച്ചു കണ്ണടച്ചു.അവളുടെ കണ്ണില്‍ അതിശയമോ സഹതാപമോ ആയിരുന്നു.ആദ്യം കയ്യില്‍ തടഞ്ഞ നോട്ട് തന്നെ അവളെടുത്തു കൊടുത്തു.

പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നതിനു ശേഷം അതൊരു പതിവ് കാഴ്ച ആയി..ബസ് സ്റ്റോപ്പില്‍ നിന്ന് ഇരുപതു മിനിട്ടിന്റെ നടപ്പുണ്ട് വീട്ടിലേയ്ക്ക്‌..ഒരു ഓട്ടോ പിടിച്ചു പോകാവുന്ന ദൂരം..മീരയ്ക്ക് നടക്കാന്‍ ഒരു പാട് ഇഷ്ടമായിരുന്നു.കൂട്ടുകാരോടൊപ്പം കഥ പറഞ്ഞു നടക്കാനും.ആരും കൂട്ടില്ലാത്ത നേരത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി നടക്കാനും ഒക്കെ.അല്ലെങ്കിലും ചുറ്റും കാണുന്ന പതിവ് കാഴ്ചകള്‍ പോലും അവളില്‍ കൗതുകം നിറച്ചിരുന്നല്ലോ.ഒരിക്കല്‍ വഴി മുറിച്ചു കടക്കവേ കയ്യിലെ കവറില്‍ നിന്നും താഴേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച തക്കാളി കുഞ്ഞന്മാരുടെ പിന്നാലെ ഓടിയ നേരത്താണ് ആദ്യമായി മല്ലിക്കിനെ ശ്രദ്ധിച്ചത്.തക്കാളി പെറുക്കി തന്നു എന്നത് മാത്രമല്ല.അതിലൊന്നെടുത്ത്‌ അനുവാദം കൂടാതെ കഴിക്കയും ചെയ്തു.അതും പോരാഞ്ഞ് പൈസയ്ക്കായി കൈ നീട്ടി..പാന്ച് രുപ്യാ ദോ നാ...ചായ് കെ ലിയേ...ഒന്നും പറയാതെ അവള്‍ പൈസ കൊടുത്തു നടന്നകന്നു..

പിന്നെ അതൊരു പതിവ് കൂടികാഴ്ച ആയി..ഒരിക്കല്‍ ഓട്ടോ കിട്ടാതെ വിഷമിച്ചു കയ്യിലുള്ള നാലഞ്ചു കവറുമായി ബദ്ധപ്പെട്ടു നടന്നു തുടങ്ങിയപ്പോള്‍ അനുവാദം ചോദിയ്ക്കാതെ രണ്ടു കവര്‍ കയ്ക്കലാക്കി കൂടെ നടന്നു വന്നു.കുടയെടുക്കാന്‍ മറന്നൊരു വൈകുന്നേരം,കോരി ചൊരിഞ്ഞ മഴയില്‍ ആകെ കുതിര്‍ന്നു സാരി കൊണ്ടൊന്നു പുതച്ചു നില്‍ക്കുമ്പോള്‍ ആരോടോ കടമായി വാങ്ങിയ ഒരു കുട വച്ച് നീട്ടി.ഞങ്ങള്‍ക്കിടയില്‍ സംഭാഷണമേ ഉണ്ടായിരുന്നില്ല..ശമ്പളം കിട്ടിയ ദിവസം ചായ കുടിക്കാന്‍ ഇരിക്കട്ടെയെന്നു പറഞ്ഞു കയ്യിലേക്ക് വയ്ക്കാന്‍ ശ്രമിച്ച നോട്ടുകള്‍ മല്ലിക് വാങ്ങിയില്ല.മറുപടിയായി ഒരു നോട്ടം മാത്രം..എന്തായിരുന്നു ആ കണ്ണുകളില്‍..അര്‍ഥങ്ങള്‍ തേടാതെ ഇരിക്കാനായിരുന്നു മീരയുടെ ശ്രമവും.

അടുത്ത ദിവസം മോള്‍ക്കൊരു ഉടുപ്പ് തിരയുന്നതിനിടയില്‍ വീണ്ടും കണ്ടു..മോളുമായി പെട്ടന്ന് കൂട്ടായി..ഒരു ഡ്രസ്സ് എടുത്തു കൊടുത്താലോ?പക്ഷെ ഏതു? ആകെയൊരു ആശയ കുഴപ്പം.അവസാനം ചോദിച്ചു.മല്ലിക് ഞാന്‍ ഒരു ഡ്രസ്സ് എടുത്ത് തരട്ടെ?ഏതാണ്‌ ഇഷ്ടം എന്ന് പറയൂ..കണ്‍ കോണുകളില്‍ പടര്‍ന്ന നനവിനെ ഒരു പുഞ്ചിരിയുടെ തിളക്കത്തില്‍ ഒളിപ്പിച്ചു പറഞ്ഞു മീരേ നീ വാങ്ങി തരുമ്പോള്‍ അതൊരു ഷര്‍ട്ട്‌ തന്നെ ആയിക്കോട്ടെ..രണ്ടു പേരും ചിരിച്ചു..മടങ്ങിയപ്പോള്‍ ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു.വീടോളം ഒപ്പം നടന്നു വന്നു.മോളെയും തോളിലേറ്റി..അകത്തേയ്ക്കു ക്ഷണിച്ചില്ല..അതിനായി കാത്തു നിന്നതുമില്ല.ഗേറ്റ് തുറന്നതിനു ശേഷം പിന്തിരിഞ്ഞു നോക്കിയപ്പോള്‍ നടന്ന്‌ തുടങ്ങിയിരുന്നു.മുകളിലെ മുറിയുടെ ജനാലയില്‍ കൂടെ ഇടവഴി തിരിഞ്ഞു പോകുന്ന മല്ലിക്കിന്റെ രൂപം കാണാമായിരുന്നു . ഇരുളും വെളിച്ചവും മാറി മാറി ചിത്രങ്ങള്‍ വരച്ച വഴിയില്‍ അകന്നകന്നു പോകുന്ന ആ നിഴല്‍ നോക്കി അവള്‍ നിന്നു.

ബസ് സ്റ്റോപ്പിലെ ചായക്കടയ്ക്ക് മുന്‍പിലെ ആള്‍ക്കൂട്ടം ആദ്യം ഞങ്ങളെ തുറിച്ചു നോക്കി..സംഘത്തിലെ പുതിയ അംഗം എന്ന് കരുതി അര്‍ഥം വച്ച പരിഹാസങ്ങളും ദേഹം തുളയ്ക്കുന്ന നോട്ടവും മീരയുടെ നേര്‍ക്ക്‌ നീണ്ടു വന്നു.പിന്നെ എപ്പോളോ അങ്ങനെ അല്ലെന്നു അറിഞ്ഞപ്പോള്‍ കൌതുകവും അതിശയവും.പിന്നെ അവരതു മറന്നുവെന്നു തോന്നി.പുതിയ കാഴ്ചകളില്‍ മനസ്സുടക്കിയതുമാവാം.ഒരിക്കല്‍ ബുക്ക് സ്ടോള്ളില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം മറന്നു നില്‍ക്കുമ്പോള്‍ ആഹ മീര വായിക്കുമായിരുന്നോ എന്നൊരു ചോദ്യവുമായി മുന്‍പില്‍.അവിടെ നിന്നിറങ്ങി ഒന്നിച്ചു നടക്കുമ്പോള്‍ എന്നത്തേയും പോലെ മൌനത്തെ കൂട്ട് പിടിച്ചു.മീരേ ഒന്ന് ഞാന്‍ പറഞ്ഞോട്ടെ..പരിഹാസവും വെറുപ്പും നിറഞ്ഞ മുഖങ്ങളെ ഞാന്‍ കണ്ടിട്ടുല്ല്ളൂ.പലരും മുഖത്തേയ്ക്കൊന്നു നോക്കാറ് പോലുമില്ല.ശരീരത്തിലേയ്ക്ക് മാത്രം തുളഞ്ഞു കയറുന്ന നോട്ടങ്ങള്‍.അതിനിടയില്‍ നീ മാത്രമെന്തേ ഇങ്ങനെ?ഒരിക്കല്‍ പോലും വെറുപ്പിന്റെ നേരിയൊരു ലാഞ്ചന പോലും നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടില്ല.എന്‍റെ കണ്ണിലേയ്ക്കു നീ നോക്കുമ്പോള്‍ അതില്‍ നിറയുന്ന സ്നേഹവും കരുണയും മാത്രമേ ഞാന്‍ അറിയുന്നുള്ളൂ..

മീരേ നിന്നോട് സംസാരിച്ചിരിക്കുന്ന നേരങ്ങളില്‍ ഒക്കെയും ജയവും തോല്‍വിയും ഇല്ലാത്തൊരു മല്‍സരമാണ് എന്‍റെ മനസ്സില്‍.ഒരേ സമയം തന്നെ സഹോദരിയായും സുഹൃത്തായും കാമുകിയായും ഒക്കെ എന്‍റെ മനസ്സില്‍ നീ നിറയുന്നു.അര്‍ത്ഥശൂന്യമായൊരു നിഴല്‍ യുദ്ധമാണ് മനസ്സില്‍..മരിക്കുവോളം എനിക്കതില്‍ നിന്നു മോചനവുമില്ല.പുരുഷനും സ്ത്രീക്കുമിടയില്‍ എവിടെയോ പെട്ട് പോയൊരു ജന്മമാണ് ഞാന്‍.വേര്‍തിരിക്കാനാവാത്ത വികാര വിചാരങ്ങള്‍.ആര്‍ക്കും മനസ്സിലാകണം എന്നില്ല.നാടും വീടും വിട്ടു ഈ സംഘത്തിനൊപ്പം അലഞ്ഞു തിരിയുമ്പോള്‍ ഒരു മുഖവും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല.അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ആരുമില്ല ഓര്‍മ്മയില്‍..മദ്യത്തെയും മയക്കു മരുന്നിനെയും കൂട്ട് പിടിച്ചു മയങ്ങുന്ന രാവുകള്‍.ഈയിടെയായി ഒക്കെ മാറുന്നു..നിന്നെ ഒരു നോക്ക് കാണാന്‍ ആയി വൈകുന്നെരംങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.ചുറ്റും പെയ്തൊഴിയുന്ന മഴയും തിളയ്ക്കുന്ന വെയിലും ഒന്നും ഞാന്‍ അറിയുന്നില്ല.ആരാണ് എനിയ്ക്ക് നീ എന്ന ചോദ്യത്തിന് ഉത്തരമില്ല..ആരാണ് ഞാന്‍ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലല്ലോ?ഒരു ദിവസമെങ്കിലും നിന്റെയും കുട്ടികളുടെയും ഒപ്പം നിന്നെ മാത്രം സ്നേഹിക്കുന്ന പുരുഷനായി കഴിയാന്‍ ആയെങ്കിലെന്നു...മല്ലിക്കിന്റെ ശബ്ദം ഇടറി..വാക്കുകള്‍ മുറിഞ്ഞു..കണ്ണുനീരില്‍ മറഞ്ഞ കാഴ്ചയില്‍ സിഗ്നലിന്റെ ചുവപ്പ് നിറം മുങ്ങി പോയി...ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലേയ്ക്കു മീര നടന്നു കയറി..

29 comments:

  1. ഇത് കൊള്ളാം ഞാനും കണ്ടിട്ടുണ്ടന്നെ ട്രയിന്‍ യാത്രക്കിടയില്‍ ഇതുപോലെ കുറെ മുഖങ്ങള്‍ പക്ഷെ പേടികൊണ്ട് അപ്പര്‍ബര്‍ത്തില്‍ ഉറക്കം നടിച്ചുകിടക്കുകയോ അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് പോകുകയോ ചെയ്യാറാണ് പതിവ്,സിതാരയുടെ നപുംസകങ്ങളുടെ കഥ ഏതോ ഒരു ഓണപ്പതിപ്പില്‍ വായിച്ചിരുന്നതൊഴിച്ചാല്‍ ഞാന്‍ ഇവരെക്കുറിച്ച് കൂടുതല്‍ വായിച്ചിട്ടുമില്ല ആലോചിച്ചിട്ടുമില്ല. :)

    ReplyDelete
  2. vayichittu oru veerppumuttal...Nizhal yudham ennathu yojikkunna peru thanneyanu..

    ReplyDelete
  3. ഈ പറയുന്ന മിക്കവാറും നപുംസകങ്ങളുടേയും യഥാര്‍ത്ഥ കഥ കേട്ടാല്‍ മിക്കവരും കരഞ്ഞു പോകും... പക്ഷേ നമ്മള്‍ ആരും അതിനു വേണ്ടി മിനക്കെടാറില്ലല്ലോ? നമ്മുടെ കണ്ണില്‍ അവര്‍ വൃത്തികെട്ടവരാണല്ലോ? അവരും മനുഷ്യരല്ലേ? അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഇല്ലേ? പക്ഷേ ഇതെല്ലാം മനസ്സിലാക്കാന്‍ നമുക്കൊരു ഹൃദയമുണ്ടോ??

    നന്നായിട്ടുണ്ട് ശ്രീ...... അഭിനന്ദനങ്ങള്‍....

    ReplyDelete
  4. മുംബൈയില്‍ ഇവര്‍ ധാരാളം.ഇവരെക്കുറ്ച്ചു ഒട്ടെറെ പറയാനുണ്ടു.സന്തോഷമായി ജീവിയ്ക്കുന്നവരുമുണ്ടു ഇക്കൂട്ടത്തില്‍...

    ReplyDelete
  5. എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌.

    സമൂഹത്തിൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങിക്കഴിയുന്നവരുടെ മനോവികാരങ്ങൾ പകർത്തി എഴുതിയപ്പോൾ അതൊരു പുണ്യംകൂടി ആയി.

    ആശംസകൾ...

    ReplyDelete
  6. എത്ര നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  7. നന്നായിട്ടുണ്ട്.....
    നന്‍മകള്‍ നേരുന്നു....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  8. തികച്ചും വ്യത്യസ്തമായൊരു പ്രമേയമാണല്ലോ ശ്രീ..പ്രണയത്തിന്റെ മറ്റൊരു മുഖം.
    തികച്ചും ലളിതമായ രീതിയില്‍ മനസ്സിലേക്ക് കടന്ന് എഴുതിയിരിക്കുന്നു..“നീയെടുത്തുതരുമ്പോള്‍ അതൊരു ഷര്‍ട്ട് തന്നെയാവട്ടെ മീരേ..”നോവിച്ച വാചകം. അഭിനന്ദനങ്ങള്‍

    ReplyDelete
  9. എല്ലാവരാലും അവഗണിക്കപ്പെടുന്നവരെ
    പരിഗണിക്കാനുള്ള ആ വലിയ മനസ്സ്
    ഈ കഥയില്‍ തെളിഞ്ഞു കാണാം.
    നന്നായി. അഭിനന്ദനങ്ങള്‍!
    ഓണാശംസകളും.

    ReplyDelete
  10. നല്ല ഓർമ്മ കുറിപ്പ്

    ReplyDelete
  11. ഇവരെ കുറിച്ചുള്ള എഴുത്തുകളെ അതികമില്ലന്ന്‌ തോന്നുന്നു. വ്യതസ്തമായൊരെഴുത്ത്‌. നന്നായവതരിപ്പിച്ചു

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. നന്നായിട്ടുണ്ട് കേട്ടോ!! ട്രെയിന്‍ യാത്രകളില്‍ ഞാനും കണ്ടിട്ടുണ്ട് , കൌതുകത്തോടെ നോക്കുന്നതല്ലാതെ ഒന്നിനും തോന്നാറില്ല. സമൂഹത്തില്‍ ഒറ്റപെടുന്നവര്‍ക്ക് വേണ്ടി സംസരിയ്ക്കുവനും ആരെങിലും ഒക്കെ വേണ്ടേ? അവരെ കുറിച്ച് എന്തെങിലും ഒന്ന് എഴുതുവനെങിലും കഴിഞു വല്ലോ. ..

    ReplyDelete
  14. ബോബെയില്‍ വന്നാണ്‍ ആദ്യമായി
    ഈ കൂട്ടരെ കാണുന്നത്....
    അധികം ആരും എഴുതാത്ത പ്രമേയം
    വളരെ ഹൃദയസ്പര്‍‌ശി ആയിട്ടെഴുതി
    അഭിനന്ദനങ്ങള്‍ !!

    താങ്കള്‍ക്കും കുടുംബത്തിനും
    എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
    ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
    സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
    ഒരു ഓണം കൂടി ....

    ReplyDelete
  15. ശ്രീ,വായിച്ചു.നന്നായി എഴുതിയിരിക്കുന്നു.വ്യത്യസ്ഥമായ പ്രമേയം.സൌഹൃദങ്ങള്‍ക്കെന്ത് ലിംഗഭേദം?

    ReplyDelete
  16. വെറുമൊരു നിഴല്‍ യുദ്ധം
    ................


    Eaisy going experiance...
    Not at all complicated..
    post modernisthinte kaarkkashyangaL onnum illa...

    At the same time touching as well..
    Wonderful story...

    "കയ്യിലെ കവറില്‍ നിന്നും താഴേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച തക്കാളി കുഞ്ഞന്മാരുടെ പിന്നാലെ ഓടിയ നേരത്താണ് ..."

    "..കണ്ണുനീരില്‍ മറഞ്ഞ കാഴ്ചയില്‍ സിഗ്നലിന്റെ ചുവപ്പ് നിറം മുങ്ങി പോയി...ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലേയ്ക്കു മീര നടന്നു കയറി.."

    Penetrating lines...

    Veendum ezhuthuu..

    ReplyDelete
  17. എല്ലാ കമ്മന്റുകള്‍ക്കും നന്ദി..എന്‍റെ diary കുറിപ്പുകള്‍ ആയി മാത്രം മാഞ്ഞു പോകുമായിരുന്ന കഥകള്‍ ബ്ലോഗില്‍ ഇട്ടതു സുഹൃത്തുക്കള്‍ടെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ്..ഇതിലെ ഓരോ കമ്മന്റും എനിക്ക് വിലപ്പെട്ടതാണ്‌.കാണാമറയത്തെ ഞാനും ഇവരെ പറ്റിയിട്ട് അധികം വായിച്ചിട്ടില്ല..മനസ്സില്‍ വന്നത് എഴുതി എന്ന് മാത്രം..രാജി ഇഷ്ടമായെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം..ഹരീ നിങ്ങളൊക്കെ ആണ് വീണ്ടും എഴുതാന്‍ എനിക്ക് ധൈര്യം തരുന്നത്.ജ്യോതി തിരക്കിനിടയിലും വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി..PIN,ശിവ ,മുല്ലപൂവ് അഭിപ്രയങ്ങള്‍ക്ക്ക് അങ്ങേയറ്റം നന്ദി...ആഗ്നേയ ,ലേഖ ...രണ്ടു ആളോടും നന്ദിയൊന്നും പറയുന്നില്ല...:) ലതി ഓണം നന്നയിരുന്നെന്നു കരുതട്ടെ..അനൂപേ അതൊരു കഥയായിരുന്നു .. ഓര്‍മ്മ കുറിപ്പെന്ന് തോന്നിപ്പിച്ചുവോ .നജൂസ്, രാഗേഷേ വായിച്ചതില്‍ വളരെയേറെ നന്ദി..മാണിക്യം വളരെയേറെ നന്ദി..ഇനി വരുന്ന ഓണം എല്ലാ സന്തോഷവും തരട്ടെന്നു ആശംസിക്കുന്നു.suraj വായിച്ചതില്‍ വളരെയേറെ സന്തോഷം..

    ReplyDelete
  18. നന്നയിട്ടുണ്ട്.....
    നന്‍മകള്‍ നേരുന്നു...
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  19. "ayye" enne ivare kanumbol llavarum karuthoo...

    kazhinja sunday manorama "sree" nokku appol ariyaam ivarum nammale pole thanne anennu...
    avare nyayeekarikkukayalla...
    ennalum ithrakku verukkappedendavarano? avar

    ReplyDelete
  20. പിരിക്കുട്ടി -അവരെ ഒരിക്കലും ഒറ്റപെടുത്താന്‍ പാടില്ല എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്..വഴിപോക്കന്‍ - വായിച്ചതിലും കമന്റ് ഇട്ടതിലും വളരെ സന്തോഷം കേട്ടോ

    ReplyDelete
  21. നന്നായിട്ടുണ്ട്‌...ഹൃദയസ്‌പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  22. kollam.....njanum evare kandittundu..yatrakkidayil....pakshe njanu evare kurichu kettirikkunnadu nalladonnumallla.....adhuthidapazhakathadhukondu valya dharanayumilla...endayalum ezhuthu enikkishttappettu ketto......

    ReplyDelete
  23. I am reading your blog for the first time. The story is good..Language and presentation is also too good..

    ReplyDelete
  24. സ്പന്ദനം - വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
    ഹൃദയപൂര്‍വ്വം - വായനയ്ക്ക് നന്ദി..ആളുകള്‍ നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് .. അല്ലെ.
    Rachana -Thanks a lot for yr comment..

    ReplyDelete
  25. ശ്രീ കുട്ടീ .. നല്ല കഥയാണ്‍ 

    ഇങ്ങനെ ചില മനുഷ ജീകളുണ്ട് നമുക്കു ചുറ്റും പക്ഷേ അവരുടെ മനസിന്റെ അവസ്ത നമുകു മനസിലക്കന്‍ കഴിയില .. തെറ്റ് ചെയ്യതെ ശിക്ഷ അനുഭവികുന്ന പാവങ്ങള്.. നമുക്കൊന്നും ഒരിക്കലുമ്കഴിയില്ല അവരുടെയൊന്നും മന്സിലെ വീര്പ്പുമുട്ടല്‍ അറിയാന്‍ .. നമ്മുക്കതിനു സമയവും ഇല്ല

    ReplyDelete
  26. eniku vayana niruthan kazhiyunilla.. kazhinja kurachu kalangalilayi kooduthal neram vayanayil muzhukiyatha njan ithu aadhyamayayirikum ...

    eniku veendum ishtamayi ...
    njan niruthunilla .. ini adutha blogile commentil kanam ... :)

    ReplyDelete
  27. ee kathakaariyude chuttupadukalodulla sameepanam hrudayasparsiyaanu. athukondu sreeyude kathakal verittunilkunnu.

    ReplyDelete
  28. മല്ലിക്കിന്റെ കഥ നന്നായി

    ReplyDelete