Wednesday, January 13, 2010

ഒരിടത്തൊരിടത്ത് ഒരു രാജകുമാരനും രാജകുമാരിയുo...

"ഉണ്ണീ..ഒരു കഥ പറയൂന്നെ..ഒരു കഥ.എനിക്ക് ഉറക്കം വരാത്തോണ്ടാല്ലേ"


മയക്കത്തില്‍ നിന്ന് അയാള്‍ ഞെട്ടി ഉണര്‍ന്നു.ഇല്ല.വെറുതെ തോന്നിയതാണ്.കഥയ്ക്ക്‌ വാശി പിടിക്കുന്ന സ്വഭാവം ഒക്കെ ആള്‍ക്ക് എന്നേ നഷ്ടമായിരിക്കുന്നു.പണ്ടത്തെ സ്ഥിരം വാശികളില്‍ ഒന്നായിരുന്നല്ലോ അത്...

കഥകളില്‍ അവര്‍ ഓണാട്ടുകരയിലെ എല്‍ പി സ്കൂള്‍ മാഷും ടീച്ചറും ആയി. സെറ്റ് മുണ്ടുടുത്ത്,മുടിയില്‍ തുളസിക്കതിര്‍ ചൂടിയ..സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ ഉള്ള ദേവി ടീച്ചറും അവള്‍ടെ ഉണ്ണി മാഷും.


സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ എന്നത് മാഷ്‌ സ്നേഹം കൂടുമ്പോള്‍ പറയുന്നതാണ്.മറ്റുള്ളവര്‍ക്ക് നല്ല ഒന്നാംതരം മത്തങ്ങാ കണ്ണിയാണ്.കുറുമ്പ് കൂടുമ്പോള്‍ മാഷ്‌ പറയുന്നതാണ് ഇങ്ങനെ..

"ഉം എന്നിട്ട് എന്നിട്ട് ...എങ്ങനെയാ മാഷ്‌ എന്നും സ്കൂളില്‍ വരുന്നേ..നടന്നിട്ടാണോ"

"ഏയ്‌ മാഷ്‌ നടക്കണോ..നല്ല അസ്സലൊരു ബുള്ളെറ്റ് ഉണ്ടേ..അതിലിങ്ങനെ നമ്മുടെ മോഹന്‍ ലാല്‍ സ്റ്റൈലില്‍ അല്ലെ വരുന്നത്..പാവം ടീച്ചര് നടന്നിട്ടാ.."

"ഹോ അങ്ങനിപ്പോള്‍ സുഖിക്കണ്ട.."

"ടീച്ചര്‍ക്ക്‌ പിണക്കായോ..ടീച്ചറെ..
ദേവി  ടീച്ചറെ ..പിണങ്ങാതെന്നെ..നടപ്പൊക്കെ കുറച്ചു കാലം കൂടെ അല്ലെ ഉള്ളൂ..അത് കഴിഞ്ഞാല്‍ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നു വന്നൂടെ.."

"അയ്യേ എന്തൊരു നാണക്കേട്‌"

ആഹ ടീച്ചറുടെ മുഖത്തെന്തിനാ ഇപ്പോള്‍ ഒരു ചുവപ്പ് ..അതിനും വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലാലോ..വള്ളുവനാടന്‍ സ്ലാങ്ങില്‍ മാഷുടെ ഒരു തമാശ..

ഉം ..പിന്നെ ..ബാക്കി പറയു

അപ്പുറത്തെ ക്ലാസ്സില്‍ ദേവി മലയാളം പഠിപ്പിക്കയാണ് കേട്ടോ..മാഷിന്റെ കണക്കുകള്‍ ഒക്കെ തെറ്റുന്ന കോളാണ്.കുട്ടികള്‍ അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്.കയ്യില്‍ നിന്ന് പോയ ചോക്ക് എടുക്കാനെന്ന പോലെ മാഷുടെ കണ്ണുകള്‍ അപ്പുറത്തെ ക്ലാസ്സിലേക്ക് പോണത് കുട്ടികള്‍ ശ്രദ്ധിച്ചിട്ടുണ്ട് ...
 
ഊണ് കഴിക്കാന്‍ എല്ലാരും സ്റ്റാഫ്‌ റൂമില്‍ ഒത്തു കൂടി ..ആണുങ്ങള്‍ ഒക്കെ രാഷ്ട്രീയ ചര്‍ച്ചയിലാണ് .. ഇന്നെന്താ സ്പെഷ്യല്‍?


എന്‍റെ മാഷേ ആ പാവം പച്ചക്കറി എന്ത് സ്പെഷ്യല്‍ കൊണ്ട് വരാനാണ്?അതൊക്കെ നമ്മുടെ അന്നമ്മ ടീച്ചര്.ഒരു കുഞ്ഞു കോഴിക്കാലെങ്കിലും ഉറപ്പല്ലേ ആ പാത്രത്തില്‍.
ദേവി കഴിച്ചു കൊണ്ടിരുന്ന പപ്പടത്തിന്റെ ബാക്കി മാഷ്‌ എടുത്തു കഴിച്ചു..ആള് ദേ അന്തം വിട്ടിരിക്കുന്നു.എന്‍റെ ടീച്ചറെ ഒരു പപ്പടം എടുതതിനാണോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്‌..ദേവി പെട്ടന്ന് മുഖം താഴ്ത്തി.ബാക്കി കഴിച്ചെന്നു വരുത്തി എണീറ്റ്‌ പോയി..


മാഷ്ന് ആകെ ഒരു അങ്കലാപ്പ് .ഇനിയിപ്പോള്‍ പപ്പടം എടുത്തത്‌ ഇഷ്ടമായില്ലാന്നുണ്ടോ?ആ കുട്ടിയെ ഒരു പിടിയും കിട്ടുന്നില്ലല്ലോ.ഇനിയിപ്പോള്‍ ഇത് മനസ്സില്‍ വച്ച് എരിപൊരി സഞ്ചാരം ആയി നടന്നിട്ട് കാര്യമില്ല.ഇതിനൊരു പരിഹാരം കാണണം,വൈകുന്നേരം ആവട്ടെ.ബൈക്കിനു കേടാണ് എന്നൊരു കള്ളം പറഞ്ഞു എല്ലാരുടെയും കൂടെ നടക്കുകയെ തരമുള്ളൂ.അന്നമ്മ ടീച്ചറുടെ വീട് കഴിഞ്ഞാല്‍ ദേവി തനിച്ചാകും..

"കുറെ ആയി ദേവിയോടൊരു കാര്യം പറയാന്‍"

മാഷ്‌ പാതിയില്‍ നിര്‍ത്തി."എന്തിനാ ഇങ്ങനെ എന്നെ നോക്കി കണ്ണുരുട്ടുന്നെ"

ദേ വീണ്ടും കണ്ണുരുട്ടുന്നു..സത്യത്തില്‍ പറയാന്‍ വന്നത് അതല്ലാട്ടോ.പപ്പടം എടുത്തതൊക്കെ ഇഷ്ടമായത് കൊണ്ടല്ലേ..കൂടെ കൂടുന്നോ.തനിച്ചുള്ള ഈ നടപ്പും ഒഴിവക്കാല്ലോ.

ഉം..എന്നിട്ട് ..


എന്നിട്ടെന്താ..അങ്ങനെ അങ്ങനെ മാഷ്‌ ടീച്ചറുടെ കഴുത്തില്‍ താലി കെട്ടി..

ശോ ഇത് ശരിയല്ലാട്ടോ.കഥയുടെ എല്ലാ രസോം കളഞ്ഞു.ഇത് ഞാന്‍ കഥ ആയി കൂട്ടാനേ പോണില്ല..വേറെ പറയൂ..

ആഹാ കൊള്ളാല്ലോ.ഇനിയിപ്പോള്‍ ഏതു കഥയാ കേള്‍ക്കണ്ടേ..ഉത്സവപ്പറമ്പില്‍ മാഷുടെ കയ്യില്‍ തൂങ്ങി ചുറ്റി നടന്നു കണ്മഷിയും കുപ്പിവളയും വാങ്ങുന്ന ദേവിയുടെയോ..അതോ ആദ്യത്തെ ആള്‍ വയറ്റില്‍ ആയിരുന്നപ്പോള്‍,കൊതി തോന്നുന്ന നേരത്ത് ഒക്കെ സ്വാമിയാരുടെ കടയില്‍ നിന്ന് മസാല ദോശ പാര്‍സല്‍ വാങ്ങി വരണ മാഷ്നെ പറ്റിയോ?മാഷ്നെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കൊണ്ട് മാത്രം ആദ്യ പ്രസവത്തിനു കൂടെ സ്വന്തം വീട്ടില്‍ പോവാത്ത ആളുടെയോ ..

ഏതു കഥയാ ദേവൂനു കേള്‍ക്കേണ്ടത്.

കഥ കേട്ട് കേട്ട്  ദേവി ഉറക്കമായി..

എല്‍ പി സ്കൂളും ഓണാട്ടുകരയും വിട്ടു അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി..ഇനി ഉറക്കം വരില്ല.നിമിഷങ്ങള്‍ എണ്ണി തുടങ്ങുകയാണ്.

ഇത് അവസാനത്തെ കൂടി കാഴ്ചയാണ്.കൂടുതല്‍ ബന്ധങ്ങളിലേക്ക്,ബന്ധനങ്ങളിലെയ്ക്ക് താനും വീഴുകയാണ്.ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു കാണല്‍.കഥ കേള്‍ക്കാന്‍ കൊതിച്ച കുട്ടിയായി ടീച്ചറും,കഥ പറയാന്‍ കൊതിച്ച മാഷായി താനും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം.അതിന്റെ അവസാനം ജീവിതത്തിന്റെ വേനലാണ്. പൊള്ളിക്കുന്ന വേനല്‍..വാടി കരിയാതെ മുന്‍പോട്ടു പോകണം..ഓര്‍മ്മകളുടെ മരുപ്പച്ചയായി ഈ നിമിഷങ്ങള്‍ മനസ്സില്‍ ഉണ്ടാവണം..

ഏതേതോ നഗരങ്ങളില്‍ വ്യത്യസ്തമായ ജീവിത ഭാണ്ഡങ്ങള്‍ ചുമക്കുന്നവര്‍,ഈ കഥകളില്‍ മാത്രം ഒന്നിച്ചു.ഒരിക്കലും നടക്കാത്തവ.നടക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും ധൈര്യം പോരത്തവ ഒക്കെ ഇങ്ങനെ കഥയായി..കേട്ടും,പറഞ്ഞും..അതിലെ കഥാപാത്രങ്ങളായി മാത്രം അവര്‍ ജീവിച്ചു.


കണ്ണടഞ്ഞു പോകുമെന്ന് ഭയമായിരുന്നു.ഉറങ്ങിയാല്‍ ആ നിമിഷങ്ങള്‍ ദേവിയെ കാണാന്‍ കഴിയില്ല.ഈ ജന്മത്തേക്കുള്ള ഓര്‍മ്മകളാണ്.കണ്പോളകളെ അടഞ്ഞു പോകരുത്..




18 comments:

  1. കണ്ണടയട്ടെ.. സ്വപ്നം വീണ്ടും തേടിയെത്തട്ടെ.. അവിടെ അവർ കാലങ്ങളോളം സുഖമായി ജീവിക്കട്ടെ..

    കഥകളിലെങ്കിലും അവർ എന്നും ഒന്നായിരിക്കട്ടെ..

    ReplyDelete
  2. കഥകളിൽ മാത്രം ജീവിച്ച് കഥകളിൽ മാത്രം ഒന്നിക്കുന്നവർ..കൊള്ളാം കഥനന്നായിട്ടുണ്ട്

    ReplyDelete
  3. അവസാനമാവസാനം ഓര്‍മ്മകളിലെ കഥകള്‍ക്ക്‌ മാധുര്യം കൂടും, തെളിമയും.കഥയെങ്കിലും കൂട്ടായ്‌ അവര്‍ ജീവിക്കട്ടെ.
    കൊള്ളാം.നന്നായി.

    ReplyDelete
  4. "ഒരു ചിരിയിലേയ്ക്കാണുറങ്ങുക...
    സ്വപ്നങ്ങളിൽ മാത്രം ജീവിതമുള്ള
    ഒരു പെണ്ണിന്റെ ചിരി..!

    സ്വപ്നത്തിലവന്റെ കൈ പിടിക്കും,
    കാൽ കുഴയാതെ കാതങ്ങളലയും,
    ചിരിക്കും,കരയും,സ്വപ്നം കാണും...
    ഒടുവിലവന്റെ മടിയിൽ വീണുറങ്ങും.....

    ഒരു കരച്ചിലിൽ നിന്നാണുണരുക...
    സ്വപ്നങ്ങളിൽ മാത്രം ജീവിതമുള്ള,
    ഒരു പെണ്ണിന്റെ കരച്ചിൽ.... "

    ദേവീ...ഈ വരികൾ നിനക്കു വേണ്ടി..പിന്നെ ....അവൾക്കു വേണ്ടിയും....

    ReplyDelete
  5. എന്തൊക്കെ കൈമോശം വന്നാലും സ്വപ്നങ്ങൾ കൈമോശം വരരുത്.
    സ്വപ്നങ്ങളിൽ ജീവിക്കുന്നസുഖത്തോളമില്ല മറ്റൊന്നും ഉണ്ണിമാഷേ ..

    ReplyDelete
  6. കഥ ഇഷ്ടപ്പെട്ടു...:)...മാഷിന്റെയും ദേവി ടീച്ചറുടെയും ജീവിതത്തിന്റെ ആ ലാളിത്യം ഉണ്ടല്ലോ..അത് കഥകളില്‍ മാത്രേ ഉണ്ടാവൂ എന്ന് തോന്നുന്നു..:)...

    ReplyDelete
  7. കഥകളിലും സ്വപ്നങ്ങളിലും ഒരുമിച്ചുള്ള ജീവിതം എത്ര സുന്ദരം.ഓര്‍മ്മകളില്‍ അവരെന്നും ഒരുമിച്ചായിരിക്കട്ടെ.

    - സന്ധ്യ

    ReplyDelete
  8. nice improvisation of a simple concept..... but lights up to a wide aspect of....losted dreams..

    ReplyDelete
  9. കഥ ഇഷ്ടപ്പെട്ടു.
    കഥകളിലെങ്കിലും അവർ എന്നും ഒന്നായിരിക്കട്ടെ..

    ഭാവുകങ്ങള്‍ ...

    ReplyDelete
  10. ഒന്നാലോചിച്ചാല്‍ ജീവിതം തന്നെ അല്ലെ കഥ..ജീവിതമില്ലാതെ കഥ എവിടെ നിന്ന് വരാന്‍ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ഭാഗമല്ലെ? ഹൊ!! മടുത്തു ഞാന്‍ അപ്പോള്‍ പറഞ്ഞ് വന്നത് മാഷിനും ടീച്ചറും ഇനിയും കാണാന്‍ ഇടവരട്ടെ എന്നാശംസിക്കുന്നു!!

    ReplyDelete
  11. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപെടുന്നവര്കും സ്വപ്നങ്ങള്‍ എന്നും ഒരു അനുഗ്രഹമാണ് !

    ReplyDelete
  12. നല്ല വായനാ സുഖം നൽകുന്ന വാക്കുകൾ ,വരികൾ.നന്നായിരിക്കുന്നു എന്നാലും എനിക്കി കഥ മുഴ്വനും പിടികിട്ടിയില്ല എന്നു സംശയം കുറച്ചു നേരം തല പുകച്ചു

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട്...
    പലപ്പോഴും സ്വപ്നങ്ങൾ തന്നെയാണ് നമ്മുടെ അടുത്ത ചങ്ങാതിമാർ...

    നന്ദി, ആശംസകൾ...

    ReplyDelete
  14. ആദ്യമായിട്ടാ ഈ വഴിയില്‍ .നന്നായിരിക്കുന്നു കഥനം

    ReplyDelete
  15. nice...............
    swapnangal kaanaanulla kazhivu aarkkum nashtamaakaathirikkatte....
    swapnangal illenkil kaivittu pokunnathu jeevitham thanneyaayirikkum...........

    ReplyDelete
  16. "ഇത് അവസാനത്തെ കൂടി കാഴ്ചയാണ്.കൂടുതല്‍ ബന്ധങ്ങളിലേക്ക്,ബന്ധനങ്ങളിലെയ്ക്ക് താനും വീഴുകയാണ്.ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു കാണല്‍.കഥ കേള്‍ക്കാന്‍ കൊതിച്ച കുട്ടിയായി ടീച്ചറും,കഥ പറയാന്‍ കൊതിച്ച മാഷായി താനും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം.അതിന്റെ അവസാനം ജീവിതത്തിന്റെ വേനലാണ്. പൊള്ളിക്കുന്ന വേനല്‍..വാടി കരിയാതെ മുന്‍പോട്ടു പോകണം..ഓര്‍മ്മകളുടെ മരുപ്പച്ചയായി ഈ നിമിഷങ്ങള്‍ മനസ്സില്‍ ഉണ്ടാവണം..

    ഏതേതോ നഗരങ്ങളില്‍ വ്യത്യസ്തമായ ജീവിത ഭാണ്ഡങ്ങള്‍ ചുമക്കുന്നവര്‍,ഈ കഥകളില്‍ മാത്രം ഒന്നിച്ചു.ഒരിക്കലും നടക്കാത്തവ.നടക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും ധൈര്യം പോരത്തവ ഒക്കെ ഇങ്ങനെ കഥയായി..കേട്ടും,പറഞ്ഞും..അതിലെ കഥാപാത്രങ്ങളായി മാത്രം അവര്‍ ജീവിച്ചു. "

    ഓര്‍മ്മയുടെ ഭണ്ഡാരത്തില് നൈര്‍മല്യമ് തുളുമ്പുന്ന ഒരു പിടി മുത്തുകള്‍ ... ആ മുത്തുകള്‍ കോര്‍ക്കാന്‍ നൂലു തേടി അലയേണ്ടി വരില്ല ..കാരണം ആ മുത്തുകള്‍ സുഷിരങ്ങള്‍ ഇല്ലാത്തവയാണ്‌ ...... കഥകളിലുടെ ജീവിത യാത്ര .... പ്രമേയം വളരെ നന്നായി.... മനു

    ReplyDelete