Saturday, November 21, 2020

തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും

 


തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും
അടുക്കള ചൂടുള്ള കൈകളാൽ കെട്ടിപ്പിടിക്കും
നീറിയും പുകഞ്ഞും വെന്തും പൊടിഞ്ഞും
പിന്നെയും ബാക്കിയാവുന്നുണ്ട് ജീവിതമെന്നു പറയും
കാത്തു കാത്തിരുന്നു പിടഞ്ഞത് മതിയെന്ന് ഉമ്മറം
ഇളം തണുപ്പുള്ളൊരു ഉമ്മ വയ്ക്കും നെറ്റിയിൽ
നട്ടു നനച്ച പൂക്കളും തൊടിയിലെ കാറ്റും
നിന്റേതു മാത്രമല്ലേയെന്നു സ്നേഹിക്കും
രാവിൽ പലവേള കണ്ണുനീരിൽ നനഞ്ഞ തലയിണ
പോകെ പോകെ പ്രിയം പകർന്നൊരു കൂട്ടാകും
ഉറക്കമുറി ഇഷ്ടപ്പെട്ട പുസ്തകവുമായി , പതുപതുത്തൊരു
പുതപ്പിനുള്ളിൽ ചേർത്ത് പിടിക്കും
കുളിമുറി മാത്രം കാണുന്നുണ്ട് ഇപ്പോളും
കണ്ണ് ചുവക്കുന്നതും കവിൾ നനയുന്നതും
തൊട്ടാവാടി ഇന്നൊരു പക്വതയെത്തിയ വീട്ടമ്മയായെന്നു
'അമ്മ പറയുമ്പോൾ, കുളിമുറി ആരും കേൾക്കാതെ
അമർത്തി ചിരിക്കും , പിന്നെ
പനിനീർ സുഗന്ധമായി കണ്ണോരം കവിളോരം
ചേർത്ത് പിടിച്ചു കാതിൽ സ്വകാര്യങ്ങൾ പറയും.
മുതിർന്നു പോയെന്നു ലോകം പറയുമ്പോളും
ജെംസ് മിട്ടായിക്കും ബാലരമക്കും
കുഞ്ഞുങ്ങളോട് തല്ലുകൂടുന്നൊരെന്നെ
മറ്റാരും അറിയില്ലെന്ന് വീട്
ഉറങ്ങാൻ തുടങ്ങുന്ന എന്നെ ജനാല അടുത്ത് വിളിക്കും
ആകാശം കാട്ടി കൊതിപ്പിക്കും
ചിറകു നീർത്തി പറക്കാൻ പറയും
നക്ഷത്രങ്ങളും ചന്ദ്രനും , മേഘ തുണ്ടുകളും കാട്ടി
കൊതിപ്പിക്കും
ജീവിതം തന്ന ഭാരങ്ങൾ മറന്നു പോകും
ഒരു തൂവൽച്ചിറകായി ഞാൻ ആകാശത്തേയ്ക്ക് പറക്കും.

No comments:

Post a Comment